
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'ബൈസൺ' ഒക്ടോബർ 17 മുതൽ തിയേറ്ററുകളിൽ എത്തുകയാണ്. അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും രജിഷ വിജയൻ, ലാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെ കുറിച്ച സംസാരിക്കുമായാണ് രജിഷ വിജയൻ.
വെള്ളത്തിലേക്ക് എടുത്തുചാടേണ്ട സീനിൽ, മുൻപ് നീന്തൽ പഠിച്ച ആത്മവിശ്വാസത്തിൽ എടുത്ത് ചാടിയെന്നും എന്നാൽ ആഴത്തിലേക്ക് മുങ്ങിതാഴാൻ തടുങ്ങിയ തന്നെ രക്ഷിച്ചത് മാരി സെൽവരാജും മറ്റുള്ളവരും ചേർന്നാണെന്ന് രജിഷ പറയുന്നു. "കർണൻ എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ നീന്തൽ പായിച്ചിരുന്നു. ബൈസൺ ചിത്രീകരണത്തിനിടെ, പെട്ടെന്ന് വെള്ളത്തിലേക്ക് എടുത്തുചാടേണ്ട സീനുണ്ടെന്ന് മാരി സാര്‍ പറഞ്ഞു. കര്‍ണ്ണന്‍ കഴിഞ്ഞ് ഏകദേശം നാലുവര്‍ഷത്തോളമായി, നീന്തല്‍ ഞാന്‍ ഏറെക്കുറെ മറന്നുപോയിരുന്നു. എങ്കിലും ആ സീനില്‍ അഭിനയിക്കാന്‍ ഞാന്‍ ആവേശത്തിലായിരുന്നു. അത് ചെയ്യാന്‍ കഴിയുമെന്ന് ആത്മവിശ്വാസത്തോടെ അദ്ദേഹത്തോട് പറഞ്ഞു." രജിഷ പറയുന്നു.
"ആദ്യം അനുപമ പരമേശ്വരന്‍ ചാടി. പിന്നാലെ ഞാനും. പക്ഷെ, ഞാന്‍ ആഴത്തിലേക്ക് മുങ്ങിത്താഴാന്‍ തുടങ്ങി. ഒരുനിമിഷം എന്റെ ജീവന്‍ നഷ്ടപ്പെടുമെന്ന് ശരിക്കും കരുതി. ഭാഗ്യവശാല്‍, സംഘത്തിലുള്ളവര്‍ ചേര്‍ന്ന് എന്നെ രക്ഷപ്പെടുത്തി. ശ്വാസം നേരെയായി ചുറ്റും നോക്കിയപ്പോള്‍, ഞാന്‍ കാണുന്നത് നനഞ്ഞുനില്‍ക്കുന്ന മാരി സാറിനേയാണ്. ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും ഷൂസും സണ്‍ഗ്ലാസുമടക്കം അദ്ദേഹം വെള്ളത്തിലേക്ക് ചാടിയിരുന്നു. സെറ്റില്‍ അഞ്ച് ലൈഫ്ഗാര്‍ഡുകള്‍ ഉണ്ടായിരുന്നിട്ടും ആദ്യം വെള്ളത്തിലേക്ക് എടുത്തുചാടിയത് അദ്ദേഹമാണ്. ആ നിമിഷം സംവിധായകന്‍ എന്നതിലുപരി, ഒരുവ്യക്തി എന്ന നിലയിലും അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം വർദ്ധിച്ചു." സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു രജിഷ വിജയന്റെ പ്രതികരണം.
അതേസമയം പശുപതി, ആമീർ, അഴകം പെരുമാൾ, അരുവി മദൻ, അനുരാഗ് അറോറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സിനിമയിൽ കബഡി താരമായാണ് ധ്രുവ് എത്തുന്നത്. എന്നാൽ മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക് ആയിരിക്കില്ല ചിത്രമെന്ന് നേരത്തെ മാരി സെൽവരാജ് വ്യക്തമാക്കിയിരുന്നു. എന്നാൽ സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ തന്നെയാണ് ചിത്രമെത്തുന്നത്. ഏഴിൽ അരശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.