തൃശൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയാണ് സുരേഷ് ഗോപി. പ്രചാരണ പരിപാടികളിലടക്കം അനാരോഗ്യം ആശങ്കയുണ്ടാക്കുന്നുണ്ട്
തൃശൂര്‍: ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഗോപി എംപി നാളെ ആശുപത്രി വിടും. കൊച്ചിയിലെ ആശുപതിയിൽ ആണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. പത്തു ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. പനിയും ശ്വാസതടസവും മൂലമാണ് സുരേഷ് ഗോപിയെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്, തൃശൂരിലെ ബിജെപി സ്ഥാനാർഥി കൂടിയാണ് താരം.
ഇന്നലെയാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃശൂര്‍ അടക്കം എ പ്ലസ് മണ്ഡലത്തിൽ മത്സരത്തിന് ഉണ്ടാകണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നേരത്തെ തന്നെ ഉണ്ടായിരുന്നു. മത്സരിക്കാൻ താൽപര്യമില്ലെന്നും നിര്‍ബന്ധമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ നിലപാട്.
ഒടുവിലാണ് തൃശൂരിൽ തന്നെ മത്സരിക്കട്ടെ എന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്. അനാരോഗ്യം കാരണം വിശ്രമം അത്യാവശ്യമായത് പ്രചാരണ പ്രവര്‍ത്തനങ്ങൾക്ക് അടക്കം തിരിച്ചടിയാകുമോ എന്ന് ആശങ്കയും സുരേഷ് ഗോപിയോട് അടുത്ത വൃത്തങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.