
ബിഗ് ബോസില്‍ നിന്ന് അപ്പാനി ശരതും പടിയിറങ്ങിയിരിക്കുന്നു. അപ്രതീക്ഷിതമായ ഒരു എവിക്ഷനായിരുന്നു ഇന്നത്തേത്. കുറച്ച് ദിവസം കൂടി അവിടെ നില്‍ക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് പിന്നീട് മോഹൻലാലിനോട് അപ്പാനി ശരത് പ്രതികരിക്കുകയും ചെയ്‍തു. എന്തെങ്കിലും വീഴ്‍ചകള്‍ വന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഓരോരുത്തരും തന്നോട് ക്ഷമിക്കണം എന്നും അപ്പാനി ശരത് പ്രേക്ഷകരോട് അഭ്യര്‍ഥിച്ചു.
അപ്പാനി ശരത്തിന്റെ പ്രതികരണം
ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത്?, നല്ലതായിട്ടാണ് ഞാൻ ഗെയിം ചെയ്‍തു. ഒരിക്കലും എളുപ്പമായിരുന്നില്ല അവിടെ നില്‍ക്കുന്നത്. അവിടെ നില്‍ക്കുമ്പോഴേ നമുക്ക് മനസ്സിലാകൂ ഓരോ ദിവസവും എങ്ങനെയാണ് അതിജീവിച്ച് പോകുക എന്നത്. വലിയ സന്തോഷം. ഇത്രയും ദിവസം നില്‍ക്കാൻ പറ്റുമോ എന്ന് ഞാൻ വിചാരിച്ചതല്ല. ആരോടും എനിക്ക് വലിയ ദേഷ്യമില്ല. പ്രേക്ഷകരോട് പറയാനുള്ളത് ഓരോ ദിവസവും കാണുന്നവരല്ല പിറ്റേ ദിവസം കാണുന്നത്. ഞാൻ എല്ലാവരോടും സത്യസന്ധമായിട്ട് തന്നെയാണ് ഞാൻ നിന്നിട്ടുള്ളത് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്‍ചകള്‍ വന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഓരോരുത്തരും എന്നോട് ക്ഷമിക്കണം. മന:പൂര്‍വമല്ല ഒന്നും. അവിടെ സംഭവിക്കുന്നതും സംസാരിക്കുന്നതൊന്നും മനപൂര്‍വമല്ല. കുറച്ച് ദിവസം കൂടി അവിടെ നില്‍ക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇതാണ് എനിക്ക് വിധിച്ചിരിക്കുന്നത്. എന്നാലും ഒത്തിരി സന്തോഷത്തോടെ എല്ലാവരുടെയും അനുഗ്രഹത്തോടെ ഞാൻ മുന്നോട്ടു പോകുകയാണ്. നിങ്ങളുടെയിടയില്‍ തന്നെ ഞാൻ ഉണ്ടാകും. ഒരു നല്ല നടനായി.
അരങ്ങിന്റെ ഉള്‍ത്തുടിപ്പുമായി വെള്ളിത്തിയിലെത്തിയ താരമാണ് അപ്പാനി ശരത്. അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരിയില്‍ അരങ്ങേറിയ അപ്പാനി ശരത് ഇന്ന് മലയാളത്തിലും തമിഴിലും സുപരിചിതനായ താരമാണ്. യുവനടനെന്ന നിലയില്‍ ഒട്ടേറെ സിനിമകളാണ് ഇതിനകം അപ്പാനി ശരതിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം പതിപ്പില്‍ മത്സരാര്‍ഥിയായി എത്തിയ അപ്പാനി ശരത് ഇത്തവണ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാകും എന്നായിരുന്നു തുടക്കത്തിലേയുള്ള വിലയിരുത്തല്‍. അതിനാല്‍ ഇന്ന് ശരത് പുറത്തായത് ബിഗ് ബോസിലെ മത്സരാര്‍ഥികളെയും ഞെട്ടിപ്പിക്കുന്നതായി.
തിരുവനന്തപുരം കലാമണ്ഡലം നാടക സംഘത്തിന്റെ നാടകങ്ങളില്‍ ബാലതാരമായാണ് ശരത് ആദ്യമായി കലാലോകത്ത് ശ്രദ്ധേയനാകുന്നത്. മോണോ ആക്റ്റ്, ഡാൻസ് തുടങ്ങിയ ഇനങ്ങളില്‍ സ്‍കൂള്‍ കാലഘട്ടങ്ങളില്‍ തിളങ്ങി. തിരുവനന്തപുരം അഭിനയ, കാവാലം നാരായണപ്പണിക്കരുടെ സോപാനം തുടങ്ങിയ നാടക സംഘങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കാലടി ശങ്കരാചാര്യ സംസ്‍കൃത സര്‍വകലാശാലയില്‍ അവതരിപ്പിച്ച സൈക്കിളിസ്റ്റ് എന്ന നാടകം ഹിറ്റായതാണ് കലാരംഗത്ത് വഴിത്തിരിവാകുന്നത്. തുടര്‍ന്ന് കാലടി സര്‍വകലാശാലയില്‍ നാടകത്തില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നു. പിജി കാലഘട്ടത്തില്‍ നടന്ന ഒരു ഓഡിഷനിലൂടെയാണ് ശരത് കുമാറിന് സിനിമയിലേക്കുള്ള വഴി തെളിയുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രമാണ് ശരത് കുമാറിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റ വേഷം. കഥാപാത്രത്തിന്റെ പേര് സ്വന്തമായി സ്വീകരിച്ച് പിന്നീട് അപ്പാനി ശരത് എന്ന വിശേഷണപ്പേരില്‍ അറിയപ്പെടാൻ തുടങ്ങി. ലാൽ ജോസിന്റെ സംവിധാനത്തിൽ എത്തിയ വെളിപാടിന്റെ പുസ്‍തകത്തിൽ ജിമിക്കി കമ്മൽ എന്ന ഗാന രംഗം തരംഗമായതോടെയാണ് അതില്‍ ഫ്രാങ്ക്‍ലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപ്പാനി ശരത് കൂടുതല്‍ ശ്രദ്ധേയനാകുന്നത്. വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ തമിഴകത്തും ശ്രദ്ധേയനായി അപ്പാനി ശരത്.
സച്ചിൻ, ഇക്കയുടെ ശകടം, ലവ് എഎഫ്എം, മാലിക്, കാക്കിപ്പട, ലവ്‍ഫുള്ളി യുവേഴ്‍സ് തുടങ്ങിയവയാണ് അപ്പാനി ശരത്തിന്റെ ശ്രദ്ധേയ സിനിമകള്‍. സീ5ല്‍ സ്‍ട്രീം ചെയ്‍ത ഓട്ടോ ശങ്കറിലൂടെ വെബ് സീരീസിലും അരങ്ങേറി അപ്പാനി സരത്. ഓട്ടോ ശങ്കര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയായിരുന്നു അപ്പാനി ശരത് അവതരിപ്പിച്ചിരുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഒരു താരം എന്ന നിലയ്‍ക്ക് ബിഗ് ബോസില്‍ എത്തുമ്പോള്‍ തുടക്കത്തില്‍ ആ മുൻതൂക്കം അപ്പാനി ശരത്തിന് ലഭിച്ചുവെങ്കിലും അത് പിന്നീട് പ്രേക്ഷകരുടെ വോട്ടാക്കുന്നതില്‍ ഫലിച്ചില്ല എന്നാണ് ഇന്നത്തെ പുറത്താകലിലൂടെ വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക