
മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് ബോളിവുഡ് ചിത്രം ദ കശ്‍മീര്‍ ഫയല്‍സ് (The Kashmir Files). വിവേക് അഗ്നിഹോത്രിയാണ് സംവിധാനം. കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രത്തിന്, പ്രശംസയ്ക്കൊപ്പം വിമർശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് ചില സംഘടനകളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെതിരെ ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിവേക് അഗ്നിഹോത്രി.
സിനിമ നിര്‍മിച്ചിരിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും സംവിധായകൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചിലർ കശ്മീര്‍ ഉപയോഗിച്ച് പല വ്യാപാരങ്ങളും നടത്തുകയാണ്. അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായതിനാലാകാം വിവാദങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നതെന്നും വിവേക് പറയുന്നു. തീവ്രവാദം ഒരു സമൂഹത്തില്‍ പ്രവേശിക്കുകയും അതിന് പ്രത്യയശാസ്ത്രപരമായ പിന്തുണ ലഭിക്കുകയും ചെയ്യുമ്പോള്‍ അത് ദുരന്തത്തിലേക്ക് നയിക്കുമെന്ന് കാണിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
1990-കളിൽ കശ്മീർ താഴ്‌വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ കേന്ദ്രീകരിച്ചുള്ള ചിത്രം മാർച്ച് 11 ന് റിലീസ് ചെയ്തതു മുതൽ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. ഇതിനിടയിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ബോക്സ് ഓഫീസും ചിത്രം വിജയം നേടി കഴിഞ്ഞു.
Read Also: Aamir Khan : 'ദ കശ്‍മിര്‍ ഫയല്‍സി'നെ പ്രശംസിച്ച ആമിര്‍ ഖാനെതിരെ ട്രോളുമായി സോഷ്യല്‍ മീഡിയ
വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിവേക് അഗ്നിഹോത്രിക്ക് വൈ സെക്യൂരിറ്റി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കശ്മീരി പണ്ഡിറ്റികളുടെ കഥ പറയുന്ന സിനിമയുടെ റിലീസിന് പിന്നാലെയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. വിവേക് അഗ്നിഹോത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞ്രുന്നു. സി ആര്‍ പി എഫ് അകമ്പടിയോടെയുള്ള സുരക്ഷ സംഘം ഇന്ത്യയില്‍ ഉടനീളം വിവേകിനൊപ്പം ഉണ്ടാകും.
രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ അനുപം ഖേർ അവതരിപ്പിച്ചതുൾപ്പടെയുള്ള കഥാപാത്രങ്ങൾ മികച്ചുനിന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.
ചിത്രത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. "ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തിയ മുഴുവൻ ആളുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഷാകുലരാണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ സിനിമയെ വിശകലനം ചെയ്യേണ്ടതിനുപകരം, സിനിമയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നത്", എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
സത്യം ശരിയായ രീതിയിൽ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് പല വശങ്ങളും ഉണ്ടാകാം. ചിലർ ഒരു കാര്യം കാണുന്നു, മറ്റുള്ളവർ മറ്റെന്തെങ്കിലും കാണുന്നു. വർഷങ്ങളായി സത്യം ബോധപൂർവ്വം മറയ്ക്കാൻ ശ്രമിക്കുന്നവരിൽ നിന്നാണ് സിനിമകളോട് മോശമായ പ്രതികരണങ്ങൾ വരുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.