
തിരുവനന്തപുരം: മലയാള സിനിമയെ അമ്പരപ്പിച്ച പ്രകടനമായിരുന്നു ഭൂതകാലത്തിൽ നടി രേവതി നടത്തിയത്. ചലച്ചിത്ര പ്രേമികളെല്ലാം ഒരേ സ്വരത്തിൽ ചിത്രത്തിലെ പ്രകടനത്തിന്‍റെ പേരിൽ രേവതിയെ അഭിനന്ദിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് മുമ്പേ തന്നെ രേവതിയാകും മികച്ച നടിയെന്ന് കരുതിയവരുടെ എണ്ണവും കുറവാകില്ല. അതെല്ലാം ശരിവയ്ക്കുന്നതായിരുന്നു ഇത്തവണത്തെ പുരസ്കാര പ്രഖ്യാപനം. രേവതിയുടെ ഗംഭീര പ്രകടനം മലയാള സിനിമയിലെ മികച്ച നടിക്കുള്ള പുരസ്കാരം നൽകി ജൂറിയും ശരിവച്ചു. 'വിഷാദ രോഗവും കടുത്ത ഏകാന്തതയും, വിടാതെ വേട്ടയാടുന്ന ഭൂതകാല സ്മരണകളും ചേർന്ന് പ്രക്ഷുബ്ധമാക്കിയ ഒരു പെൺ മനസ്സിന്‍റെ വിഹ്വലതകളെ അതിസൂഷ്മമായ ഭാവപ്പകർച്ചയിൽ പ്രതിഫലിപ്പിച്ച അഭിനയ മികവിന്' മികച്ച നടിക്കുള്ള പുരസ്കാരം എന്നാണ് ജൂറി ഒറ്റ വരിയിൽ രേവതിയുടെ പ്രകടനത്തെ വിശേഷിപ്പിച്ചത്.
എന്തുകൊണ്ട് ബിജു മേനോനും ജോജുവും മികച്ച നടനായി ? ജൂറി പറയുന്നു
അതേസമയം ബിജുമേനോൻ, ജോജു ജോർജ് എന്നിവരാണ് ഇക്കുറി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയം ബിജു മേനോന് ഗുണമായപ്പോൾ നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജോജുവിന് പുരസ്കാരം നേടിക്കൊടുത്തത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇരുവരുടെയും അഭിനയത്തെ കുറിച്ചും ജൂറി വിലയിരുത്തൽ ശ്രദ്ധേയമാണ്. പ്രായമേറിയ ഒരു മനുഷ്യന്റെ ശരീര ഭാഷയും സങ്കീർണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും അയത്നലളിതമായി ആവിഷ്കരിച്ച അഭിനയ മികവ് എന്നാണ് ബിജു മേനോന്റെ അഭിനയത്തെ കുറിച്ച് ജൂറി വിലയിരുത്തിയത്. വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദളിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ധാർമിക പ്രതിസന്ധികളും ഓർമ്മകൾ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തരത്തിന്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവത്തിനാണ് ജോജുവിനെ നടനായി തെരഞ്ഞെടുത്തതെന്നും ജൂറി വിലയിരുന്നു.
പുരസ്കാര വിവരങ്ങൾ
മികച്ച ചിത്രം- ആവാസവ്യൂഹം ( സംവിധായകന്‍- കൃഷാന്ദ് ആര്‍ കെ )
മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍
മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ദോ
മികച്ച നടൻ-ബിജു മേനോൻ (ആര്‍ക്കറിയാം), ജോജു ജോർജ്ജ് (നായാട്ട്, മധുരം)
മികച്ച നടി- രേവതി ( ഭൂതകാലം)
മികച്ച കഥാകൃത്ത് - ഷാഹീ കബീർ (നായാട്ട്)
മികച്ച കുട്ടികളുടെ ചിത്രം -കാടകലം (സംവിധായകന്‍ സഖില്‍ രവീന്ദ്രന്‍)
സ്വഭാവ നടി- ഉണ്ണിമായ ( ജോജി)
സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള)
മികച്ച ബാലതാരം- മാസ്റ്റര്‍ ആദിത്യന്‍ (നിറയെ തത്തകളുള്ള മരം)
മികച്ച ബാലതാരം- സ്നേഹ അനു ( തല)
മികച്ച വിഷ്വല് എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്)
മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)
നവാഗത സംവിധായകന്‍ - കൃഷ്ണേന്ദു കലേഷ്
മികച്ച ജനപ്രിയ ചിത്രം- ഹൃദയം
മികച്ച തിരക്കഥാകൃത്ത് - പ്രശാന്ത് ആർ കെ (ആവാസവ്യൂഹം)
മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) - ശ്യാം പുഷ്കരൻ (ജോജി)
മികച്ച നൃത്തസംവിധാനം - അരുൺ ലാൽ
ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്
മികച്ച ഡബിംഗ് ആർട്ടിസ്റ്റ് (പുരുഷൻ) - അവാർഡിന് അർഹമായ പ്രകടനമില്ല
വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി)
മേക്കപ്പ് അപ്പ് - രഞ്ജിത് അമ്പാടി - (ആർക്കറിയാം)
ശബ്ദമിശ്രണം - ജസ്റ്റിൻ ജോസ് (മിന്നൽ മുരളി)
സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി
കലാ സംവിധായകൻ- എവി ഗേകുൽദാസ്
മികച്ച ഗായിക- സിതാര കൃഷ്ണ കുമാർ
മികച്ച ഗായകന്‍- പ്രദീപ് കുമാര്‍ ( മിന്നല്‍ മുരളി)
സംഗീത സംവിധയാകൻ - ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം)
പശ്ചാത്തല സംഗീതം - ജസ്റ്റിൻ വർഗീസ് (ജോജി)
ഗാനരചന - ബി കെ ഹരിനാരായണൻ ( കാടകലം)
തിരക്കഥ- ശ്യാംപുഷ്കർ
എഡിറ്റര്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ ( നായാട്ട്)
മികച്ച ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ ( ചുരുളി)
മികച്ച ചിത്രസംയോജകൻ - മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (നായാട്ട്)
മികച്ച കലാസംവിധായകൻ - എ.വി.ഗോകുൽദാസ് (തുറമുഖം)
മികച്ച സിങ്ക് സൗണ്ട് - അരുൺ അശോക്, സോനു
മികച്ച ശബ്ദരൂപകൽപ്പന - രംഗനാഥ് രവി (ചുരുളി)
മികച്ച പ്രൊസസിംഗ് ലാബ്/കളറിസ്റ്റ് - വിജു പ്രഭാകർ (ചുരുളി)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത്ത് അമ്പാടി (ആർക്കറിയാം)
മികച്ച വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി)
സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക പുരസ്കാരം - നേഹ. എസ് (അമ്പലം)
ചലച്ചിത്ര ലേഖനം - മലയാള സിനിമയിലെ ആണൊരുത്തന്മാര്‍/ ജിതിൻ കെ സി
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള 142 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ചുരുക്ക പട്ടികയില്‍ എത്തിയത് 29 ചിത്രങ്ങളാണ്. രണ്ട് സിനിമകള്‍ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടു. മികച്ച നടൻ-നടി അടക്കം പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്.