
സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്‍ത 'വര്‍ത്തമാനം'എന്ന സിനിമയ്‍ക്ക് പ്രദര്‍ശനാനുമതി. മുംബൈ സെൻസർ റിവിഷൻ കമ്മിറ്റി ആണ് ചെറുമാറ്റത്തോടെ ചിത്രത്തിന് പ്രദർശന അനുമതി നൽകിയത്. പാർവതി തിരുവോത്താണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജെഎൻയു സമരം പ്രമേയം ആയ സിനിമക്ക് കേരള സെൻസർ ബോർഡ് അനുമതി നിഷേധിച്ചത് വിവാദം ആയിരുന്നു.
ആര്യാടന്‍ ഷൗക്കത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ പ്രദര്‍ശനാനുമതിക്കായി പിന്തുണച്ച എല്ലാവർക്കും നന്ദിയെന്ന് ആര്യാടന്‍ ഷൗക്കത്ത് ഫേസ്ബുക്കിൽ കുറിച്ചു. മതേതര മനസുകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണിതെന്നും അദ്ദേഹം കുറിക്കുന്നു.
വർത്തമാനത്തിന് പ്രദർശനാനുമതി. പിന്തുണച്ച എല്ലാവർക്കും നന്ദി .
Posted by Aryadan Shoukath on Monday, 4 January 2021
ജെഎന്‍യു സമരം പ്രമേയമാക്കിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതിക്കെത്തിയത് 24നാണ്. എന്നാല്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കാതെ മുംബൈയിലെ റിവിഷന്‍ കമ്മിറ്റിക്ക് അയക്കുകയായിരുന്നു. അനുമതി നിഷേധിക്കാനുള്ള കാരണം സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി എസ് സി മോർച്ചാ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ അഡ്വ. വി സന്ദീപ് കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയതും വിവാദമായിരുന്നു.
തീർത്തും അപകടരമായ സ്ഥിതിയാണിതെന്നാണ് വിഷയത്തില്‍ ആര്യാടൻ ഷൗക്കത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നത്. ദില്ലി ക്യാമ്പസിലെ വിദ്യാർത്ഥി സമരത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് ദേശ വിരുദ്ധമാകുന്നതെന്നും തിരക്കഥാകൃത്തിൻ്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് അന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
കേരളത്തില്‍ നിന്ന് ദില്ലിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, സിദ്ദിഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍ പോളി നായകനായ 'സഖാവി'ന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് 'വര്‍ത്തമാനം'.