
ആറാം വാരത്തിലേക്ക് കടന്നതോടെ പൂര്‍വ്വാധികം മുറുകിയ അവസ്ഥയിലാണ് ബിഗ് ബോസ് (Bigg Boss 4) ഹൌസിലെ കാര്യങ്ങള്‍. പന്ത്രണ്ട് മത്സരാര്‍ഥികളിലേക്ക് ചുരുങ്ങിയ ബിഗ് ബോസ് 4ല്‍ വരാനിരിക്കുന്ന അറുപതിലേറെ ദിനങ്ങള്‍ തീ പാറുമെന്ന് ഉറപ്പിക്കുന്ന ദിവസങ്ങളാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. 37-ാം ദിവസമായ ഇന്നും ബിഗ് ബോസ് വീട് സംഘര്‍ഷത്തില്‍ ആയിരുന്നു. ഇതിനുമുന്‍പും പല സംഘര്‍ഷങ്ങള്‍ക്കും തുടക്കമിട്ട ഡോ. റോബിനാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്കും തുടക്കം കുറിച്ചത്.
തനിക്ക് എല്ലാവരോടുമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അതിന് അവസരം തരണമെന്നും നിലവിലെ ക്യാപ്റ്റനായ അഖിലിനോട് റോബിന്‍ ആവശ്യപ്പെടുകയായിരുന്നു. മുന്‍പ് ഇത്തരത്തില്‍ ചില വിഷയങ്ങള്‍ റോബിന്‍ അവതരിപ്പിച്ചത് വലിയ തര്‍ക്കങ്ങളിലേക്ക് പോയിട്ടുള്ളതിനാല്‍ ക്യാപ്റ്റന്‍ എല്ലാവരോടുമായി ഇക്കാര്യത്തില്‍ അഭിപ്രായം ആരായുകയായിരുന്നു. എന്നാല്‍ റോബിന് ഇത്തരത്തില്‍ സ്പേസ് കൊടുക്കുന്നതിനോട് ഒരു വിഭാഗം മത്സരാര്‍ഥികള്‍ക്ക് എതിരഭിപ്രായം ഉണ്ടായിരുന്നു. റോബിന്‍ സ്വാര്‍ഥ ലാഭത്തിനുവേണ്ടി സൃഷ്ടിക്കുന്ന സീന്‍ ആണ് ഇതെന്നും അതിനാല്‍ ഇത് അനുവദിക്കാനാവില്ലെന്നും പറഞ്ഞ് ജാസ്മിന്‍ ആ രംഗം വിട്ടുപോവുകയായിരുന്നു. ജാസ്മിനൊപ്പം ധന്യ, നിമിഷ എന്നിവരും പോയി. പിന്നാലെ ആശയക്കുഴപ്പമുണ്ടായിരുന്ന അപര്‍ണ്ണയും അവര്‍ക്കൊപ്പം നീങ്ങി.
എന്നാല്‍ റോബിന്‍ വിടാന്‍ ഒരുക്കമായിരുന്നില്ല. നോമിനേഷനുമായി ബന്ധപ്പെട്ടുണ്ടായ ചില കാര്യങ്ങളെക്കുറിച്ചാണ് തനിക്ക് പറയാനുള്ളതെന്നും തന്‍റെ പേരില്‍ ചിലര്‍ അസത്യം പ്രചരിപ്പിക്കുകയാണെന്നും റോബിന്‍ പറഞ്ഞു. ഇവിടെ ഉള്ള ഒരു ഗ്രൂപ്പിനെ പൊളിക്കാനായി എലിമിനേഷനില്‍ അവരെ ടാര്‍ഗറ്റ് ആക്കി നോമിനേറ്റ് ചെയ്യാന്‍ താന്‍ ഇവിടെ കാന്‍വാസിംഗ് നടത്തി എന്ന് പ്രചരിപ്പിക്കുന്നുണ്ടെന്നായിരുന്നു റോബിന്‍റെ ആരോപണം. പിന്നാലെ ലക്ഷ്മിപ്രിയ ഇത് ഏറ്റുപിടിച്ചു. അത്തരത്തില്‍ നോമിനേറ്റ് ചെയ്യാനായുള്ള ക്യാമ്പെയ്ന്‍ തനിക്കെതിരെയും നടന്നെന്നും എല്‍ പി ടാര്‍ഗറ്റ് (ലക്ഷ്‍മിപ്രിയ) എന്നാണ് അത് ഇവിടെ പറയപ്പെട്ടതെന്നും ലക്ഷ്മി പറഞ്ഞു. ലക്ഷ്മി ഇന്നലെ തന്നോട് ഇക്കാര്യം സംസാരിച്ചതുകൊണ്ടാണ് ഇവിടെ ഇത് അവതരിപ്പിക്കുന്നതെന്നും റോബിന്‍ പറഞ്ഞു. നിമിഷയാണ് അത്തരത്തില്‍ പ്രചരണം നടത്തിയ ഒരാള്‍ എന്നും റോബിന്‍ പറഞ്ഞു.
ലക്ഷ്മി എന്തുകൊണ്ട് ഇത് നേരത്തെ ഉന്നയിച്ചില്ല എന്നായിരുന്നു ക്യാപ്റ്റനായ അഖിലിന്‍റെ ചോദ്യം. എന്നാല്‍ താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടതില്‍ തനിക്ക് പരാതിയൊന്നുമില്ലെന്നും റോബിനോട് സംസാരിച്ചപ്പോള്‍ വെറുതെ പറഞ്ഞതാണെന്നും ലക്ഷ്മി പറഞ്ഞു. എന്നാല്‍ തന്‍റെ പേരില്‍ അസത്യം പ്രചരിപ്പിക്കുന്നത് തന്നെ ബാധിക്കും എന്നതിനാലാണ് ഇത് ഇവിടെ പറയേണ്ടിവരുന്നതെന്നായിരുന്നു റോബിന്‍റെ പ്രതികരണം. ഗ്രൂപ്പിനെ പൊളിക്കാനായി ബോധപൂര്‍വ്വമുള്ള നോമിനേഷന്‍ ഇവിടെ നടക്കുന്നതായി തങ്ങള്‍ക്കറിയില്ലെന്നാണ് ലക്ഷ്മിപ്രിയ ഒഴികെയുള്ള മറ്റെല്ലാവരും പറഞ്ഞത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ