ചുവപ്പ് മായാതെ പാലക്കാടൻ കോട്ടകൾ; രണ്ടിടത്ത് മാത്രം യുഡിഎഫ്, ശ്രീധരൻ ശ്രമിച്ചെങ്കിലും താമര വിടരാതെ നോക്കി ഷാഫി

By Web TeamFirst Published May 2, 2021, 5:08 PM IST
Highlights

 പാലക്കാടും മണ്ണാര്‍ക്കാടും ഒഴികെ മറ്റ് 10 മണ്ഡലങ്ങളിലും എല്‍ഡിഎഫ് തന്നെ വിജയക്കൊടി പാറിച്ചു. 

പാലക്കാട്: ഇടതിന് വളക്കൂറുള്ള പാലക്കാട് ഇത്തവണയും പതിവ് തെറ്റിച്ചില്ല. പന്ത്രണ്ട് മണ്ഡലങ്ങളില്‍ പത്തും എല്‍ഡിഎഫിനൊപ്പം. പാലക്കാടും മണ്ണാര്‍ക്കാടും ഒഴികെ മറ്റ് 10 മണ്ഡലങ്ങളിലും എല്‍ഡിഎഫ് തന്നെ വിജയക്കൊടി പാറിച്ചു. ജില്ലയില്‍ കനത്ത പോരാട്ടം നടന്ന ഏറ്റവും അധികം ജനശ്രദ്ധ നേടിയ രണ്ടുമണ്ഡലങ്ങളാണ് പാലക്കാടും തൃത്താലയും.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിനാണ് ജയം. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ വലിയ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും അവസാന വട്ടം ഷാഫി പിടിക്കുകയായിരുന്നു. 3763 വോട്ടുകള്‍ക്കാണ് ഷാഫി ശ്രീധരനെ പരാജയപ്പെടുത്തിയത്. പത്തുവർഷം മുമ്പ് കൈവിട്ട മണ്ഡലത്തെ തിരിച്ചുപിടിക്കാമെന്ന എൽഡിഎഫിന്‍റെ സ്വപ്നം ഇത്തവണയും പൂവണിഞ്ഞില്ല.

പാർട്ടി വോട്ടുകൾക്ക് അപ്പുറം മെട്രോമാന്‍റെ പ്രതിച്ഛായ സ്വീകാര്യത ഉണ്ടാക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. സ്വാധീനമേഖലകളിലെ ഉയർന്ന പോളിംഗ്, വിജയം കൊണ്ടുവരുമെന്നും ബിജെപി പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷയ്ക്ക് സമാനമായി വോട്ടെണ്ണലിന്‍റെ ആദ്യ റൗണ്ടുകളില്‍ ശ്രീധരന്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍ അവസാന റൗണ്ടുകളിലേക്ക് എത്തുമ്പോള്‍ ഷാഫി പറമ്പില്‍ ലീഡ് നില മെച്ചപ്പെടുത്തുകയായിരുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന  മറ്റൊരു മണ്ഡലമായ തൃത്താലയില്‍ വി ടി ബല്‍റാമിനെ  എം ബി രാജേഷ് പരാജയപ്പെടുത്തി. മണ്ഡലത്തിലെ രാഷ്ട്രീയ വിഷയങ്ങൾക്ക് അപ്പുറത്ത് സൈബര്‍ ഇടത്തിൽ പോലും വലിയ ചര്‍ച്ചയായിരുന്നു തൃത്താലയിലെ മത്സരം.

വി ടി ബൽറാം തുടർച്ചയായി മൂന്നാം തവണയാണ് തൃത്താലയിൽ നിന്ന് ജനവിധി തേടിയത്. 2011 ലാണ് വിടി ബല്‍റാമിനെ ഇറക്കി യുഡിഎഫ് തൃത്താല പിടിച്ചെടുത്തത്. 2011 ൽ കന്നിയങ്കത്തിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് പി മമ്മിക്കുട്ടിയെ ആയിരുന്നു പരാജയപ്പെടുത്തിയത്. 

2016 ൽ സുബൈദ ഇസഹാഖിനെ വലിയ ഭൂരിപക്ഷത്തിൽ വിടി ബൽറാം തോൽപ്പിച്ചു. തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച് കയറിയ തൃത്താല നിലനിര്‍ത്താന്‍ ആവുമെന്നായിരുന്നു വിടി ബൽറാമിന്‍റെ പ്രതീക്ഷ. ജില്ലയിലെ പാലക്കാട് മണ്ഡലം ഒഴികെ മറ്റ് പന്ത്രണ്ട് മണ്ഡലങ്ങളും ഇക്കുറി എല്‍ഡിഎഫിനൊപ്പം തന്നെ നിന്നു. 

തെരഞ്ഞെടുപ്പ് ഫലങ്ങൾ ഏറ്റവും കൃത്യതയോടെ അറിയാൻ ഏഷ്യാനെറ്റ് ന്യൂസിൻറെ ലൈവ് ടിവി കാണൂ, തത്സമയം

 

 

click me!