തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര

By Web TeamFirst Published Nov 4, 2020, 8:41 PM IST
Highlights

കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള മള്‍ട്ടിപ്ലക്‌സ് അടക്കമുള്ള തിയറ്ററുകള്‍ക്കാണ് അനുമതി. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
 

മുംബൈ: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട തിയറ്ററുകള്‍ ഏഴ് മാസത്തിന് ശേഷം മഹാരാഷ്ട്രയില്‍ വീണ്ടും തുറക്കുന്നു. മുംബൈയിലാണ് ആദ്യം തുറക്കുക. പിന്നീട് ഒരുമാസത്തിന് ശേഷം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും തുറക്കും. കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള മള്‍ട്ടിപ്ലക്‌സ് അടക്കമുള്ള തിയറ്ററുകള്‍ക്കാണ് അനുമതി. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഭക്ഷണസാധനങ്ങള്‍ അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍, നീന്തല്‍കുളങ്ങള്‍, യോഗപരിശീലന സ്ഥാപനങ്ങള്‍ എന്നിവക്കും തുറക്കാന്‍ അനുമതിയുണ്ട്. കൃത്യമായ സാമൂഹിക അകലവും സാനിറ്റൈസേഷനും ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. 

സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ ഒക്ടോബര്‍ 14ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സാഹചര്യം പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിരുന്നു. മഹാരാഷ്ട്രയില്‍ 600ഓളം തിയറ്ററുകളുണ്ടെന്നാണ് കണക്ക്. മുംബൈയില്‍ മാത്രം 200ഓളം തിയറ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 1.7 ദശലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 44,128 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 

click me!