ഇത് വെറും വരവല്ല, ഒരു ഒന്നൊന്നര വരവ്; വിവാദങ്ങളെ സൈഡാക്കി 'പഠാന്റെ' കുതിപ്പ്, പുതിയ പോസ്റ്റർ

By Web TeamFirst Published Jan 9, 2023, 4:21 PM IST
Highlights

നാളെ രാവിലെ 11 മണിക്ക് പഠാൻ  ട്രെയിലർ റിലീസ് ചെയ്യും. 

നാല് വർഷത്തിന് ശേഷം എത്തുന്ന ഒരു ഷാരൂഖ് ഖാൻ ചിത്രം. അതുതന്നെയാണ് പ്രഖ്യാപന സമയം മുതൽ 'പഠാനെ' പ്രേക്ഷകർ ഏറ്റെടുക്കാൻ കാരാണം. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓരോ പ്രമോഷൻ മെറ്റീരിയലുകളും ഏറെ ആവേശത്തോടെയാണ് എസ്ആർകെ ഫാൻസ് ഏറ്റെടുത്തത്. ചിത്രത്തിലെ ആദ്യ​ഗാനത്തിനെതിരെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടെങ്കിലും പ്രേക്ഷക പ്രീതിയ്ക്ക് കുറവൊന്നും തട്ടിയില്ല എന്നതാണ് വാസ്തവം. നിലവിൽ നാളെ റീലിസാകുന്ന പഠാൻ ട്രെയിലറിനായി കാത്തിരിക്കുകയാണ് ബോളിവുഡും സിനിമാസ്വാദകരും. ഈ അവസരത്തിൽ സിനിമയുടെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

പഠാനിൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാരൂഖ് ഖാൻ, ജോൺ എബ്രഹാം, ദീപിക പദുകോണ്‍ എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്. കയ്യിൽ തോക്കുമായാണ് മൂന്ന് പേരും പോസ്റ്ററിൽ ഉള്ളത്. മുൻപ് പുറത്തുവന്ന പോസ്റ്ററുകൾ സൂചിപ്പിച്ചത് പോലെ തന്നെ പഠാൻ ഒരു മാസ് ആക്ഷൻ എന്റർടെയ്നർ തന്നെയാകും എന്നാണ് പുതിയ അപ്ഡേറ്റും ഉയർത്തി കാണിക്കുന്നത്. നാളെ രാവിലെ 11 മണിക്ക് പഠാൻ  ട്രെയിലർ റിലീസ് ചെയ്യും. 

പാഠാനിലെ വീഡിയോ ഗാനത്തില്‍ ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറത്തെച്ചൊല്ലിയാണ് ബഹിഷ്കരണാഹ്വാനങ്ങളും വിവാദങ്ങളും ഉയര്‍ന്നത്. ദീപികയുടെയും ഷാരൂഖ് ഖാന്റെയും കട്ടൗട്ടുകൾ കത്തിക്കുകയും ഷാരൂഖിനെ കണ്ടാൽ കൊന്നു കളയുമെന്ന് വരെ ഭീഷണികൾ ഉയരുകയും ചെയ്തിരുന്നു. വിവാദങ്ങൾക്കിടെ പഠാന്‍റെ ഒടിടി അവകാശങ്ങൾ കോടികൾക്കാണ് വിറ്റുപോയിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോ പഠാന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയത് 100 കോടി രൂപയ്ക്കാണെന്നാണ് വിവരം. 

അതേസമയം, യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് പഠാന് ലഭിച്ചിരിക്കുന്നത്.  ആകെ 10 കട്ടുകളാണ് ചിത്രത്തിൽ ഉള്ളതെന്നാണ് വിവരം. സംഭാഷണങ്ങള്‍ കൂടാതെ മൂന്ന് ഷോട്ടുകളും സെൻസർ ബോർഡ് നീക്കം ചെയ്തിട്ടുണ്ട്. ഇത് മൂന്നും വിവാദത്തിന് ഇടയാക്കിയ ​ഗാനരം​ഗത്തിലേതാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

'ഈ വിജയം അവരുടെ കൂടെ കഠിനപ്രയത്നത്തിന്റേത്': 'മാളികപ്പുറം' ടീമിനെ പ്രശംസിച്ച് ഉണ്ണി മുകുന്ദൻ

click me!