
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി ഇൻഫ്ളുവൻസറും ബ്യൂട്ടി വ്ളോഗറുമായ ഗ്ലാമി ഗംഗയുടെ വെഡ്ഡിങ്ങ് വ്ളോഗ്. വീഡിയോ കണ്ട് തങ്ങളുടെ കണ്ണു നിറഞ്ഞെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. രണ്ടു ദിവസങ്ങൾക്കു മുൻപ് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഗംഗയുടെയും അപ്പു എന്നു വിളിക്കുന്ന വിഷ്ണുവിന്റെയും വിവാഹം. കുടുംബാംഗങ്ങളോടൊപ്പം ഇൻഫ്ളുവൻസർമാരായ കാര്‍ത്തിക് സൂര്യ, ഭാര്യ വര്‍ഷ, ശരണ്യ, അശ്വതി, ഉണ്ണിമായ തുടങ്ങി ഗ്ലാമിയുടെ അടുത്ത സുഹൃത്തുക്കളും വിവാഹത്തിന് സാക്ഷികളാകാൻ എത്തിയിരുന്നു.
ഏപ്രിൽ 20 ന് തന്റെ ജീവിതത്തിൽ വലിയ പ്രത്യേകതകളുണ്ടെന്നും തീർത്തും യാദൃച്ഛികമായാണ് ഈ ദിവസം തന്നെ വിവാഹം വന്നതെന്നും ഗംഗ പറയുന്നു. ഗംഗയുടെ സഹോദരിയടക്കം പലരും സന്തോഷത്താൽ പൊട്ടിക്കരയുന്നതും വീഡിയോയിൽ കാണാം.
''അപ്പു എന്നെ ആദ്യമായി കാണുന്നത് ഒരു ഏപ്രിൽ 20നാണ്. അന്ന് ഞാൻ അപ്പുവിനെ ശ്രദ്ധിച്ചിട്ടില്ല. 2025ല്‍ ഏപ്രില്‍ 20ന്, ഈ ദിവസം ഞാന്‍ നിര്‍ത്താതെ കരയുകയായിരുന്നു. 36 മണിക്കൂറോളം ഇരുന്ന് നിലവിളിച്ചു കരഞ്ഞു. അന്ന് ഞാന്‍ ഗുരുവായൂരപ്പനോട് ചോദിച്ചിട്ടുണ്ട്, എന്തിനാ എനിക്കിങ്ങനെ ഒക്കെ സംഭവിക്കുന്നതെന്ന്. ആ ചോദ്യത്തിനുള്ള ഉത്തരം അടുത്ത വര്‍ഷം, അതേ ദിവസം എനിക്ക് മറുപടിയായി ഗുരുവായൂരപ്പന്‍ തന്നിരിക്കുന്നു. ഇന്നെനിക്ക് ഗുരുവായൂരപ്പന്റെ നടയില്‍ വിവാഹമാണ്'', എന്ന് ഗംഗ വീഡിയോയിൽ പറഞ്ഞു.
വിവാഹത്തിന് വീട്ടുകാര്‍ക്ക് ബാധ്യതയാവുന്ന തരത്തിലുള്ള ചെലവുകള്‍ ഉണ്ടാവില്ല, ഒരു തരി പൊന്ന് ഉണ്ടാവില്ല, വളരെ സിംപിളായിരിക്കുമെന്ന് ഗംഗ മുൻപ് പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ, വെഡ്ഡിങ് ലുക്കിനു വേണ്ടി ഇമിറ്റേറ്റ് ആഭരണങ്ങളാണ് ഗംഗ ധരിച്ചത്. താനൊരു ശിവഭക്തയാണെന്നും അതുകൊണ്ടാണ് ശിവന്റെയും പാർവതിയുടെയും ചിത്രം ബ്ലൗസിൽ ചേർത്തതെന്നും ഗംഗ പറയുന്നുണ്ട്.