
പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ്(Movie) ‘പത്തൊൻപതാം നൂറ്റാണ്ട്‘(Pathombatham Noottandu). തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്(Vinayan). ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി എത്തുന്നത് സിജു വിൽസനാണ്(Siju Wilson). ഇപ്പോഴിതാ ചിത്രത്തിന്റെ നിർമ്മാതാവായ ഗോകുലം ഗോപാലനെ കുറിച്ച് വിനയൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
പത്തൊൻപതാം നൂറ്റാണ്ട് റിലീസിന് ഒരുങ്ങുമ്പോൾ നിർമ്മാതാവ് ഗോപാലേട്ടനാണ് ഈ പ്രോജക്ടിന്റെ താരം എന്നാണ് എൻെറ അഭിപ്രായം. എത്രയൊക്കെ ഭാവനയുണ്ടെങ്കിലും "ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ" എന്ന വാക്യം കോടികൾ മുതൽ മുടക്കേണ്ടിവരുന്ന സിനിമയേ സംബന്ധിച്ച് വളരെ സത്യമാണെന്ന് വിനയൻ കുറിക്കുന്നു.
വിനയന്റെ വാക്കുകൾ
ശ്രീ ഗോകുലം ഗോപാലനാണു താരം. പത്തൊൻപതാം നൂറ്റാണ്ട് റിലീസിന് ഒരുങ്ങുമ്പോൾ നിർമ്മാതാവ് ഗോപാലേട്ടനാണ് ഈ പ്രോജക്ടിൻെറ താരം എന്നാണ് എൻെറ അഭിപ്രായം. എത്രയൊക്കെ ഭാവനയുണ്ടെങ്കിലും "ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ" എന്ന വാക്യം കോടികൾ മുതൽ മുടക്കേണ്ടിവരുന്ന സിനിമയേ സംബന്ധിച്ച് വളരെ സത്യമാണ്... സൂപ്പർസ്റ്റാറുകളൊന്നും ഇല്ലാതെ യുവനടൻ സിജു വിത്സനെ നായകനാക്കി, ഇത്രയും വലിയ ചെലവിൽ "പത്തൊൻപതാം നൂറ്റാണ്ട്" സംവിധാനം ചെയ്യാൻ എനിക്കു ധൈര്യം തന്നു കൊണ്ട് ഗോപാലേട്ടൻ പറഞ്ഞത്... വിനയൻ പറയുന്ന പോലെ സിജു വിത്സൻെറ പ്രകടനം വന്നാൽ ഈ സിനിമയിലുടെ വിനയന് ഒരു വലിയ താരത്തേക്കൂടി മലയാളസിനിമയ്ക്കു സംഭാവന ചെയ്യാൻ കഴിയും, അതൊരു മുതൽകൂട്ടാകട്ടെ.. എന്നാണ്. എന്നോടുള്ള വിശ്വാസം മാത്രമായിരുന്നില്ല, ആ വാക്കുകൾക്കു പിന്നിൽ. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ഈഴവ സമുദായത്തിൽ ജനിച്ച അതി സാഹസികനായ നവോത്ഥാന നായകനെ കേന്ദ്രീകരിച്ചുള്ള സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഉണ്ടായ ആവേശവും ആ വാക്കുകളിൽ ഉണ്ടായിരുന്നു.. ശ്രീ നാരായണഗുരുദേവൻ ജനിക്കുന്നതിനും 21 വർഷങ്ങൾക്കു മുൻപ് ജനിച്ച വേലായുധച്ചേകവരുടെ പോരാട്ടചരിത്രം പലകാരണങ്ങളാൽ നമ്മുടെ നാട്ടിൽ തമസ്കരിക്കപ്പെട്ടതാണെന്നും.. അത് തൻെറ ചിത്രത്തിലൂടെ കേരളജനത അറിയട്ടെ എന്നും.. അങ്ങനെ തൻെറ സമുദായത്തിന് അഭിമാനകരമാകട്ടെ ഈ സിനിമ എന്നും ഗോപാലേട്ടൻ ചിന്തിച്ചിട്ടുണ്ടാകുമെന്ന് എനിക്കു തോന്നുന്നു...
ഏതായാലും ചിത്രത്തിൻെറ നിർമ്മാണ ജോലികൾ അവസാനഘട്ടത്തിലെത്തിയിരിക്കുന്നു... ഞങ്ങളാൽ കഴിവത് പത്തൊൻപതാം നൂറ്റാണ്ട് നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്.. ചിത്രത്തിൽ സിജു വിത്സനും നന്നായിരിക്കുന്നു... ഇനിയും തീയറ്ററിൽ എത്തുമ്പോൾ പ്രേക്ഷകർ വിലയിരുത്തട്ടെ...
Read Also: തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ; കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്
ഗോകുലം ഗോപാലേട്ടനെ കഴിഞ്ഞ 30 വർഷത്തിലേറെയായി എനിക്കറിയാം..ഇതിനു മുൻപും ഗോപാലേട്ടൻെറ സിനിമ ഞാൻ ചെയ്തിട്ടുണ്ട്.. രാപകലില്ലാതെ അധ്വാനിച്ച് സ്വപ്രയത്നം കൊണ്ട് മാത്രം ഉന്നതിയിലെത്തിയ സത്യസന്ധനും മനുഷ്യസ്നേഹിയുമായ ഈ വലിയ വ്യവസായിയുടെ ജീവിതം ഇന്നത്തെ ചെറുപ്പക്കാർക്ക് അനുകരണീയമാണ്...
താനുണ്ടാക്കുന്ന സമ്പാദ്യത്തിൽ ഒരു പങ്ക് ഇരുചെവി അറിയാതെയാണ് അർഹരായ സാധുക്കൾക്ക് അദ്ദേഹം കൊടുക്കുന്നത് എന്നറിയുമ്പോൾ കൂടുതൽ ബഹുമാനം ഗോപാലേട്ടനോടു തോന്നുന്നു. പൊതു പ്രവർത്തനവും, സംഘടനാ പ്രവർത്തനവുമൊക്കെ ഒരു ബിസിനസ്സായിട്ടാണ് കാണുന്നത് എന്ന് തുറന്നു പറയാൻ മടികാണിക്കാത്ത നേതാക്കൾ ഉള്ള നമ്മുടെനാട്ടിൽ, സ്വന്തമായിട്ട് അദ്ധ്വാനിച്ചുണ്ടാക്കിയ പണം ചെലവാക്കി സംഘടനാ പ്രവർത്തനവും സാമുദായിക പ്രവർത്തനവും നടത്തുന്ന ശ്രീ ഗോകുലം ഗോപാലൻ സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും തുരുത്തായി അവശേഷിക്കുന്നു. തികഞ്ഞ കലാസ്നേഹിയും അതിലുപരി മനുഷ്യസ്നേഹിയുമായ ഗോപാലേട്ടന് എല്ലാവിധ ആശംസകളും നേരുന്നു..