ഡോക്ടര്‍ എന്ന നിലയിലാണ് മോൻസണ്‍ മാവുങ്കലിനെ താൻ പരിചയപ്പെട്ടതെന്ന് ശ്രീനിവാസൻ.
പുരാവസ്‍തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോൻസണ്‍ മാവുങ്കല്‍ അറസ്റ്റിലായ സംഭവം വലിയ ചര്‍ച്ചയായി മാറിയിരുന്നു. പ്രമുഖരടക്കമുള്ളവര്‍ മോൻസണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ കുടുങ്ങിയതായി അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളും വന്നു. ചികിത്സയുടെ മറവിലും മോൻസണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്തിയിരുന്നു. മോൻസണ്‍ മാവുങ്കലുമായി പരിചയപ്പെട്ടത് ഡോക്ടര്‍ എന്ന നിലയിലാണെന്ന് നടൻ ശ്രീനിവാസൻ വ്യക്തമാക്കി.
മോൻസണും താനും ഒന്നിച്ചുള്ള ഫോട്ടോ സാമൂഹ്യമാധ്യമത്തില്‍ പ്രചരിച്ച സാഹചര്യത്തിലായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. മോൻസണിന്റെ വീട്ടില്‍ വലിയ തരത്തില്‍ പുരാവസ്‍തു ശേഖരമുണ്ടെന്ന് സുഹൃത്ത് ആന്റണിയാണ് പറഞ്ഞത്. അത് കാണുകയാണ് തന്റെ ഉദ്ദേശ്യം. ഡോക്ടര്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്നതിനാല്‍ ആ രീതിയിലും കാണുകയായിരുന്നുവെന്ന് ശ്രീനിവാസൻ വ്യക്തമാക്കി. തന്റെ ആരോഗ്യനില മെച്ചമല്ലായിരുന്നു. കണ്ടപ്പോള്‍ മോൻസണ്‍ ചോദിച്ചറിഞ്ഞതും തന്റെ അസുഖത്തെ കുറിച്ചാണ്. തനിക്ക് പരിചയമുള്ള ഹരിപ്പാടെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സിക്കാൻ നിര്‍ദ്ദേശിച്ചു. അവിടെ 15 ദിവസം താൻ ചികിത്സയില്‍ കഴിഞ്ഞെന്നും ശ്രീനിവാസൻ പറഞ്ഞു.
ബില്ലടക്കാൻ ചെന്നപ്പോള്‍ മുഴുവൻ പണവും മോൻസണ്‍ കൊടുത്തെന്നാണ് മനസിലായത്, വലിയ മനസാണ് അദ്ദേഹത്തിന്റേത് എന്ന് കരുതിയതായും ശ്രീനിവാസൻ വ്യക്തമാക്കുന്നു.
അന്നത്തെ പരിചയം മാത്രമാണ് ഉണ്ടായത് എന്നും പിന്നീട് കണ്ടില്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കി.