പറഞ്ഞത് അല്‍പം തെറ്റിപ്പോയി, ക്ഷമിക്കണം; അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ തിരുത്തുമായി രാജസേനൻ

By Web TeamFirst Published Mar 31, 2020, 9:35 AM IST
Highlights

താന്‍ നേരത്തെ സംസാരിച്ചത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിലപാടല്ലെന്നും തന്‍റെ സ്വന്തം അഭിപ്രായമാണെന്നും രാജസേനന്‍. ഉദ്ദേശിച്ചത്  ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ലെന്നും ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലെത്തി തീവ്രവാദം പരത്തുന്ന ഒരു വിഭാഗത്തെക്കുറിച്ചാണെന്നും രാജസേനൻ 

തിരുവനന്തപുരം:  അതിഥി തൊഴിലാളികള്‍ക്ക് എതിരായ വിവാദ പരാമര്‍ശത്തില്‍ തിരുത്തുമായി സംവിധായകൻ രാജസേനൻ. തൊഴിലാളികള്‍ നാടിന് ആപത്താണ് എന്ന പ്രസ്താവന വ്യാപക വിമര്‍ശനം ക്ഷണിച്ച് വരുത്തിയതോടെയാണ് പ്രസ്താവന തെറ്റിപ്പോയെന്ന് വിശദീകരണവുമായി സംവിധായകന്‍ വീണ്ടുമെത്തിയത്. ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്നും ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലെത്തി തീവ്രവാദം പരത്തുന്ന ഒരു വിഭാഗത്തെക്കുറിച്ചാണെന്നും രാജസേനൻ പുതിയ വീഡിയോയില്‍ വിശദമാക്കുന്നു.

താന്‍ നേരത്തെ സംസാരിച്ചത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിലപാടല്ലെന്നും തന്‍റെ സ്വന്തം അഭിപ്രായമാണെന്നും രാജസേനന്‍ പുതിയ വീഡിയോയില്‍ പറയുന്നു തെറ്റിധാരണ പരത്തിയതില്‍ ക്ഷമാപണവും നടത്തുന്നുണ്ട് സംവിധായകന്‍. അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണ്. അവരെ എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടിൽ നിന്ന് ഓടിക്കണമെന്നായിരുന്നു രാജസേനൻറെ ആദ്യ പ്രസ്താവന.  പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതനുസരിച്ച്  മലയാളി എല്ലാ നഷ്‍ടങ്ങളും സഹിച്ച് 21 ദിവസം വീട്ടിനുള്ളിൽ അടച്ച് ഇരിക്കുകയാണ്.

 

അപ്പോഴാണ് ഒരു സംഘം ആളുകള്‍ ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാൻ തുടങ്ങിയത്. അവരെ നമ്മൾ മുമ്പ് വിളിച്ചിരുന്നത് അന്യസംസ്ഥാന തൊഴിലാളികൾ എന്നാണ്. എന്നാൽ പെട്ടന്ന് ചില ചാനലുകൾ ഇവരെ അതിഥി തൊഴിലാളികൾ ആക്കി. അതിഥി എന്ന വാക്കിന്റെ അർഥം അവിചാരിതമായി വീട്ടിൽ വരുന്ന വിരുന്നുകാരെയാണ്. അതിഥികളെ വീട്ടിലേയ്ക്കു ക്ഷണിക്കുന്നത് ശമ്പളം കൊടുത്തിട്ടാണോ? ഇവരെ മറ്റു ചിലകാര്യങ്ങൾക്കു വേണ്ടി നമ്മുടെ നാട്ടിലെ ചിലർ ഉപയോഗിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പ്രത്യേകിച്ച് പൗരത്വബില്ലിനെതിരെ ഇവർ നടത്തിയ സമരം, ഇന്നലെ ഇവർ കാട്ടിക്കൂട്ടിയത്. ഇത്രയും ജാഗ്രതയോടെ വൃതം പോലെ എല്ലാവരും വീട്ടിലിരിക്കുമ്പോൾ അതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു ഇവരുടെ കോപ്രായങ്ങൾ. അവരുടെ ലക്ഷ്യം ആഹാരവും വെള്ളവും ഒന്നുമല്ല, മറ്റെന്തോ ആണ്. 

ഒരു പത്തുവർഷം മുമ്പ് നമ്മുടെ നാട്ടിലെ ഏത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാലും ഒരസുഖവും വരില്ലായിരുന്നു. എന്നാൽ ഈ അന്യസംസ്ഥാന തൊഴിലാളികളെ ഹോട്ടലിൽ കയറ്റിയതോടു കൂടി ഹോട്ടലിന്റെ അന്തരീക്ഷം വൃത്തിഹീനമായി മാറി. കാരണം ഇവർക്ക് തുച്ഛമായ ശമ്പളം മതി. ഓരോ മലയാളിയുടെയും തൊഴിൽ സാധ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്, അത് മറക്കരുത്.

എനിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരപേക്ഷ ഉണ്ട്. ദയവായി അങ്ങ് ഇവരെ ഇവിടെ നിന്നു പുറത്താക്കണം. അതിന് ഇതിലും നല്ല സന്ദർഭം ഇനി കിട്ടില്ല. അങ്ങയുടെ കൂടെ ഉള്ള ചിലരെങ്കിലും അങ്ങയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകാം. വീണ്ടും അപേക്ഷിക്കുകയാണ് ദയവായി പുറത്താക്കൂ.

അന്യസംസ്ഥാന തൊഴിലാളികൾ നാടിന് ആപത്താണെന്ന് പല വേദികളിലും ഇതിനു മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അത് സത്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടിൽ നിന്നും ഓടിക്കണം. ഇതൊരു അപേക്ഷയായി എടുത്ത് അങ്ങ് ചെവിക്കൊള്ളണമെന്ന് താഴ്‍മയായി അപേക്ഷിക്കുന്നുവെന്നും രാജസേനൻ ആദ്യ വിഡീയോയില്‍ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമാകുകയും സിനിമാ പ്രവര്‍ത്തകര്‍ അടക്കം രാജസേനനെതിരെ വരികയും ചെയ്തതോടെയാണ് തിരുത്തുമായി സംവിധായകന്‍ വീണ്ടുമെത്തുന്നത്. 

click me!