
സിനിമാ പ്രേമികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസൊ ക്ലബിന്റെ(സി.പി.സി) 2017ലെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള അവാർഡ് ഫഹദ് ഫാസിലിനും നടിക്കുള്ള അവാർഡ് പാർവതിക്കും ലഭിച്ചു. മികച്ച സംവിധായകനുള്ള അവാർഡ് ലിജോ ജോസ് പെല്ലിശ്ശേരിക്കാണ്. ചിത്രം - അങ്കമാലി ഡയറീസ്.
മികച്ച തിരക്കഥക്കുള്ള അവാർഡ് സജീവ് പാഴൂരിനും ശ്യാം പുഷ്ക്കരനുമാണ്. ചിത്രം -തൊണ്ടിമുതലും ദൃക്സാക്ഷിയും. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് അലൻസിയർക്ക് മികച്ച സ്വഭാവ നടനുള്ള അവാർഡ് ലഭിച്ചു. സ്വഭാവ നടിക്കുള്ള അവാർഡ് കൃഷ്ണ പദ്മകുമാറിനാണ്. ചിത്രം - രക്ഷാധികാരി ബൈജു.
മികച്ച ഛായാഗ്രാഹണത്തിനുള്ള പുരസ്ക്കാരം ഗിരീഷ് ഗംഗാധരൻ, രാജീവ് രവി എന്നിവർ പങ്കിട്ടു. അങ്കമാലി ഡയറീസ് ആണ് ഗിരീഷിനെ പുരസ്ക്കാരത്തിന് അർഹനാക്കിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് രാജീവ് രവിയെ നേട്ടത്തിന് അർഹനാക്കിയത്. മികച്ച സംഗീത സംവിധായകന്‍ - റെക്സ് വിജയന്‍ (മായാനദി, പറവ ), മികച്ച എഡിറ്റര്‍ ^കിരണ്‍ ദാസ് (തൊണ്ടിമുതലും ദൃക്സാക്ഷിയും).
ഓഡിയൻസ് പോളിലെ ശക്തമായ മത്സരത്തിന് ശേഷം അവസാന റൗണ്ടിൽ മായാനദി, പറവ, ടേക്ക് ഓഫ്, അങ്കമാലി ഡയറീസ് തുടങ്ങിയ മികച്ച ചിത്രങ്ങളുടെ കൂടെ മത്സരിച്ചാണ് ജൂറി അഭിപ്രായത്തിലും തൊണ്ടിമുതലും ദൃക്സാക്ഷിയും മുന്നിലെത്തിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയിലെ അഭിനയമാണ് ഫഹദിനെ മികച്ച നടനാക്കിയത്. ടേക്ക് ഒാഫിലെ പ്രകടനമാണ് പാർവതിയെ മികച്ച നടിക്കുള്ള പുരസ്ക്കാരത്തിന് അർഹയാക്കിയത്. കൂടാതെ സമഗ്ര സംഭാവനയ്ക്ക് കെജി ജോർജ്ജ് അര്‍ഹനായി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ