
എഴുപതാം ദിനത്തിലേക്ക് അടുക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം. എപ്പിസോഡുകള്‍ പിന്നിട്ട് ഷോ പുരോഗമിക്കുന്തോറും നാടകീയമാണ് പലപ്പോഴും ബിഗ് ബോസ് ഹൗസിലെ സന്ദര്‍ഭങ്ങള്‍. വെള്ളിയാഴ്ച നടന്ന 68ാം എപ്പിസോഡ് അത്തരത്തിലുള്ള നിരവധി സന്ദര്‍ഭങ്ങളാല്‍ കാണികളെ പിടിച്ചിരുത്തുന്ന ഒന്നായിരുന്നു. തനിക്കിനി ഇവിടെ തുടരാനാകില്ലെന്നും അതിനാല്‍ പുറത്ത് പോകണമെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് അര്‍ച്ചന ക്യാമറയിലേക്ക് നോക്കി ബിഗ് ബോസിനോട് ആവശ്യപ്പെട്ടു വെള്ളിയാഴ്ച എപ്പിസോഡില്‍.
ഷിയാസും അനൂപുമായുണ്ടായ വാക്കുതര്‍ക്കങ്ങള്‍ക്ക് ശേഷമാണ് തനിക്കിനി ബിഗ് ബോസില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അര്‍ച്ചന ബിഗ് ബോസിനോട് ആവശ്യപ്പെട്ടത്. തനിക്കുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പറയാന്‍ ചെന്നപ്പോള്‍ കേള്‍ക്കാന്‍ താല്‍പര്യം കാട്ടാതെ അര്‍ച്ചന തുടര്‍ച്ചയായി ശബ്ദമുണ്ടാക്കിയതാണ് ഷിയാസിനെ പ്രകോപിപ്പിച്ചത്. ശബ്ദമുയര്‍ത്തി തന്റെ ദേഷ്യം പ്രകടിപ്പിച്ച ശേഷം അര്‍ച്ചനയെക്കുറിച്ച് തനിക്കുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഷിയാസ് അനൂപിനെ ധരിപ്പിച്ചു.
നേരത്തേ ലക്ഷ്വറി ബജറ്റ് ടാസ്‌കില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് ആശംസകള്‍ നേരുന്നതിന് പകരം നെഗറ്റീവ് കമന്റുകള്‍ പറഞ്ഞുവെന്നും അത് ചെയ്യാന്‍ പാടില്ലാത്തതാണെന്നും അനൂപിനോട് അര്‍ച്ചന പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതിലെ തമാശ മനസിലാവാത്തതുകൊണ്ടാണ് അര്‍ച്ചന ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും കാര്യങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുക്കാന്‍ പഠിക്കണമെന്നുമായിരുന്നു അനൂപിന്റെ പ്രതികരണം. ഷിയാസ് അര്‍ച്ചനയെക്കുറിച്ച് സംസാരിച്ചതിന് ശേഷം അനൂപ് അര്‍ച്ചനയോട് ഇക്കാര്യങ്ങള്‍ ചോദിക്കാനായി പോയി. എന്താണ് തന്റെ നെഗറ്റീവുകള്‍ എന്നായിരുന്നു അനൂപിന്റെ ചോദ്യം. അനൂപിന്റെ ചില പെരുമാറ്റങ്ങള്‍ തനിക്ക് അത്തരത്തിലാണ് തോന്നുന്നതെന്നും അതിനാലാണ് അങ്ങനെ അഭിപ്രായപ്പെട്ടതെന്നുമായിരുന്നു അര്‍ച്ചനയുടെ മറുപടി. അനൂപുമായി സംസാരിച്ചതിന് ശേഷമാണ് അര്‍ച്ചന പൊട്ടിക്കരഞ്ഞുകൊണ്ട് തനിക്കിന് ഇവിടെ തുടരാനാവില്ലെന്ന് ക്യാമറയെ നോക്കി ബിഗ് ബോസിനോട് അഭ്യര്‍ഥിച്ചത്. അരിസ്‌റ്റോ സുരേഷ്, സാബു, അതിഥി റായ് അടക്കമുള്ളവര്‍ ഏറെ പ്രയാസപ്പെട്ടാണ് അര്‍ച്ചനയെ സമാധാനിപ്പിച്ച് തിരികെ മുറിയില്‍ എത്തിച്ചത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ