
തല്ലുമായ എന്ന സിനിമയുടെ ലൊക്കേഷനില്‍വച്ച് താന്‍ നാട്ടുകാരെ മര്‍ദ്ദിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ (Shine Tom Chacko). കാലിന് പരിക്കേറ്റിരിക്കുന്ന അവസ്ഥയില്‍ താന്‍ എങ്ങനെയാണ് ഒരാളെ മര്‍ദ്ദിക്കുകയെന്ന് ഷൈന്‍ ചോദിക്കുന്നു. ഇന്ന് തിയറ്ററുകളിലെത്തിയ പുതിയ ചിത്രം പടയുടെ കൊച്ചിയില്‍ നടന്ന പ്രിവ്യൂവിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷൈന്‍.
ആളെ ഞാന്‍ തല്ലിയതല്ല എന്ന് മനസിലായോ. അതില്‍ വല്ല ഉറപ്പുമുണ്ടോ? മിനിമം ഞാന്‍ കൊല്ലുകേ ഉള്ളൂ. ഇനി കൊല്ലുമെന്ന് പറയരുത് കേട്ടോ. ഈ കാലും വച്ച് ഞാന്‍ ഒരാളെ തല്ലി എന്നൊക്കെ പറഞ്ഞാല്‍ മിനിമം ബോധമുള്ള ആരെങ്കിലും വിശ്വസിക്കുമോ, ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ഏതാനും ദിവസം മുന്‍പാണ് തല്ലുമാല എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ സംഘര്‍ഷമുണ്ടായതായി വാര്‍ത്ത വന്നത്. ടൊവീനോ തോമസ് നായകനാവുന്ന ചിത്രമാണിത്. എച്ച് എം ടി കോളനിയിലാണ് സിനിമയ്‍ക്കായി സെറ്റ് ഇട്ടിരുന്നത്. ഇവിടെ സിനിമാക്കാര്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. രാത്രി നാട്ടുകാരും സിനിമാക്കാരും ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. എന്നാല്‍ നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്നാണ് സിനിമയുടെ പ്രവര്‍ത്തകരുടെ വാദം. ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
അടുത്തിടെ ഷൈൻ ടോം ചാക്കോ ഒരു അഭിമുഖത്തിന്റെ പേരിലും വിവാദത്തില്‍ പെട്ടിരുന്നു. 'വെയില്‍' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായ ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പ്രതികരണത്തില്‍ ചില അസ്വാഭാവികതയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഷൈന്‍ മദ്യപിച്ചിട്ടാവാം എത്തിയതെന്ന് നിരവധി കമന്‍റുകള്‍ ഈ അഭിമുഖങ്ങള്‍ക്കു താഴെ നിറഞ്ഞിരുന്നു. ട്രോള്‍ വീഡിയോകളും ഈ ദൃശ്യങ്ങളില്‍ നിന്ന് സൃഷ്‍ടിക്കപ്പെട്ടു. എന്നാല്‍ യഥാര്‍ഥത്തില്‍ ഷൈൻ പരുക്കിനെ തുടര്‍ന്ന് വേദനസംഹാരി ഉപയോഗിച്ചതിന്റെ ക്ഷീണമാണ് എന്ന് വ്യക്തമാക്കി സുഹൃത്തുക്കള്‍ രംഗത്തെത്തിയിരുന്നു.
ചില സിനിമകളുടെ ചിത്രീകരണത്തിനിടെ ഷൈനിന്‍റെ കാലിന് ഒടിവ് സംഭവിച്ചിരുന്നെന്നും ഒരു മാസം ബെഡ് റെസ്റ്റ് ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതെന്നും ഷൈനിന്‍റെ സുഹൃത്തും തിരക്കഥാകൃത്തുമായ മുനീര്‍ മുഹമ്മദുണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വേദനസംഹാരികളുടെ മയക്കവുമായാണ് ഷൈനിന് പല അഭിമുഖങ്ങളിലും പങ്കെടുക്കേണ്ടിവന്നതെന്നും മുനീര്‍ മുഹമ്മദുണ്ണി പറഞ്ഞു. ഷൈനിന് ചില സിനിമകളുടെ ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ കാലിന് ഒടിവ് സംഭവിക്കുകയായിരുന്നു. ശേഷം ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. ശേഷം കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷൈൻ ടോമിനോട് 'വെയില്‍' സിനിമക്ക് വേണ്ടി ഇന്‍റര്‍വ്യൂ കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു. പക്ഷെ അവിടെ ഒരു ഇന്‍റര്‍വ്യൂവിന് പകരം 16 ഇന്‍റര്‍വ്യൂകള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്‍റര്‍വ്യൂകളും കൈവിട്ട് പോവുകയും ചെയ്‍തു. പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് ഇന്‍റര്‍വ്യൂവിന് പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഓണ്‍ലൈൻ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഷൈൻ ടോമുമായി ബന്ധപ്പെട്ട ഇന്‍റര്‍വ്യൂവില്‍ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഷൈനിന്‍റെ പരിക്കേറ്റ കാലിന്‍റെ ചിത്രമടക്കം പങ്കുവച്ചുകൊണ്ടായിരുന്നു മുനീറിന്‍റെ പോസ്റ്റ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ