
ചെന്നൈ: എലിഫന്‍റ് വിസ്പറേഴ്സ് ഡോക്യുമെന്‍ററിയുടെ നിര്‍മ്മാതാക്കൾ ചൂഷണം ചെയ്തെന്ന ആരോപണവുമായി ആനപരിപാലകരായ ബെല്ലിയും ബൊമ്മനും. ഒരു ചായ പോലും തങ്ങൾക്ക് വാങ്ങി നൽകിയിട്ടില്ലെന്ന് ഇരുവരും പറഞ്ഞു. എന്നാൽ ആരോപണം നിഷേധിക്കുകയാണ് നിര്‍മ്മാതാവ് കാര്‍ത്തികി ഗോൺസാൽവസ്.
എലിഫന്‍റ് വിസ്പറേഴ്സ് ഓസ്കര്‍ പുരസ്കാരവേദിയിൽ അംഗീകരിക്കപ്പെട്ടപ്പോള്‍ മുതുമല വന്യജീവി സങ്കേതത്തിലെ ആന പരിപാലകരായ ബൊമ്മന്‍റെയും ബെല്ലിയുടെയും നിഷ്കളങ്കത കൂടി ആഘോഷിച്ചു ലോകം. എന്നാൽ ഡോക്യുമെന്‍ററി ചിത്രീകരണത്തിന് ശേഷം നിര്‍മ്മാതാക്കള്‍ കയ്യൊഴിഞ്ഞതിലെ നൊമ്പരം തുറന്നുപറയുകയാണ് ബൊമ്മനും ബെല്ലിയും ഇപ്പോൾ.
ദീർഘമാസങ്ങള്‍ എടുത്തുള്ള ഡോക്യുമെന്‍ററി ചിത്രീകരണത്തിനിടെ നിരവധി പ്രയാസങ്ങള്‍ നേരിട്ടു. പലപ്പോഴും സ്വന്തം കൈയിൽ നിന്ന് പണം മുടക്കേണ്ടിവന്നു. എന്നാൽ ഓസ്കര്‍ പുരസ്കാരനേട്ടത്തിന് ശേഷം പോലും പ്രതിഫലമായി ഒന്നും ലഭിച്ചില്ല. നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസിനെ സമീപിച്ചെങ്കിലും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ബൊമ്മനും ബെല്ലിയും വെളിപ്പെടുത്തി.
അതേസമയം ആരോപണങ്ങള്‍ വാസ്തവവിരുദ്ധമെന്ന് 'The Elephant Whisperers' നിര്‍മമാതാക്കളായ സിഖ്യ എന്റർടെയിൻമെന്റും കാര്‍ത്തികി ഗോൺസാൽവസും പ്രതികരിക്കുന്നു. ആനകളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് അവബോധം വളര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നും ഡോക്യുമെന്‍ററിക്കായി സഹകരിച്ച എല്ലാവരോടും ബഹുമാനം ഉണ്ടെന്നും കാർത്തികി വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. ഓസ്കറിന് ശേഷം തമിഴ്നാട്ടിലെ ആനപരിപാലന കേന്ദ്രങ്ങള്‍ക്ക് മുഖ്യമന്ത്രി സ്റ്റാലിന്‍റെ പ്രത്യേക സഹായം ലഭിച്ചിട്ടുണ്ടെന്നും കാർത്തികി ചൂണ്ടിക്കാട്ടി.
ഓസ്കര്‍ വേദിയില്‍ ഇന്ത്യക്ക് അഭിമാനമായി എലിഫന്‍റ് വിസ്പേറേഴ്സ് മാറിയിരുന്നു. കാര്‍ത്തിനി ഗോണ്‍സാല്‍വെസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ബെസ്റ്റ് ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്കറായിരുന്നു നേടിയത്. മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് എലിഫന്‍റ് വിസ്പേറേഴ്സ് പറയുന്നത്. തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍, ബെല്ല ദമ്പതികളുടെ ജീവിതം ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിക്കുന്നതായിരുന്നു ഡോക്യുമെന്ററി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ