സിപിഎം പ്രചാരണം പഠിച്ചത് യോഗിയിൽ നിന്നോ? ജോയ്സിന്റെ പരാമർശത്തിനെതിരെ പ്രിയങ്ക, മോദിക്കും വിമര്‍ശനം

By Web TeamFirst Published Mar 31, 2021, 6:41 PM IST
Highlights

ഉത്തർപ്രദേശ് മുഖ്യമന്ത്രിയിൽ നിന്നാണോ സിപിഎം പ്രചാരണം പഠിച്ചതെന്ന് പ്രിയങ്ക വിമര്‍ശിച്ചു. ജോയ്സ് ജോർജിന്റെ പരാമർശത്തിനെതിരെ കേരളത്തിൽ ഉയർന്ന പ്രതിഷേധങ്ങൾ സന്തോഷിപ്പിച്ചുവെന്നും പ്രിയങ്ക. 

തൃശ്ശൂർ: രാഹുല്‍ ഗാന്ധിക്കെതിരായ ജോയ്സ് ജോർജിന്റെ പരാമർശത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. ജോയ്സ് കേരളത്തിലെ പെണ്‍കുട്ടികളെയും സ്‌ത്രീകളെയും അപമാനിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിയിൽ നിന്നാണോ സിപിഎം പ്രചാരണം പഠിച്ചതെന്ന് പ്രിയങ്ക വിമര്‍ശിച്ചു. ജോയ്സ് ജോർജിന്റെ പരാമർശത്തിന് പിന്നാലെ കേരളത്തിൽ ഉയർന്ന പ്രതിഷേധങ്ങൾ സന്തോഷിപ്പിച്ചുവെന്നും പ്രിയങ്ക പറഞ്ഞു. കന്യാസ്ത്രീകളെ ആക്രമിച്ചത് ബിജെപിയിലെ യുവ ഗുണ്ടകളെന്ന് പ്രിയങ്ക ആരോപിച്ചു. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. 

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബൈബിള്‍ ഉദ്ധരിക്കുന്ന പ്രധാനമന്ത്രി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് മൗനം പാലിക്കുന്നതെന്തെന്ന് പ്രിയങ്ക ചോദിച്ചു. പ്രധാനമന്ത്രി ബൈബിള്‍ ഉദ്ധരിച്ചത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്നും പ്രിയങ്ക വിമര്‍ശിച്ചു. കന്യാസ്ത്രീകൾ ആക്രമികപ്പെട്ടപ്പോൾ പ്രധാനമന്ത്രി മിണ്ടിയില്ല. രാജ്യത്ത് വിഭജനത്തിന്റെ വിത്ത് പാകിയിട്ട് ബൈബിൾ ഉദ്ധരിക്കുന്നത് പൊള്ളയാണ്. ബൈബിളിലെ വാചകം പരാമർശിച്ച മോദി, കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. കന്യാസ്ത്രീകളെ ആക്രമിച്ചത് മോദിയുടെ സ്വന്തം പാർട്ടിയിലെ യുവ ഗുണ്ടകളാണ്. തെരഞ്ഞെടുപ്പ് കണ്ടാണ് മോദി ബൈബിൾ ഉദ്ധരിച്ചത്. വിദ്വേഷവും വെറുപ്പും പരത്തിയിട്ട് ബൈബിൾ ഉദ്ധരിയ്ക്കുകയാണ്. പൊള്ളയായ പ്രസംഗങ്ങളിൽ മോദി ബൈബിൾ ഉദ്ധരിച്ചത് കൊണ്ട് കാര്യമില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

click me!