വന്‍വിജയം നേടി എം എം മണി; സർക്കാരിനുള്ള അംഗീകാരം, തല മൊട്ടയടിക്കുന്നതിൽ നിന്ന് അഗസ്തി പിന്മാറണമെന്ന് മണി

By Web TeamFirst Published May 2, 2021, 12:27 PM IST
Highlights

തുടർ ഭരണം വരുമെന്ന എൽഡിഎഫിന്റെ പ്രവചനം ശരിയാണെന്ന് തെളിഞ്ഞുവെന്നും സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നും എം എം മണി.

ഇടുക്കി: വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടി എം എം മണി. മുപ്പതിനായിരത്തിലേറെ ഭീരിപക്ഷം നേടിയാണ് എം എം മണി വന്‍വിജയം നേടിയത്. 10 വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 38,305 വോട്ടുകളുടെ ലീഡാണ് എം എം മണി നേടിയത്. ഇതുടർ ഭരണം വരുമെന്ന എൽഡിഎഫിന്റെ പ്രവചനം ശരിയാണെന്ന് തെളിഞ്ഞുവെന്നും സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നും എം എം മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള ജനത അഭിനന്ദനം അർഹിക്കുന്നു. തല മൊട്ടയടിക്കുമെന്ന തീരുമാനത്തിൽ നിന്ന് ഇ എം അഗസ്തി പിന്മാറണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടുക്കി ജില്ലയിൽ തന്നെ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു ഉടുമ്പൻചോല. മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോൾ തന്നെ പതിനായിരത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയര്‍ത്താനും എം എം മണിക്ക് കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ എം അഗസ്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്. എൻഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സന്തോഷ് മാധവൻ ആണ്. എം എം മണിയോട് തോൽവി സമ്മതിച്ചെന്നും നാളെ തല മൊട്ടയടിക്കുമെന്ന വാക്ക് പാലിക്കുമെന്നും ഇ എം അഗസ്തി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 20000 വോട്ടിന് തോറ്റാൽ മൊട്ടയടിക്കുമെന്ന് അഗസ്തി വെല്ലുവിളിച്ചിരുന്നു.

Also Read:  എല്‍ഡിഎഫ് കുതിക്കുന്നു, നാല്‍പ്പതില്‍ അധികം മണ്ഡലങ്ങളില്‍ ലീഡ്, കുമ്മനവും മുന്നില്‍ | Live Updates

ഉടുമ്പൻചോലയിൽ എൽഡിഎഫ് - എന്‍ഡിഎ വോട്ട് കച്ചവടം ഉണ്ടായിയെന്നും ഇ എം അഗസ്തി ആരോപിച്ചു. എന്‍ഡിഎയുടെ സാനിധ്യം വോട്ടിങ്ങിൽ ഉണ്ടായില്ല. ഇരട്ട വോട്ടും എൽഡിഎഫിനെ സഹായിച്ചു. വെല്ലുവിളി പ്രകാരം മൊട്ടയടിക്കും. അത് വേണ്ടെന്ന് പറഞ്ഞ എം എം മണിയുടെ നല്ല മനസിന് നന്ദി. പക്ഷേ താൻ വാക്ക് പാലിക്കുമെന്നും അഗസ്തി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു

1996 ൽ കന്നി നിയമസഭ പോരാട്ടത്തിൽ അഗസ്തിയോടായിരുന്നു എം എം മണി പരാജയപ്പെട്ടത്. ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ ഉടുമ്പൻചോല തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസം ആണ് പ്രചാരണ വേദികളിൽ യുഡിഎഫ് പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണയും ലീഡ് നില 20000 ന് മുകളിലേക്ക് ഉയര്‍ത്തുമെന്നായിരുന്നു ഇടതുമുന്നണിയുടെ അവകാശവാദം.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ, തത്സമയം:

click me!