
വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവടുവച്ച ആളാണ് ഹണി റോസ്. പിന്നീട് ഇതര ഭാഷ സിനിമകളിൽ അടക്കം അഭിനയിച്ച ഹണി തന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി സ്ക്രീനിൽ എത്താൻ ഒരുങ്ങുകയാണ്. റേച്ചൽ എന്ന സിനിമയിലാണ് ഏറെ വ്യത്യസ്തമായ വേഷത്തിൽ ഹണി എത്തുന്നത്. ചിത്രം ഡിസംബർ 6ന് തിയറ്ററുകളിൽ എത്തും. റേച്ചലിന്റെ ട്രെയിലർ ലോഞ്ചിനിടെ വിനയൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. താൻ പ്രതീക്ഷിച്ചതിനെക്കാൾ മികച്ച സിനിമയാണ് റേച്ചൽ എന്നും വലിയൊരു വിജയമാകട്ടെ എന്നും വിനയൻ പറയുന്നു.
വിനയന്റെ വാക്കുകൾ ചുവടെ
റേച്ചൽ ഞാൻ പ്രതീക്ഷിച്ചതിനെക്കാളുമൊക്കെ ഞെട്ടിച്ചു കളഞ്ഞു. ഹണി നന്നായി ആ കഥാപാത്രം ചെയ്തിട്ടുണ്ട്. വളരെ സീരിയസ് ആയിട്ടുള്ള ചിത്രമാണ് റേച്ചൽ. വളരെ സ്ട്രഗിൾ ചെയ്ത് ഇറക്കുന്നൊരു പടമാണിത്. ഇങ്ങനെ സ്ട്രഗിൾ ചെയ്തിറക്കിയ പടങ്ങളൊക്കെ ഭാവിയിൽ വലിയ വിപ്ലവം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. അനുഭവമാണിത്. എനിക്കറിയാം അത്. ഇങ്ങനെ ഒരു വിഷയം തെരഞ്ഞെടുത്തതിൽ ഞാൻ അഭിനന്ദനം അറിയിക്കുകയാണ്. 2002ലോ 2003ലോ ആണ് പൃഥ്വിരാജിന്റെ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ഹണി റോസ് എന്നെ വന്ന് കാണുന്നത്. മകളെ നായികയാക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഞാൻ പറഞ്ഞു അവൾ കുറച്ചുകൂടി വലുതാകട്ടെ എന്ന്. രണ്ട് മൂന്ന് വർഷം കഴിഞ്ഞ് പുതിയ ആൾക്കാരെ വച്ച് ബോയ് ഫ്രണ്ട് എന്ന ചിത്രം ചെയ്യാം മണിക്കുട്ടനെ ഹീറോ ആക്കാം എന്ന് ചർച്ച നടക്കുന്നത്. അപ്പോഴാണ് ഹണിയുടെ അച്ഛൻ വരുന്നതും ഒടുവിൽ ഹണി സിനിമയുടെ ഭാഗമാകുന്നതും. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന നടിമാർ 10 സിനിമ ചെയ്താൽ കിട്ടുന്നതിന്റെ കൂടുതൽ പൈസ ഹണി ഒരു വർഷം ഉണ്ടാക്കുന്നുണ്ട്. ഉദ്ഘാടനത്തിലൂടെ. അതിന് യാതൊരു സംശയവും ഇല്ല.
ചെറിയ സിനിമകൾ വലിയ വിജയമാകുമ്പോഴാണ് വലിയൊരു സന്തോഷം നമുക്കുണ്ടാകുന്നത്. ആദ്യകാലത്ത് ഞാൻ കോമഡി സിനിമകൾ ചെയ്ത ആളാണ്. പിന്നീട് ഹൊറർ ചിത്രം ആകാശഗംഗ ചെയ്യുന്നു. പക്ഷേ അവയെക്കാളൊക്കെ മനസിൽ നിൽക്കുന്നത് വെറും 35 ലക്ഷം രൂപ മുടക്കി ചെയ്ത വാസന്തിയും ലക്ഷ്മിയും ആണ്. അന്നത്തെ കാലത്ത് മൂന്നര കോടി രൂപ കളക്ട് ചെയ്തുവെന്ന് പറയുന്നത് ചെറിയ കാര്യമല്ല. റേച്ചൽ വലിയൊരു വിജയമാകട്ടെ.