'പൗരത്വ നിയമ ഭേദഗതി ഒരുമിച്ചുനിന്ന് എതിർക്കണം'; പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് നടൻ സിദ്ധാര്‍ഥ്

By Web TeamFirst Published Dec 19, 2019, 9:13 PM IST
Highlights

മതത്തെ അടിസ്ഥാനമാക്കി ഇന്ത്യക്കാരെ വിഭജിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നും അത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നതിനിടെ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സിദ്ധാര്‍ഥ് പറഞ്ഞു.           

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്നാട്ടിലെ വള്ളുവർക്കോട്ടയിൽ നടക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് തെന്നിന്ത്യൻ താരം സിദ്ധാര്‍ഥ്. വ്യാഴാഴ്ച ഉച്ചയോടുകൂടിയാണ് താരം പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയത്. മതത്തെ അടിസ്ഥാനമാക്കി ഇന്ത്യക്കാരെ വിഭജിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നും അത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നതിനിടെ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സിദ്ധാര്‍ഥ് പറഞ്ഞു.

ആരാണ് പീഡിപ്പിക്കപ്പെടുന്നതെന്നും ആരാണ് മതത്തിന്റെ അടിസ്ഥാനത്തിൽ അല്ലാത്തവരെന്നും തീരുമാനിക്കാനുള്ള അവകാശം പൗരത്വ നിയമ ഭേദഗതി സർക്കാരിന് നൽകുന്നു. കശ്മീരിൽ എന്താണ് നടക്കുന്നതെന്ന് കാണു. നിരവധി എംപിമാർ വീട്ടുതടങ്കലിലാണ്. എന്നിട്ടും അവർ പറയുന്നത് സ്ഥിതി സാധാരണമാണെന്നാണ്. ഇത് കർക്കശമായ നിയമമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരണം. പ്രതിഷേധിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്.

Read More:'ആദ്യം മുസ്ലീങ്ങളെ മാറ്റിനിർത്തും, പിന്നാലെ മറ്റ് മതസ്ഥരെയും'; പൗരത്വ ഭേദഗതി നിയമത്തിൽ വീണ്ടും സിദ്ധാർഥ്

പ്രതിഷേധക്കാരോട് അവരുടെ ശാന്തത നഷ്ടപ്പെടരുതെന്ന് പറഞ്ഞിട്ടുണ്ട്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അല്ലെങ്കിൽ പിന്നീടത് വളച്ചൊടിക്കാൻ സാധ്യതയുണ്ടെന്നും പറഞ്ഞിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി എതിർക്കുന്നതിന് നമ്മളെല്ലാവരും ഒരുമിച്ചുനില്‍ക്കണമെന്നും സിദ്ധാര്‍ഥ് കൂട്ടിച്ചേർത്തു.

Read Moreഅവര്‍ കൃഷ്ണനും അര്‍ജുനനും അല്ല, ദുര്യോധനനും ശകുനിയും: നടന്‍ സിദ്ധാര്‍ഥ്

സിദ്ധാർത്ഥിനെ കൂടാതെ കമലഹാസനും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസനെ പൊലീസ് ക്യാമ്പസിന് പുറത്ത് തടഞ്ഞിരുന്നു.

പലവിഷയങ്ങളിലായി നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാറിനുമെതിരെ രൂക്ഷവിമർശനങ്ങളുന്നയിച്ച സിദ്ധാര്‍ഥ് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിനെതിരെയും ശക്തമായി ആഞ്ഞടിക്കുകയാണ്. നേരത്തെ ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. ഇവര്‍ രണ്ട് പേര്‍ കൃഷ്ണനും അര്‍ജുനനുമല്ലെന്നും ദുര്യോധനനും ശകുനിയുമാണെന്ന് നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നു. സര്‍വകലാശാലകളില്‍ കയറിയുള്ള പൊലീസ് ആക്രമണം അവസാനിപ്പിക്കണമെന്നും സിദ്ധാര്‍ഥ് തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. 


 

click me!