
മലയാള സിനിമാ സെറ്റിലെ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന നടി രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. രാധിക എന്തുകൊണ്ട് ഇക്കാര്യം അന്ന് തന്നെ തുറന്ന് പറഞ്ഞില്ലെന്നും അവരുടെ നിശബ്ദത ക്രൈമിന് വഴിവച്ചു കൊടുക്കുകയല്ലേ ചെയ്തത് എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
"രാധിക ശരത് കുമാർ എന്നൊരു വ്യക്തി ചെന്നൈ നഗരത്തിൽ ഏറ്റവും സ്വാധീനം ഉള്ളൊരു വ്യക്തിയാണ്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള സിനിമാ മേഖലയിൽ വളരെ സ്വാധീനം ഉള്ള ആളാണ്. തനിക്കല്ല, വേറെ ഏതോ സ്ത്രീകൾക്ക് നേരെ ഇത്തരം ക്രൈം നടക്കുന്നുണ്ട് എങ്കിൽ അവരും ഇതുപോലെ കാര്യങ്ങൾ പൂഴ്ത്തി വച്ചു എന്ന് തന്നെയല്ലേ പ്രതീക്ഷിക്കേണ്ടത്. ചെരുപ്പൂരി അടിക്കും എന്നല്ല പറയേണ്ടത്. പൊലീസിൽ അവർ പരാതി നൽകണം. ഇന്നും അത് നടക്കുന്നുണ്ടോ ഇല്ലയോ എന്ന് നമുക്ക് എങ്ങനെ അറിയാം. ഇവരുടെ നിശബ്ദത ക്രൈമിന് വഴിവച്ച് കൊടുക്കുകയല്ലേ ചെയ്തത്. എന്തുകൊണ്ട് അവരന്ന് തന്നെ പുറം ലോകത്തെ അറിയിച്ചില്ല. ഈ ലോകത്തുള്ള സകല പുരുഷന്മാരെയും സംസാരിച്ച് തിരുത്താൻ പറ്റുമെന്നാണോ വിചാരിക്കുന്നത്. നിയമ നടപടിയിലൂടെ മാത്രമെ ഓരോരുത്തരെയും തിരുത്താൻ സാധിക്കൂ. ഞങ്ങൾക്ക് കാരവാൻ വേണ്ട എന്ന് പറയാനുള്ള ധൈര്യം കാണിക്കണം. സിനിമ എന്നത് വളരെ അടുത്തിടപഴകുന്നൊരു മേഖലയാണ്. ഒരു കാരവാനിന് അകത്ത് സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചൊരു കാരവാനിന് അകത്ത് ഇരിക്കുന്നു സംസാരിക്കുന്നു, ഭക്ഷണം കഴിക്കുന്നു, എന്തിനേറെ ഡ്രഗ്സ് വരെ ഉപയോഗിക്കുന്നു. ആരാണ് ഇതിനെതിരെ സംസാരിക്കുന്നത്. ഇവിടെ ഇങ്ങനെ നടക്കുകയാണെന്ന് പറഞ്ഞ് പരാതി കൊടുക്കയോ, ഇല്ലെങ്കിൽ സർക്കാരിന്റെയോ പൊലീസിന്റെയോ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നുണ്ടോ. ഒരു ക്രൈം നടക്കുമ്പോൾ അത് കണ്ടുകൊണ്ട് മിണ്ടാതിരിക്കുന്നത് അതിനെക്കാൾ വലിയ ക്രൈം ആണെന്ന് പറയാറില്ലേ", എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
'കാരവാനിൽ ഒളിക്യാമറ'; മലയാള സിനിമാ സെറ്റിലെ ഞെട്ടിക്കുന്ന ദുരനുഭവത്തെ കുറിച്ച് നടി രാധിക ശരത്കുമാർ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ