
ദില്ലി: പഞ്ചാബിൽ ഉദിച്ചുയർന്ന ആം ആദ്മി (aap) പാർട്ടി 117 സീറ്റുകളിൽ 90 ഇടത്ത് മുന്നേറ്റം തുടരുന്നു. പ്രമുഖരെല്ലാം വീണതോടെ കോൺഗ്രസ് 20 സീറ്റുകളിൽ മാത്രമായി ചുരുങ്ങി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഭഗവന്ത് മൻ ലീഡ് 50,768 ഉയർത്തിയാണ് വിജയം നേടിയത്. അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന് എഎപി നേതാവ് മനീഷ് സിസോദിയ സ്ഥിരീകരിച്ചു. ഭഗവന്ത് മനിന്റെ ചിത്രം പങ്കുവെച്ചാണ് അരവിന്ദ് കെജ്രിവാൾ വിജയം സോഷ്യൽ മീഡിയയിൽ ആഘോഷിച്ചത്. തന്റെ സത്യപ്രതിജ്ഞ രാജ്ഭവനിലല്ല പകരം ഭഗത് സിംഗിന്റെ ഗ്രാമത്തിൽ വെച്ചായിരിക്കുമെന്നുമെന്ന ആദ്യ പ്രഖ്യാപനം ഭഗവന്ത് മാൻ നടത്തിക്കഴിഞ്ഞു. അതേ സമയം, പഞ്ചാബിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ദില്ലിയിലെ ഹനുമാൻ ക്ഷേത്രത്തിലും കെജ്രിവാൾ ദർശനം നടത്തി. മനീഷ് സിസോദിയക്കും സത്യേന്ദ്ര ജയിനും ഒപ്പമാണ് അദ്ദേഹം ക്ഷേത്ര സന്ദർശനത്തിനെത്തിയത്.
ദില്ലിക്ക് പുറത്ത് ആധികാരിക ജയവുമായി ദേശീയ രാഷ്ട്രീയത്തിൽ പുതുയുഗം കുറിക്കുകയാണ് ആം ആദ്മി പാർട്ടി. ഭരണമികവുകൊണ്ടാണ് ഡല്‍ഹിക്ക് പുറത്തേക്കും പാര്‍ട്ടിക്ക് സീറ്റുകളുണ്ടായത്. അരവിന്ദ് കെജ്രിവാളിന്റെ അനിഷേധ്യ നേതൃത്വമാണ് ആം ആദ്മി പാര്‍ട്ടിയുടെ കരുത്ത്. കളങ്കിതമായ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നാണ് അഴിമതി രഹിത മുദ്രാവാക്യമുയര്‍ത്തിയുള്ള ആപ്പിന്റെ ജനനം. എവിടെ നിന്നും പിളര്‍ന്നുവന്ന പാര്‍ട്ടിയല്ല. ഡല്‍ഹിയില്‍ ഉയര്‍ന്നുവന്ന യുവാക്കളുടെ കൂട്ടായ്മയാണ് ആം ആദ്മി പാർട്ടിയായി രൂപാന്തരപ്പെട്ടത്. ആ കൂട്ടായ്മയുടെ രാഷ്ട്രീയ രൂപമാണ് പഞ്ചാബിലും തലപ്പാവണിയുന്നത്. അരവിന്ദ് കെജ്രിവാൾ എത്തിയതിന് ശേഷം സർക്കാർ രൂപീകരണ ചർച്ചകൾ നടത്തുമെന്നാണ് എഎപി അറിയിച്ചത്.
പഞ്ചാബിൽ ആറാടി ആംആദ്മി, ദില്ലിക്ക് പുറത്ത് ഭരണത്തിലേക്ക് ആദ്യം
ട്രെന്റിന് അനുസരിച്ചാണെങ്കിൽ പഞ്ചാബിൽ 'ആപ്പ് ഇത്തവണ ആറാടുകയാണ്'. കഴിഞ്ഞ 2017 ലെ തെരഞ്ഞെടുപ്പിൽ ആംആദ്മി വിജയക്കൊടി നേടുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നെങ്കിലും വിജയം ക്യപ്റ്റൻ അമരിന്ദറിനും കോൺഗ്രസിനും ഒപ്പം നിന്നു. എന്നാൽ ഇത്തവണ പടലപ്പിണക്കങ്ങളും തമ്മിലടിയും സീറ്റ്, സ്ഥാനപ്പോരും ഒപ്പം ഭരണ വിരുദ്ധ വികാരവും കോൺഗ്രസിനെ പിടിച്ച് കുലുക്കിയപ്പോൾ ആംആദ്മി പതിയെ കളം പിടിച്ചു.
Punjab election result 2022 : ഹാസ്യതാരത്തിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക്, പഞ്ചാബിനെ നയിക്കാൻ ഭഗവന്ത് മൻ
ദില്ലിക്ക് പുറത്ത് എഎപി ഭരണം പിടിക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ അരവിന്ദ് കെജ്‌രിവാൾ കൂടുതൽ കരുത്തനാകുകയാണ്. കോൺഗ്രസിനെയും ബിജെപിയെയും മാറ്റി നിർത്തി ഒരു മുന്നണി രൂപീകരണം എന്നതിലേക്ക് പ്രതിപക്ഷ കക്ഷികളെത്തിയാൽ അതിൽ നേതൃനിരയിലേക്ക് അരവിന്ദ് കെജ്രിവാളിന് ഇനി എളുപ്പത്തിലെത്താം. ദേശീയ നേതാവ് എന്ന ലക്ഷ്യം കെജ്രിവാൾ മുമ്പും തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ഭഗ്വന്ദ് മാന്റെ പ്രവർത്തന മികവ് കൊണ്ട് മാത്രമല്ല ഭരണം പിടിക്കാൻ ആംആദ്മിക്ക് സാധിച്ചത്. മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ച മറ്റൊരു നേതാവ് കൂടിയുണ്ട്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സഹ ചുമതലയുള്ള രാഘവ് ഛദ്ദയെന്ന മുപ്പത്തിമൂന്നുകാരൻ. കോൺഗ്രസിന്റെ ദേശീയ തലത്തിലെ തന്നെ പകരക്കാരാണ് ആം ആദ്മി പാർട്ടിയെന്നാണ് ചദ്ദ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ പ്രതികരിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അവസരം ലഭിച്ചാൽ 'പ്രധാനമന്ത്രിയുടെ ചുമതലയിൽ' കെജ്രിവാളിനെ കാണാമെന്നും ചദ്ദ പറഞ്ഞുവെക്കുന്നുണ്ട്. "കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണ് അരവിന്ദ് കെജ്‌രിവാൾ. അദ്ദേഹം തീർച്ചയായും വലിയൊരു റോളിൽ - പ്രധാനമന്ത്രിയുടെ ചുമതലയിൽ ഉടൻ ഉണ്ടാകും. എഎപി ഒരു പ്രധാന ദേശീയ രാഷ്ട്രീയ ശക്തിയായി ഉയർന്നുവരും എന്ന പ്രതീക്ഷയും ചദ്ദ പങ്കുവെക്കുന്നു.