'ഞാൻ യുക്രൈനിലല്ല, കൊച്ചിയിലാണ്', വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് നടി പ്രിയ മോഹൻ

Web Desk   | Asianet News
Published : Feb 26, 2022, 11:37 AM IST
'ഞാൻ യുക്രൈനിലല്ല, കൊച്ചിയിലാണ്', വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് നടി പ്രിയ മോഹൻ

Synopsis

യുക്രൈനില്‍ കുടുങ്ങിയെന്ന വ്യാജ വാര്‍ത്തയ്‍ക്കെതിരെ നടി പ്രിയ മോഹൻ.  

യുക്രൈനില്‍ കുടുങ്ങിപ്പോയി എന്ന വാര്‍ത്ത തെറ്റെന്ന് നടി പ്രിയ മോഹൻ. താനും കുടുംബവും കൊച്ചിയില്‍ തന്നെ ഉണ്ടെന്നും പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ മോഹൻ അറിയിച്ചു. ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും പ്രിയ മോഹൻ അഭ്യര്‍ഥിച്ചു. വ്യാജ വാര്‍ത്തകളുടെ സ്‍ക്രീൻ ഷോട്ട് അടക്കം പങ്കുവെച്ചിട്ടുമുണ്ട് പ്രിയ മോഹൻ.

കുറച്ചു മാസം മുമ്പ് പ്രിയ മോഹൻ കുടുംബ സമേതം യുക്രൈനില്‍ പോയിരുന്നു. ആ യാത്രയുടെ ഫോട്ടോകളും വീഡിയോയുമാണ് തെറ്റായ രീതിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്. പ്രിയ മോഹൻ യുക്രൈനില്‍ നിന്നുള്ള അവസ്ഥ വിവരിക്കുന്നുവെന്നാണ് വ്യാജ വാര്‍ത്തകള്‍. നടൻ നിഹാലാണ് പ്രിയ മോഹന്റെ ഭര്‍ത്താവ്.

Read More : 'രാജ്യം വിടില്ല, അവസാനഘട്ടം വരെ യുക്രൈനിൽ'; യുഎസ് സഹായവാഗ്ദാനം നിരസിച്ച് സെലന്‍സ്‍കി

യുക്രൈനെതിരെയുള്ള റഷ്യൻ ആക്രമണത്തിന്റെ ആശങ്കയിലാണ് ഇപ്പോള്‍ ലോകം. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യ. യുദ്ധം തുടങ്ങി മൂന്നാം ദിവസവും രൂക്ഷമായ ആക്രമണമാണ് റഷ്യ യുക്രൈനില്‍ നടത്തുന്നത്.  അഞ്ച് സ്‍ഫോടനങ്ങളാണ് ഇന്ന് യുക്രൈനില്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ട്.

 യുക്രൈനില്‍  നിന്ന് രക്ഷപ്പെടാനുള്ള  സഹായവാഗ്‍ദാനം  പ്രസിഡന്‍റ്   സെലൻസ്‍കി നിരസിച്ചുണ്ട്.  രാജ്യം വിടാന്‍ അമേരിക്ക സഹായ വാഗ്‍ദാനം നല്‍കിയെങ്കിലും സെലൻസ്‍കി ഇത് നിരസിച്ചെന്നാണ് വിവരം. അവസാനഘട്ടം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലൻസ്‍കി അറിയിച്ചു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് സെലൻസ്‍കി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്‍റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നും സെലൻസ്‍കി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്.

യുക്രൈന്‍ ജനതയ്ക്ക് എന്ന പേരിലാണ് പ്രസിഡന്‍റ് സെലൻസ്‍കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. 'രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും' എന്നാണ് വീഡിയോ സന്ദേശത്തില്‍ പ്രസിഡന്‍റ് പറയുന്നത്. പ്രസിഡന്‍റിനൊപ്പം യുക്രൈന്‍ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും ഉണ്ടായിരുന്നു. 

യുക്രൈന് മേല്‍ റഷ്യ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ സ്വകാര്യ റഷ്യന്‍ വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വ്യോമപാത നിരോധിച്ചു. യുക്രൈന്‍ തിരിച്ചടിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. റഷ്യന്‍ വിമാനം വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. റഷ്യയുടെ യുക്രൈൻ അധിനിവേശം തടയുന്നതിനും, സമാധാനം പുലരുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുലരുന്നതിനും വേണ്ടിയാണ് യുഎൻ നിലകൊള്ളുന്നത്. ഇന്ന് ആ ലക്ഷ്യം കൈവരിക്കാനായില്ല. എന്നാൽ പ്രതീക്ഷ കൈവിടില്ലെന്നും സമാധാനം പുലരുന്നതിനായി പ്രവർത്തനങ്ങൾ തുടരുമെന്നും യുഎൻ സെക്രട്ടറി ജനറൽ ട്വീറ്റ് ചെയ്‍തു. 

യുക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തതിന് പിന്നാലെയാണ് അന്റോണിയോ ഗുട്ടറസിന്റെ പ്രതികരണം. യുഎൻ സുരക്ഷാ കൗൺസിലില്‍ ‘യുക്രൈന്‍ പ്രമേയ’ത്തെ അമേരിക്കയടക്കം 11 രാജ്യങ്ങൾ പിന്തുണച്ചു. വോട്ടെടുപ്പിൽ നിന്നും ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു. ചേരിചേരാനയം സ്വീകരിച്ച ഇന്ത്യ ചർച്ചയിലൂടെ യുക്രൈൻ- റഷ്യ പ്രശ്‍നത്തിന് പരിഹാരം കാണണമെന്ന് യുഎന്നിൽ ആവശ്യപ്പെട്ടു. 

നയതന്ത്ര ചർച്ചയിലൂടെയാണ് പ്രശ്‍ന പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാകണമെന്നും ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി വിശദീകരിച്ചു. റഷ്യക്ക് എതിരായ പ്രമേയത്തിൽ ചൈനയുടെ പിൻമാറ്റം അപ്രതീക്ഷിതമായിരുന്നു. എതിർപ്പക്ഷത്ത് അമേരിക്കയായതിനാൽ റഷ്യക്ക് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും വോട്ടെടുപ്പിൽ നിന്നും ചൈന വിട്ടുനിന്നു. ക്രൂഡോയിൽ കയറ്റുമതിയിൽ ആധിപത്യമുള്ള റഷ്യയെ പിണക്കാതെ യുഎഇയും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ