Vijay Babu : 'പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയം'; കര്‍ശന നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി

By Web TeamFirst Published Apr 27, 2022, 1:46 PM IST
Highlights

പ്രൊഫഷണൽ ഇടത്തിന്‍റെ മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് ഡബ്ല്യുസിസി

തനിക്കെതിരായ ബലാല്‍സംഗക്കേസിന് ആധാരമായ പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് വിജയ് ബാബു (Vijay Babu) നടത്തിയ ഫേസ്ബുക്ക് ലൈവിനെതിരെ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി (WCC). ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണെന്ന് ചൂണ്ടിക്കാട്ടുന്ന സംഘടന അധികാരികളോട് കര്‍ശന നടപടി എടുക്കണമെന്നും ആവശ്യപ്പെടുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.

ഡബ്ല്യുസിസിയുടെ പ്രതികരണം

"മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോൾ പരസ്യമാകുന്നു. കമ്മറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രൊഫഷണൽ സമവാക്യങ്ങളുടെയും പ്രൊഫഷണൽ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവർത്തിക്കുന്നു. തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്. ജുഡീഷ്യൽ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു. അധികാരികളോട് കർശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അഭ്യർത്ഥിക്കുന്നു, മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാർദ്ദമാക്കുമെന്നും പ്രതീക്ഷിക്കുന്നു."

'രക്ഷകനെപ്പോലെ പെരുമാറി, ലൈംഗികമായി ചൂഷണം ചെയ്‍തു'; വിജയ് ബാബുവിനെതിരെ പരാതിക്കാരി

അതേസമയം നടിയുടെ ആരോപണം നിഷേധിച്ചുകൊണ്ടായിരുന്നു ഇന്നലെ അര്‍ധരാത്രി വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക് ലൈവ്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു ഇര യഥാര്‍ഥത്തില്‍ താനാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുമെന്നും പറഞ്ഞു. എന്നാല്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതില്‍ വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യും. വിജയ് ബാബുവിന്‍റെ ലൈവിനു പിന്നാലെ താന്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള നടിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരുന്നു. വിമെന്‍ എഗയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഗ്രൂപ്പിലൂടെയാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. 

വിജയ് ബാബു ഒളിവിൽ, പരാതിക്ക് പിന്നാലെ കടന്നു കളഞ്ഞു; അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ മലയാള സിനിമയിൽ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 - 14/04/2022 യുള്ള കാലയളവിൽ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിൽ പ്രവൃത്തിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിൻ്റെ മറവിൽ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തൻ്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി, നടിയുടെ കുറിപ്പില്‍ പറയുന്നു.

അതേസമയം വിജയ് ബാബു ഒളിവിലാണെന്ന് എറണാകുളം ഡിസിപി വി യു കുര്യക്കോസ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഇന്ന് തന്നെ വിജയ് ബാബുവിനെതിരെ കേസ് എടുക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി അറിയിച്ചു. 

click me!