ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു മമ്മൂട്ടിയുടെ പിന്തുണ.
അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും(mammootty) ദുൽഖർ സൽമാനും(dulquer salmaan). ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ച് നടി ഇന്‍സ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റ് രാവിലെ പങ്കിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ ഈ കുറിപ്പ് വൈറല്‍ ആകുകയും ചെയ്തു. ഈ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടിയും ദുൽഖരും ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു താരങ്ങളുടെ പിന്തുണ.
തനിക്ക് സംഭവിച്ച അതിക്രമത്തിന് ശേഷം തന്റെ പേരും വ്യക്തിത്വവും അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും നടി പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു. പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തും നിന്നുമുള്ള നിരവധി പേരാണ് നടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
അതേസമയം, ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി പ്രകാരം രജിസ്റ്റര്‍ ചെയ്‍ത കേസില്‍ അന്വേഷണം തുടങ്ങി. എറണാകുളം ക്രൈംബ്രാഞ്ച് എസ്‍പി മോഹനചന്ദ്രനാണ് അന്വേഷണ ചുമതല. ഒന്നാം പ്രതിയായ നടൻ ദിലിപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, അനൂപിന്‍റെ ഭാര്യാ സഹോദരൻ അപ്പു, ദിലീപിന്‍റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവർക്കെതിരെയാണ് ക്രമിനിൽ ഗൂഡാലോചന അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്തിട്ടുള്ളത്.