ബിജെപി - അണ്ണാ ഡിഎംകെ സഖ്യം; ചർച്ചകൾക്കായി പീയുഷ് ഗോയല്‍ ചെന്നൈയിൽ

By Web TeamFirst Published Feb 16, 2019, 6:25 AM IST
Highlights

ബിജെപി അണ്ണാഡിഎംകെ സീറ്റ് വിഭജനത്തില്‍ ധാരണയിലേക്ക് എത്തിയെങ്കിലും സഖ്യത്തിന്‍റെ ഭാഗമായ മറ്റുപാര്‍ട്ടികളുടെ സീറ്റ് നിര്‍ണയത്തില്‍ തര്‍ക്കം തുടരുകയാണ്.

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അണ്ണാഡിഎംകെ സഖ്യ ചര്‍ച്ചകളുടെ ഭാഗമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഇന്ന് ചെന്നൈയിലെത്തും. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവര്‍ക്കൊപ്പം സഖ്യചര്‍ച്ചയ്ക്കായി രൂപീകരിച്ച സമിതിയുമായി പീയുഷ് ഗോയല്‍ കൂടിക്കാഴ്ച നടത്തും. ബിജെപി, അണ്ണാഡിഎംകെ സീറ്റ് വിഭജനത്തില്‍ ധാരണയിലേക്ക് എത്തിയെങ്കിലും സഖ്യത്തിന്‍റെ ഭാഗമായ മറ്റു പാര്‍ട്ടികളുടെ സീറ്റ് നിര്‍ണയത്തില്‍ തര്‍ക്കം തുടരുകയാണ്. 

പിഎംകെ, ഡിഎംഡികെ പാര്‍ട്ടി നേതാക്കളും ഇന്നത്തെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ബിജെപിയുടെ  ശക്തികേന്ദ്രമായ കന്യാകുമാരിയിലെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുമ്പേ സഖ്യ പ്രഖ്യാപനം നടത്താനാണ് നീക്കം. സഖ്യത്തിലുള്ള മറ്റു പാര്‍ട്ടികളുടെ സീറ്റ് തര്‍ക്കം പരിഹരിച്ചാലുടന്‍ പ്രഖ്യാപനമുണ്ടാകും.

പുതുച്ചേരി ഉള്‍പ്പടെ തമിഴ്നാട്ടിലെ നാല്‍പത് മണ്ഡലങ്ങളിലും അണ്ണാഡിഎംകെയ്ക്ക് ഒപ്പം ബിജെപി ജനവിധി തേടുമെന്ന് ഉറപ്പായി. 

എന്‍. രംഗസ്വാമിയുടെ സിറ്റിങ്ങ് സീറ്റായ പുതുച്ചേരിയില്‍ ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസും സഖ്യത്തിന്‍റെ ഭാഗമാകും. ഡിഎംകെയുമായി ചര്‍ച്ച നടത്തിയിരുന്ന എസ് രാമദോസിന്‍റെ പാട്ടാളി മക്കൾ കക്ഷിക്ക് ധര്‍മ്മപുരി ഉള്‍പ്പടെ അഞ്ച് സീറ്റുകള്‍ നല്‍കും.

ചികിത്സയ്ക്ക് ശേഷം നാളെ അമേരിക്കയില്‍ നിന്ന് മടങ്ങി എത്തുന്ന വിജയകാന്തുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ ഡിഎംഡിഎംകെയുടെ സീറ്റില്‍ അന്തിമതീരുമാനമെടുക്കൂ. നാല് സീറ്റാണ് ഡിഎംഡികെ ആവശ്യപ്പെടുന്നത്. എട്ട് സീറ്റില്‍ ബിജെപിയും 24 മണ്ഡലങ്ങളില്‍ അണ്ണാഡിഎംകെയും മത്സരിക്കും. ഇന്ത്യന്‍ ജനനായക കക്ഷി ഉള്‍പ്പടെയുള്ള ചെറുകക്ഷികളും സഖ്യത്തിന്‍റെ ഭാഗമാണ്. 

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ നടത്തുന്ന സഖ്യപ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കും. രാജ്യസഭാ എംപി മൈത്രേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ, ഒ പനീര്‍സെല്‍വത്തിന്‍റെ മകന്‍ രവീന്ദ്രനാഥ് എന്നിവര്‍ അണ്ണാ ഡിഎംകെ ടിക്കറ്റ് ഉറപ്പിച്ചു കഴിഞ്ഞു.

എ ബി വാജ്പേയിക്കൊപ്പം മന്ത്രിസഭയില്‍ ഉണ്ടായിരുന്ന ഡിഎംകെയെ നേരിടാന്‍ ഇന്ന് അണ്ണാഡിഎംകെയുമായി കൈകോര്‍ക്കുകയാണ് നരേന്ദ്രമോദി. 

click me!