
ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ടീസർ റിലീസ് ചെയ്തു കഴിഞ്ഞു. പ്രേക്ഷകർ കാണാൻ കൊതിക്കുന്ന എല്ലാ എലമെന്റുകളും കോർത്തിണക്കിയുള്ള സിനിമയാകും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. സോഷ്യൽ മീഡിയയിൽ എങ്കും എമ്പുരാൻ തരംഗമാകുന്നതിനിടെ പാർട്ട് 3യുടെ സൂചനകൾ നൽകിയിരിക്കുകയാണ് പൃഥ്വിരാജ്. എമ്പുരാൻ അവസാനിക്കുന്നത് പാർട്ട് 3 ഇല്ലെങ്കിൽ കഥ അവസാനിക്കില്ലെന്ന പോയിന്റിൽ ആണെന്നും അത് സംഭവിക്കട്ടെ എന്നും പൃഥ്വിരാജ് പറഞ്ഞു.
"എമ്പുരാൻ വലിയൊരു വിജയമാകട്ടെ. പാർട്ട് ത്രീ ഇതുപോലെ അല്ല. കുറച്ച് വലിയ പടമാണ്. എമ്പുരാന് വലിയൊരു വിജയം പ്രേക്ഷകർ സമ്മാനിച്ചാലാണ് മൂന്നാം ഭാഗം സംഭവിക്കുക. ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ. കഥ തീരണ്ടേ. ലൂസിഫർ നിർത്തിയത് വേണമെങ്കിൽ പാർട്ട് 2 ഇല്ലാതിരിക്കാം എന്ന രീതിയിലാണ്. പാർട്ട് 2 തീരുമ്പോൾ പാർട്ട് 3 ഇല്ലെങ്കിൽ കഥ പൂർത്തിയാകില്ല എന്ന വ്യക്തമായ പോയിന്റിലാണ്. അയ്യോ ഇതിന്റെ കഥ ബാക്കി അറിയണമല്ലോ എന്ന പോയിന്റിലാണ് അവസാനിക്കുന്നത്. അത് ചെയ്യാൻ പറ്റട്ടെ. അതിന് പ്രേക്ഷകർ നമുക്കൊപ്പം നിൽക്കട്ടെ", എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
താൻ സിനിമ ചെയ്യാൻ കാരണം മുരളി ഗോപിയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. "ഒരു സിനിമയിൽ പറഞ്ഞ് തീർക്കാൻ പറ്റിയ കഥയല്ല ലൂസിഫർ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പ്രേക്ഷകരോടാണ് അടുത്ത നന്ദി പറയേണ്ടത്. ലൂസിഫറിന് തന്ന മഹാവിജയമാണ് എമ്പുരാൻ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം. എനിക്കൊപ്പം നിന്ന മറ്റുള്ളവരോടും ഒരുപാട് നന്ദി. ലോകത്തിലെ ബെസ്റ്റ് ടീം ആയിരുന്നു എന്റേത് എന്നാണ് വിശ്വസിക്കുന്നത്", എന്നും പൃഥ്വിരാജ് പറഞ്ഞു.
"എല്ലാവരും എപ്പോഴും പറയാറുണ്ട് ഞാൻ ഫിലിം മേക്കിംഗ് പഠിച്ചിട്ടില്ലെന്ന്. പക്ഷേ ഞാൻ ഫിലിം മേക്കിംഗ് ഒരുപാട് പഠിച്ചിട്ടുണ്ട്. ഇവിടെയിരിക്കുന്ന സംവിധായകർക്കൊപ്പം വർക്ക് ചെയ്തപ്പോൾ പഠിച്ചതാണ്. അവർക്കൊപ്പം വർക്ക് ചെയ്തത് എനിക്ക് ഒരു ട്യൂഷൻ ആയിരുന്നു. എന്റെ ഇൻസ്പിരേഷൻസ് എല്ലാം ഷാജി ചേട്ടനും സത്യൻ ചേട്ടനും ജോഷി സാറും ഒക്കെയാണ്. ഇതിഹാസങ്ങളാണ് അവർ. നന്ദി പറയാൻ ഒരുപാട് പേരുണ്ട്. എടുത്ത് ഒരാൾ എന്റെ സുഹൃത്തും നിർമാതാവുമായ ആന്റണി പെരുമ്പാവൂർ. സിനിമയെ കുറിച്ച് പറഞ്ഞത് മുതൽ എന്നെ സംബന്ധിച്ചിടത്തോളം അത് മനസിലാക്കിയ ആൾ ആന്റി പെരുമ്പാവൂരാണ്. എന്നെ സഹിച്ചതിന് ആന്റണി ചേട്ടനോട് നന്ദി പറയുകയാണ്", എന്നും പൃഥ്വി പറഞ്ഞു.
"അടുത്ത് നന്ദി പറയേണ്ടത് ലാലേട്ടനോടാണ്. ലൂസിഫർ എടുക്കുന്ന വേളയിൽ ഒരു ഗ്യാരന്റിയും ഉണ്ടായിരുന്നില്ല. എനിക്കത് പറ്റുമോ എന്ന് ഒരു ഗ്യാരന്റിയും ഇല്ല. ഒരു താരമായിട്ട് മാത്രമല്ല എന്റെ ഒരു ഡ്രൈവിഗ് ഫോഴ്സ് ആയിട്ട് രണ്ട് സിനിമകളിലും നിന്നത് ലാൽ സാർ ആണ്. വളരെ തിരക്കുള്ളൊരു സമയത്താണ് ഞാൻ അദ്ദേഹത്തെ ഗുജറാത്തിൽ ഷൂട്ടിന് കൊണ്ടുപോയത്. ആഴ്ചകൾ ഷൂട്ടിംഗ് ഇല്ലാതെ അദ്ദേഹം അവിടെ ഇരുന്നിട്ടുണ്ട്. മഴയും കാര്യങ്ങളുമൊക്കെ ആയിരിക്കും. അതൊന്നും ഒരിക്കലും മറക്കില്ല. സംവിധായകൻ എന്ന നിലയിൽ വലിയൊരു ഓർമയും നടൻ എന്ന നിലയിൽ പാഠവുമാണ് അദ്ദേഹം. നന്ദി ലാലേട്ടാ..", എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ