പൊന്നുപോലെയാണ് ജഗദീഷേട്ടനും മക്കളും രമയെ നോക്കിയത്, വിയോ​ഗം പെട്ടെന്നായി പോയി; മേനക

Published : Apr 02, 2022, 10:38 AM IST
പൊന്നുപോലെയാണ് ജഗദീഷേട്ടനും മക്കളും രമയെ നോക്കിയത്, വിയോ​ഗം പെട്ടെന്നായി പോയി; മേനക

Synopsis

അതിസങ്കീർണമായ കേസുകളിലും നൂറ് ശതമാനം വ്യക്തത. സൂക്ഷ്മതയുടെ അങ്ങേയറ്റം. അതായിരുന്നു ഡോ. രമ.

ഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയും നടൻ ​ജ​ഗദീഷിന്റെ(Jagadish) ഭാര്യയുമായ രമ അന്തരിച്ചത്. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. പെട്ടെന്നുള്ള രമയുടെ വിയോ​ഗം ഉൾക്കൊള്ളാൻ സാധിച്ചില്ലെന്ന് പറയുകയാണ് നടി മേനക. 

മേനകയുടെ വാക്കുകൾ

ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റിൽ ജഗദീഷേട്ടനും ഒരു ഫ്ലാറ്റുണ്ട്.  അവിടെ അദ്ദേഹത്തിന്റെ ഇളയ മകൾ താമസിക്കുകയാണ്. ജഗദീഷേട്ടനും ഡോക്ടർ രമയും അവിടെ ഇടയ്ക്കിടെ വരുമ്പോൾ ഞങ്ങൾ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. സുഖമില്ലാതെ ആയതിനു ശേഷം ജഗദീഷേട്ടനും മക്കളും രമയെ താങ്ങിപ്പിടിച്ചു കൊണ്ടുവരുമായിരുന്നു. പൊന്നുപോലെയാണ് ജഗദീഷേട്ടനും മക്കളും രമയെ കൊണ്ടുനടന്നത്.  അടുത്തിടെ വരുമ്പോൾ ഞാൻ അധികം സംസാരിക്കാൻ നിൽക്കാറില്ല കാരണം സുഖമില്ലാതെ ഇരിക്കുകയല്ലേ. ജഗദീഷേട്ടനാണെങ്കിലും പെട്ടന്നു വന്ന്, ‘ഓക്കേ മേനക ശരി പോകട്ടെ’  എന്നുപറഞ്ഞു പോകും.  

കഴിഞ്ഞ വർഷം വരെ രമ പതുക്കെ കുറച്ചു നടക്കുമായിരുന്നു. അതിനു ശേഷം അവസ്ഥ കുറച്ചു മോശമായി കിടപ്പായിപ്പോയിരുന്നു. എങ്കിലും ഇത്രപെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്നാണ് രമ കടന്നുപോകുന്നത്. അതിൽ വലിയ ദുഃഖമുണ്ട്.  ജഗദീഷേട്ടൻ വളരെ പ്രാക്ടിക്കലായ ഒരു മനുഷ്യനാണ്.  ജഗദീഷേട്ടനും മക്കൾ സൗമ്യക്കും രമ്യക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ലഭിക്കട്ടെ.  ഡോക്ടർ രമയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Read Also: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ ഫോറൻസിക് മേധാവി ഡോ പി രമ അന്തരിച്ചു

അതിസങ്കീർണമായ കേസുകളിലും നൂറ് ശതമാനം വ്യക്തത. സൂക്ഷ്മതയുടെ അങ്ങേയറ്റം. അതായിരുന്നു ഡോ. രമ. ഫോറൻസിക് രംഗത്തേക്ക് ഇറങ്ങാൻ സ്ത്രീകൾ മടിച്ചിരുന്ന കാലത്തായിരുന്നു, ഡോ രമയുടെ വരവ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് പഠന ശേഷം ഫോറൻസികിൽ എംഡി. കോളിളക്കം സൃഷ്ടിച്ച മേരിക്കുട്ടി കേസോടെയാണ് ഡോ രമ ശ്രദ്ധിക്കപ്പെട്ടത്. മേരിക്കുട്ടിയുടേത് കൊലപാതകമെന്ന് തെളിയിച്ചത് ഡോ. രമ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ. കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസ് അന്വേഷണത്തിലും  ഡോ.രമയ്ക്കുള്ളത് നിർണായക പങ്ക്. മിഥൈൽ അൽക്കഹോൽ എങ്ങനെ കാഴ്ച നഷ്ട്പ്പെടുത്തു, എങ്ങനെ  ശരീരത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലുകൾ സുപ്രീംകോടതിയുടെ വരെ അഭിനന്ദം നേടികൊടുത്തു.  

പ്രമാദമായ അക്കു വധക്കേസും എടുത്തുപറയേണ്ടത്. സ്പിരിറ്റ് മാഫിയയുടെ കുടിപ്പകയെത്തുടര്‍ന്ന് യുവാവിനെക്കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ കേസിൽ, കൊലപാതകമെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനെ സഹായിച്ചതും ഡോ രമ. അക്കുവിന്റെ തല തകർന്നത് ട്രെയിൻ തട്ടിയല്ല, മറിച്ച് തല തകർത്ത് കൊന്നിട്ട് ശരീരം ട്രാക്കിൽ കൊണ്ടിട്ടതാണെന്ന് സ്ഥാപിക്കാൻ ഡോ രമയുടെ സൂക്ഷ്മമായ കണ്ടെത്തലുകൾക്കായി. ഏറ്റവും ഒടുവിൽ അഭയ കേസിൽ സി. സെഫി കന്യാചർമ്മം വെച്ചുപിടിച്ചെന്ന് കണ്ടെത്തിയതും ഡോ രമയുടെ ടീം. 

ജീവിതത്തിന്റെ നല്ലൊരു ഭാഗവും ശബ്ദിക്കാത്ത തെളിവുകളുടെ ശബ്ദമായി മാറിയ ഡോ. രമ രോഗം മൂർച്ഛിച്ചതോടെ, സർവീസ് തീരാൻ വർഷങ്ങൾ ബാക്കിനിൽക്കെ സ്വയം വിരമിക്കുകയായിരുന്നു. അഭയ കേസിൽ, വീട്ടിലെത്തിയാണ് ഡോക്ടറുടെ നിർണായക മൊഴി കോടതി രേഖപ്പെടുത്തിയത്. 

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ