വടകര സീറ്റിന് ആവശ്യ വാദവുമായി ലോക് താന്ത്രിക് ജനതാദൾ

By Web TeamFirst Published Feb 18, 2019, 10:19 PM IST
Highlights

വടകരയില്‍ ഉറച്ച് എല്‍ജെഡി. ഉഭയകക്ഷി ചര്‍ച്ചയില്‍ വടകര ആവശ്യപ്പെടും. മണ്ഡലം പാര്‍ട്ടിയുടെ ശക്തി കേന്ദ്രമെന്നാണ് അവകാശവാദം. എന്നാല്‍ ആവശ്യം സിപിഎം അംഗീകരിക്കാനിടയില്ല.

വടകര: ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിനുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ വടകര സീറ്റ് ആവശ്യപ്പെടുമെന്ന് ലോക് താന്ത്രിക് ജനതാദൾ. എന്നാല്‍ എൽജെഡിക്ക് രാജ്യസഭ സീറ്റ് നല്‍കിയ സാഹചര്യത്തില്‍ സിപിഎം വീണ്ടും വിട്ടുവീഴ്ചക്ക് തയ്യാറാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.

ശക്തികേന്ദ്രമായ വടകര പാര്‍ട്ടിയുടെ സ്വാധീനത്താല്‍ ഇടതിനൊപ്പമാക്കാനാകുമെന്നാണ് ലോക് താന്ത്രിക് ജനതാദളിന്‍റെ അവകാശ വാദം. 2009 ല്‍ മുന്നണി വിട്ടശേഷം ഇടതിന് മണ്ഡലം തൊടാന്‍ കഴിയാത്തതിന്‍റെ കാരണവും മറ്റൊന്നല്ലെന്ന് അവര്‍ കരുതുന്നു. മണ്ഡലത്തില്‍ എഴുപതിനായിരത്തോളം വോട്ട് പാര്‍ട്ടിക്ക് മാത്രമുണ്ടെന്നാണ് വിലയിരുത്തല്‍. 18,19 തീയതികളിലായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ വടകരക്കായി ഉറച്ച് നില്‍ക്കാനാണ് തീരുമാനം.

വടകര വേണമെന്ന ആവശ്യവുമായി ജെഡിഎസ് രംഗത്ത് വന്നെങ്കിലും തിരുവന്തപുരം , കോട്ടയം,പത്തനംതിട്ട മണ്ഡലങ്ങളിലേക്ക് അവരുടെ ശ്രദ്ധ മാറിയിട്ടുണ്ട്. ഈ പഴുത് കൂടി മുതലെടുത്താണ് എല്‍ജെഡിയുടെ നീക്കം. ജനതാദളുകളുടെ ലയനം സാധ്യമല്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ ജെഡിഎസിനൊപ്പം തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്ന നിലപാടിലാണ് എല്‍ജെഡി.പാര്‍ട്ടി അധ്യക്ഷന്‍ ശ്രേയാംസ് കുമാര്‍ മത്സരത്തിനില്ലാത്ത സാഹചര്യത്തില്‍ മുന്‍മന്ത്രി കെ പി മോഹനന്‍, ഷെയ്ക്ക് പി ഹാരിസ് എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്.അതേ സമയം രാജ്യസഭ സീറ്റ് വീരേന്ദ്രകുമാറിന് നല്‍കിയ സാഹചര്യത്തില്‍ ലോക്സഭ സീറ്റിലേക്കുള്ള അവകാശവാദം സിപിഎം അംഗീകരിക്കാനിടയില്ലെന്നാണ് സൂചന.മുന്നണി വിപുലീകരണത്തിന്‍റെ പ്രയോജനം കിട്ടണമെങ്കില്‍ വടകരയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്നാണ് സിപിഎം നിലപാടെന്നറിയുന്നു.

click me!