
ചെന്നൈ: ഇന്ത്യൻ 3 എന്ന ചിത്രത്തിന് ശേഷമുള്ള തന്‍റെ അടുത്ത പ്രോജക്റ്റ്, തമിഴ് എഴുത്തുകാരൻ സു വെങ്കിടേശന്‍റെ ജനപ്രിയ ചരിത്ര നോവലായ ‘വീരയുഗ നായഗൻ വേൽപാരി’ അധികരിച്ചുള്ള സിനിമയായിരിക്കുമെന്ന് സംവിധായകന്‍ ഷങ്കര്‍.
തന്‍റെ തെലുങ്ക് ചിത്രം ഗെയിം ചേഞ്ചര്‍ റിലീസിന് മുന്നോടിയായി ചെന്നൈയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് പുതിയ പ്രൊജക്ട് സംബന്ധിച്ച് ഷങ്കര്‍ പ്രതികരിച്ചത്. തന്‍റെ അടുത്ത പ്രോജക്റ്റ് രൺവീർ സിങ്ങിനൊപ്പം മുമ്പ് പ്രഖ്യാപിച്ച അന്യന്‍ റീമേക്കായിരിക്കില്ല, മറിച്ച് 'വേൽപാരി'യുടെ ഫീച്ചർ അഡാപ്റ്റേഷനാണെന്ന് ശങ്കർ ആവർത്തിച്ചു.
അത് തന്‍റെ സ്വപ്ന പ്രൊജക്ടാണ് എന്നും സംവിധായകന്‍ പറഞ്ഞു. ഈ പ്രോജക്റ്റ് ഉപയോഗിച്ച് താന്‍ ഇതുവരെ കടന്നു ചെല്ലാത്ത മേഖലകളില്‍ പരിവേഷണം നടത്താന്‍ താന്‍ ഉദ്ദേശിക്കുന്നുവെന്ന് ഷങ്കര്‍ പറഞ്ഞു. തിരക്കഥ വർക്കുകൾ പൂർത്തിയായി, മൂന്ന് ഭാഗങ്ങളുള്ള ചിത്രമായിരിക്കും ഇത്. വലിയ ബജറ്റ് വേണ്ടിവരുന്ന ഒരു ബൃഹത്തായ പദ്ധതിയാണിത്. ഈ പദ്ധതിക്ക് രൂപം നൽകുന്ന ചർച്ചകൾ തുടങ്ങേണ്ടതുണ്ടെന്നും ഷങ്കര്‍ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വെങ്കിടേശന്‍റെ പുസ്തകത്തിന്‍റെ സിനിമ അവകാശം കൈവശമുള്ള ഷങ്കർ, അടുത്തിടെ ഇറങ്ങിയ ഒരു സിനിമ നോവലിലെ ഒരു പ്രധാന രംഗം കീറിമുറിച്ചുവെന്നാരോപിച്ച് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത് വീണ്ടും ചോദിച്ചപ്പോള്‍ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ശങ്കർ തയ്യാറായില്ല. “അതെ, ആ രംഗങ്ങൾ കാണുന്നത് എന്നെ വിഷമിപ്പിച്ചു, പക്ഷേ ഇത് ചെയ്യരുതെന്ന് മാത്രമേ എനിക്ക് അവരോട് പറയാൻ കഴിയൂ, അല്ലേ?” അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗ കാലത്തിന്‍റെ അവസാനം തമിഴകത്തെ പരന്പു എന്ന നാട് വാണ ഭരണാധികാരി പാരി വല്ലാലിന്‍റെ കഥയും പോരാട്ടവുമാണ് നോവല്‍ പറയുന്നത്. 2000 കൊല്ലം മുന്‍പുള്ള തമിഴകമാണ് കഥ പാശ്ചത്തലം. തമിഴ് നാടോടിപ്പാട്ടുകളില്‍ നിന്നാണ് സു വെങ്കിടേശന്‍ ഈ നോവല്‍ രചിച്ചത്. സു വെങ്കിടേശന്‍ തമിഴ്നാട്ടിലെ മധുരെയില്‍ നിന്നുള്ള സിപിഐഎം എംപി കൂടിയാണ്.
നേരത്തെ ഈ ചിത്രത്തിലേക്ക് രജനികാന്ത്, വിക്രം, സൂര്യ തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞു കേട്ടിരുന്നെങ്കിലും കാസ്റ്റിംഗില്‍ ഇപ്പോള്‍ തീരുമാനം ആയില്ലെന്നാണ് ഷങ്കര്‍ പറയുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ