
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് 'ക്രിസ്റ്റഫർ'. ജാഗ്രതയുള്ള ഒരു പൊലീസുകാരന്‍റെ ജീവചരിത്രം എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന്‍ ആണ്. പ്രമാണി എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന രണ്ടാം ചിത്രം കൂടിയാണിത്. ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കോഷനിൽ നിന്നുള്ള രസകരമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുന്നത്.
സ്റ്റണ്ട് കൊറിയോഗ്രാഫർ സുപ്രീം സുന്ദറിന് മമ്മൂട്ടി നിർദേശങ്ങൾ നൽകുന്നതാണ് വീഡിയോയിൽ ഉള്ളത്. സുന്ദറിനെ മമ്മൂട്ടി ട്രോളുന്നതും വീഡിയോയിൽ കാണാം. ബി ഉണ്ണികൃഷ്ണൻ ഉൾപ്പടെയുള്ള അണിയറ പ്രവർത്തകരും ഇവർക്കൊപ്പം ഉണ്ട്. മമ്മൂട്ടി ഫാൻസ് ക്ലബ് എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'ക്രിസ്റ്റഫർ'. ചിങ്ങം ഒന്നിനായിരുന്നു ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യൻ താരം വിനയ് റായ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ ഉണ്ടാകും. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഓപ്പറേഷൻ ജാവയുടെ ക്യാമറ കൈകാര്യം ചെയ്‍ത ഫൈസ് സിദ്ദിഖ് ആണ്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീൺവർമ്മ, ചമയം ജിതേഷ് പൊയ്യ, നിർമ്മാണ നിർവ്വഹണം അരോമ മോഹൻ, കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമയുടെ നിർമ്മാണം ആർ ഡി ഇല്യൂമിനേഷന്‍സ് ആണ്.
'റോഷാക്ക്' പുതിയ സ്റ്റില്ലെത്തി; 'ഒരു അഡാർ വെയ്റ്റിംഗ്' എന്ന് ആരാധകർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ