
ആമസോൺ പ്രൈമിലെ പുതിയ വെബ് സീരീസ് താണ്ഡവിനെതിരെ പരാതിയുമായി ബിജെപി. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്ന് കാട്ടി കേന്ദ്രസർക്കാരിനും ബിജെപി നേതാക്കൾ പരാതി നൽകി. എന്നാൽ വിവാദത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രം ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആക്ഷേപം. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന സന്ദർഭങ്ങൾ ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി എംഎൽഎ രാം കദം ആവശ്യപ്പെട്ടു. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി മനോജ് കോട്ടാക്ക് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്ത് അയച്ചു. ചിത്രത്തിന്റെ സംവിധായകൻ അലി ആബാസ് സഫർ, നടൻ ,സെയിഫ് അലിഖാൻ എന്നിവർക്കെതിരെ ചണ്ഡിഗഡ് പൊലീസിന് ബിജെപി പരാതി നൽകി. ചിത്രത്തിനെതിരെ ദില്ലി പൊലീസിനും പരാതി കിട്ടിയിട്ടുണ്ട്.
വെബ്‌സീരീസ് പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയര്‍ന്നിരുന്നു. ബാന്‍താണ്ഡവ്‌നൗ, ബോയ്‌കോട്ട് താണ്ഡവ് തുടങ്ങിയ ഹാഷ്ടാഗിലായിരുന്നു പ്രചരണം. അണിയറപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നും ആഹ്വാനമുണ്ട്.