തലശ്ശേരിയിലും ഗുരുവായൂരിലും ഇനിയെന്ത്? നാലു ദിവസം കഴിഞ്ഞിട്ടും ബിജെപിയിൽ തീരുമാനമായില്ല

By Web TeamFirst Published Mar 24, 2021, 1:24 PM IST
Highlights

ഗുരുവായൂരിൽ ഡെമോക്രാറ്റിക്  സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായരിലാണ് അവസാനം ബിജെപി ചർച്ചകൾ എത്തി നിൽക്കുന്നത്. പത്രിക തള്ളിയെങ്കിലും ബിജെപി സ്ഥാനാർത്ഥി അഡ്വ. നിവേദിതയെ തന്നെ മത്സരിപ്പിക്കാനാകുമോയെന്നും നോക്കുന്നുണ്ട്.

കണ്ണൂർ: പാർട്ടി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ തലശ്ശേരിയിലെ ബിജെപിയുടെ തുടർ തീരുമാനത്തിൽ അവ്യക്തത തുടരുന്നു. ഇന്ന് വൈകീട്ടേടെ നിലപാട് പറയുമെന്നാണ് സംസ്ഥാന നേതാക്കളുടെ പ്രതികരണം, അതേ സമയം ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിക്ക് പിന്തുണ നൽകാനാണ് സാധ്യത.

പത്രിക തള്ളിയതിനേക്കാൾ പ്രതിസന്ധി ഇനിയാരെ പിന്തുണക്കുമെന്ന കാര്യത്തിലാണ്. ദേവികുളത്ത് എഐഎഡിഎംകെ സ്ഥാനാർത്ഥി എസ് ഗണേശനെ പിന്തുണക്കാൻ തീരുമാനിച്ചതൊഴിച്ചാൽ തലശ്ശേരിയിലും ഇരുട്ടിൽ തപ്പുകയാണ് ബിജെപി. തലശ്ശേരിയിൽ പിന്തുണക്കാൻ സ്വതന്ത്രർ പോലുമില്ല. ബിജെപിക്ക് ശക്തമായ വോട്ട് നിക്ഷേപമുള്ള മണ്ഡലത്തിൽ എന്ത് നിലപാടെടുക്കണമെന്ന് ആലോചനകൾ തുടരുകയാണെന്നാണ് ഇപ്പോഴും നേതാക്കളുടെ വിശദീകരണം. അടിത്തട്ടിൽ സിപിഎമ്മുമായി നിരന്തരം ഏറ്റുമുട്ടുന്ന തലശേരിയിൽ സ്ഥാനാർത്ഥി ഇല്ലാതായതോടെ ഉടലെടുത്തത് കടുത്ത അമർഷം.

ഗുരുവായൂരിൽ ഡെമോക്രാറ്റിക്  സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായരിലാണ് അവസാനം ബിജെപി ചർച്ചകൾ എത്തി നിൽക്കുന്നത്. പത്രിക തള്ളിയെങ്കിലും ബിജെപി സ്ഥാനാർത്ഥി അഡ്വ. നിവേദിതയെ തന്നെ മത്സരിപ്പിക്കാനാകുമോയെന്നും നോക്കുന്നുണ്ട്. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അഡ്വ നിവേദിത പരാതി നല്‍കിയിട്ടുണ്ട്. ഒന്നും നടന്നില്ലെങ്കിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായരെ പിന്തുണയ്ക്കും. 

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഡിഎസ്ജെപി നേതാക്കളുമായി ചര്‍ച്ച നടത്തി. പിന്തുണ ലഭിച്ചാൽ സ്വീകരിക്കുമെന്ന് ഡിഎസ്ജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയ 25,590 വോട്ട് മറ്റു മുന്നണികൾക്കായി വിഭജിച്ചു പോകാതിരിക്കാനാണ് ശ്രമം. അഡ്വ നിവേദിതയ്ക്ക് വേണ്ടി തയ്യാറാക്കിയ ലക്ഷകണക്കിന് പോസ്റ്ററുകളും ഫ്ലക്സുകളുമാണ് കെട്ടികിടക്കുന്നത്.

click me!