'ജൂഡോ' രത്നം അന്തരിച്ചു; വിടവാങ്ങിയത് രജനിയുടെ പ്രിയപ്പെട്ട സ്റ്റണ്ട് മാസ്റ്റര്‍

By Web TeamFirst Published Jan 28, 2023, 11:41 AM IST
Highlights

എം.ജി.ആർ, ജയലളിത, എൻ.ടി.ആർ., ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, വിജയകാന്ത്, അർജുൻ, വിജയ്, അജിത് തുടങ്ങിയ തമിഴ് സിനിമ രംഗത്തെ മൂന്ന് തലമുറയുടെ  ചിത്രങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

ചെന്നൈ: വെറ്ററന്‍ സ്റ്റണ്ട് മാസ്റ്റര്‍ 'ജൂഡോ' രത്നം അന്തരിച്ചു. ചെന്നൈയില്‍ ഇദ്ദേഹത്തിന്‍റെ മകന്‍ ജൂഡോ രാമുവിന്‍റെ വീട്ടിലാണ് ഇദ്ദേഹം അവസാന കാലത്ത് താമസിച്ചിരുന്നത്. 92 വയസ് ആയിരുന്നു. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തതിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ കയറിയ വ്യക്തിയാണ്  'ജൂഡോ' രത്നം.

1966-ൽ ജയശങ്കർ സംവിധാനം ചെയ്ത 'വല്ലവൻ ഒരുവൻ' എന്ന ചിത്രത്തിലൂടെയാണ് 'ജൂഡോ' രത്നം തന്റെ കരിയർ ആരംഭിച്ചത്. സ്റ്റണ്ട് മാസ്റ്ററായും ആക്ഷൻ കൊറിയോഗ്രാഫറായും 1,200 ലധികം സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

എം.ജി.ആർ, ജയലളിത, എൻ.ടി.ആർ., ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, വിജയകാന്ത്, അർജുൻ, വിജയ്, അജിത് തുടങ്ങിയ തമിഴ് സിനിമ രംഗത്തെ മൂന്ന് തലമുറയുടെ  ചിത്രങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സിന്ദൂരസന്ധ്യയ്ക്ക്‌ മൗനം, രക്തം, മൈനാകം തുടങ്ങി ഏതാനും മലയാള ചിത്രങ്ങൾക്കുവേണ്ടി സംഘട്ടനം നിർവഹിച്ചിട്ടുണ്ട്. 

"പായും പുലി", "പടിക്കടവൻ", "കൈ കുടുക്കും കൈ", "രാജ ചിന്ന രാജ" തുടങ്ങിയ സൂപ്പർ ഹിറ്റുകൾ ഉൾപ്പെടെ തമിഴ് സൂപ്പര്‍താരം രജനികാന്തിന്‍റെ സ്ഥിരം സ്റ്റണ്ട് മാസ്റ്ററായിരുന്നു 'ജൂഡോ' രത്നം. തന്‍റെ പ്രിയപ്പെട്ട സ്റ്റണ്ട് മാസ്റ്ററാണ് രത്നം എന്ന് പല വേദികളിലും രജനീകാന്ത് തന്നെ പറഞ്ഞിട്ടുണ്ട്. 

"താമരൈ കുളം" എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും  'ജൂഡോ' രത്നം ചുവടുവച്ചിരുന്നു. നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ അവസാന ചിത്രം 2006 ല്‍ ഇറങ്ങിയ "തലൈനഗരം" ആയിരുന്നു. കമല്‍ഹാസന്‍ അടക്കം തമിഴ് സിനിമ രംഗത്തെ പ്രമുഖര്‍ ഇദ്ദേഹത്തിന്‍റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. 

ചലച്ചിത്ര നിര്‍മ്മാതാവ് വി ആര്‍ ദാസ് അന്തരിച്ചു

10,637 കോടി! 2022 ലെ കളക്ഷനില്‍ വിസ്‍മയ പ്രകടനവുമായി ഇന്ത്യന്‍ ബോക്സ് ഓഫീസ്

click me!