കൊവിഡ്19: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അസുഖ ബാധിതര്‍ക്കും പിന്തുണയുമായി 'ഓണ്‍ കോളി'ലൂടെ നിവിന്‍ പോളി

By Web TeamFirst Published Mar 31, 2020, 8:46 AM IST
Highlights

കൊവിഡ് 19 മൂലം വിദേശത്ത് നിന്നെത്തി ക്വാറന്‍റൈനില്‍ കഴിയുന്ന വിവിധ മേഖലയിലുള്ളവരോടും നിവിന്‍ പോളി സംസാരിച്ചു. തനിച്ചല്ല എന്ന ആത്മവിശ്വാസമേകിയായിരുന്നു രോഗബാധിതരോടുള്ള സംസാരം. 

തിരുവനന്തപുരം : കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ചലചിത്രതാരം നിവിന്‍ പോളി. സംസ്ഥാനത്ത് ഏറ്റവുമധികം രോഗികളെ കണ്ടെത്തിയ കാസർഗോഡ് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആദ്യ ദിവസം മുതല്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ ചിലരോട് യൂത്ത് കോണ്‍ഗ്രസ്  പരിപാടിയായ  ഓണ്‍ കാളിലൂടെ നിവിന്‍ പോളി സംസാരിച്ചു

രോഗികളെക്കാൾ സമ്മർദ്ദത്തിൽ രോഗത്തോട് പോരാടുകയും, ഈ വൈറസിനെ പൂർണമായി തുരത്തുന്നത് വരെ  കുടുംബത്തിൽ നിന്നും അകന്ന് കഴിയണ്ടി വരികയും ചെയ്യുന്ന മുഴുവൻ ഡോക്ടർമാരുടെയും പ്രതിനിധിയായാണ് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയിലെ ഡോ ഗണേഷ് സംസാരിച്ചത്. തങ്ങൾ ഈ ത്യാഗം സഹിക്കുന്നതും കഷ്ടപ്പാടനുഭവിക്കുന്നതും നാടിനെ ഈ വിപത്തിൽ നിന്ന് കരകയറ്റാനാണ്. അതിനാൽ പൊതുജനങ്ങൾ പരിപൂർണ്ണമായ ജാഗ്രത പാലിക്കുകയും ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ പൂർണമായി അനുസരിക്കുകയും ചെയ്യണമെന്നാണ് ഡോ ഗണേഷ് അഭ്യര്‍ത്ഥിച്ചത്. നാടിന്റെ യഥാർത്ഥ കാവൽക്കാർ നിങ്ങളാണെ നിവിന്‍ പോളിയുടെ അഭിനന്ദനത്തിന് ഇത്  എന്റെ മിടുക്കല്ല ഞങ്ങൾ ഒരു ടീമാണ് എന്നായിരുന്നു ഡോക്ടറുടെ മറുപടി. 

ജില്ലാ ആശുപത്രിയിലെ സ്റ്റാഫോ നഴ്സായ ദിവ്യയ്ക്കായിരുന്നു നിവിന്‍ പോളിയുടെ രണ്ടാമത്തെ കോള്‍. ആദ്യം അമ്പരന്നെങ്കിലും തൊഴിൽ സാഹചര്യങ്ങളെ പറ്റി ദിവ്യ നിവിനോട് വിശദമായി സംസാരിച്ചു. കേരളത്തിലെ മാലാഖമാർക്ക് പിന്തുണ പ്രഖ്യാപിച്ച നിവിന്‍ ജീവൻ പണയപ്പെടുത്തി മറ്റുള്ളവർക്കായി ചെയ്യുന്നന്ന ഈ മഹത് സേവനത്തിന് വാക്കുകൾ കൊണ്ട് എത്ര നന്ദി പറഞ്ഞാലും മതിയാകാതെ വരുമെന്നാണ് സംസാരിച്ചത്. 

കാസര്‍ഗോഡിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് ബാധിതയായി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന പത്താംക്ലാസുകാരിയോടും നിവിന്‍ പോളി സംസാരിച്ചു. അസുഖവിവരങ്ങൾ അന്വേഷിക്കുന്നതിന് ഒപ്പം തന്നെ ഭേദമായി കഴിഞ്ഞാൽ കാസർഗോഡ് വരുമ്പോൾ കുറച്ചു നേരം ഒപ്പം ചിലവഴിക്കാം എന്ന് കൂടി പത്താം ക്ലാസുകാരിക്ക് ഉറപ്പ് നല്‍കി. കാസർഗോട്ടെ ഒരു കുടുംബത്തിൽ തന്നെ മൂന്നു പേർക്ക് രോഗം പിടിപ്പെട്ടതിൽ ഒരാൾ, തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്ന വണ്ടൂർ സ്വദേശി, സൗദി അറേബ്യയിൽ നഴ്സായി ജോലിക്കിടയിൽ നാട്ടിൽ ലിവിനു വന്ന്  ക്വാറന്റീനിൽ കഴിയുന്ന പത്തനംതിട്ട സ്വദേശിനി തുടങ്ങി നിരവധി പേരോടാണ് ഓണ്‍ കാളിലൂടെ താരം സംസാരിച്ചത്. 

കൊവിഡ് 19 മൂലം വിദേശത്ത് നിന്നെത്തി ക്വാറന്‍റൈനില്‍ കഴിയുന്ന വിവിധ മേഖലയിലുള്ളവരോടും നിവിന്‍ പോളി സംസാരിച്ചു. തനിച്ചല്ല എന്ന ആത്മവിശ്വാസമേകിയായിരുന്നു രോഗബാധിതരോടുള്ള സംസാരം. നിവിന്‍ പോളി സംസാരിച്ച ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകര്‍ക്ക് പറയനുള്ളതില്‍ ഏറെയും നിയന്ത്രണങ്ങള്‍ മറികടന്ന് മുങ്ങി നടക്കുന്നവരേക്കുറിച്ച് ആയിരുന്നു. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, സമൂഹത്തിലേക്ക് അസുഖം പകരാതിരിക്കാൻ  ക്വാറൻറൈനിൽ കഴിയുന്നവരാണ് റിയൽ ഹിറോസ് എന്നാണ് നിവിന്‍ പോളി പറഞ്ഞത്. 

കൊവിഡ് 19 ബാധിതതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ഈ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സാന്ത്വനവും പിന്തുണയും നല്‍കുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പരിപാടിയാണ് ഓണ്‍ കോള്‍. കൊവിഡ് 19 ബാധിതരും ഐസലേഷൻ വാർഡുകളിൽ കഴിയുന്നവരും  ക്വാറന്റൈൻ ചെയ്യപ്പെട്ടവരും അടക്കം കടുത്ത മാനസിക സമർദ്ദത്തിൽ കഴിയുന്ന ആളുകൾക്കും അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ആശ്വാസമായി വിവിധ മേഖലകളിലെ പ്രശസ്തരുടെ അപ്രതീക്ഷിത ഫോൺ കോൾ എത്തിക്കുന്നതാണ് പരിപാടി. വിവിധ മേഖലയില്‍ നിന്നുളള പ്രശസ്തരാണ് പരിപാടിയോട് സഹകരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ വിശദമാക്കി. 

ക്വാറന്‍റൈനിലുള്ളവരുമായി ഫോണില്‍ സംസാരിക്കാന്‍ നിവിന്‍ പോളി; യൂത്ത് കോണ്‍ഗ്രസിന്‍റെ 'ഓണ്‍ കോള്‍'

click me!