KPAC Lalitha|'ഭയപ്പെടേണ്ട സാഹചര്യമില്ല', കെപിഎസി ലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് സിദ്ധാര്‍ഥ് ഭരതൻ

By Web TeamFirst Published Nov 9, 2021, 12:06 PM IST
Highlights

കെപിഎസി ലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മകൻ സിദ്ധാര്‍ഥ് ഭരതൻ.
 

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കെപിഎ‌സി ലളിത (KPAC Lalitha) ആശുപത്രിയിലാണ്. ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് കെപിഎസിയുടെ മകനും നടനുമായ സിദ്ധാര്‍ഥ് ഭരതൻ (Sidharth Bharathan)സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.  പ്രചരിക്കുന്ന വാര്‍ത്തകള്‍ പോലെ അതിഭയാനകമായ സാഹചര്യമില്ല. നിലവിൽ അമ്മ സുഖമായിരിക്കുന്നുവെന്ന് സിദ്ധാര്‍ഥ് ഭരതൻ പറഞ്ഞു.

ഭയപ്പെടേണ്ട അവസ്ഥയിലല്ല. നിലവിൽ അമ്മ സുഖമായിരിക്കുന്നു. അധികം വൈകാതെ തന്നെ മടങ്ങിയെത്തും. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും സ്‍നേഹത്തിനും നന്ദിയെന്നും സിദ്ധാര്‍ഥ് ഭരതൻ പറയുന്നു. കെപിഎസി ലളിതയ്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് ആരാധകരും സുഹൃത്തുക്കളും സിദ്ധാര്‍ഥ് ഭരതന്റെ പോസ്റ്റിന് കമന്റുകളായി എഴുതുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് കെപിഎ‌സി ലളിതയെ  തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റി. ആരോഗ്യപ്രശ്‍നങ്ങളുണ്ടെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെപിഎസി ലളിത. സീരിയലടക്കമുള്ളവയില്‍ അഭിനയിച്ചുവരികയായിരുന്നു.

നാടകരംഗത്തിലൂടെയാണ് കെപിഎസി ലളിത ആദ്യം കലാലോകത്ത് എത്തിയത്. തുടര്‍ന്ന് വെള്ളിത്തിരയില്‍ എത്തിയ കെപിഎസി ലളിത മലയാള സിനിമയുടെ അവിഭാജ്യഘടകമായി വളരെ പെട്ടെന്നായിരുന്നു മാറിയത്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് രണ്ട് തവണ കെപിഎസി ലളിത സ്വന്തമാക്കിയിട്ടുണ്ട്.  1975, 1978, 1990, 1991 വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും കെപിഎസി ലളിത സ്വന്തമാക്കി.

click me!