
ഓൺലൈൻ വസ്ത്ര വ്യാപാരത്തിനിടെ കസ്റ്റമറിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ബീന ആന്റണി. ഒരു ദിവസം മെസേജിന്മറുപടി അയക്കാൻ വൈകിയതിന് തുടർന്ന് താൻ പറ്റിച്ചു ജീവിക്കുന്ന സ്ത്രീയാണെന്നും, ഈ രീതിയിലാണോ കാശുണ്ടാക്കുന്നതെന്നും കസ്റ്റമർ ചോധികച്ചെന്നാണ് ബീന ആന്റണി പറയുന്നത്. "രണ്ട് ഡ്രസാണ് അവർ ഓർഡർ ചെയ്തത്. വലിപ്പം കൂടുതലാണെന്ന് പറഞ്ഞപ്പോൾ തിരിച്ചയ്ക്കാൻ പറഞ്ഞു. പിന്നീട് ചെറിയ സൈസ് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഞാൻ ഷൂട്ടിങ്ങിന് പോയി. ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഫോൺ എടുത്തിരുന്നില്ല. ഷൂട്ട് കഴിഞ്ഞ് വന്ന് ഫോൺ എടുത്തപ്പോൾ ഞെട്ടിപ്പോയി. അത്രയും മെസേജുകളാണ് ആ കസ്റ്റമർ അയച്ചിരുന്നത്." ബീന നാടായി പറയുന്നു.
"ഞാൻ അവരെ പറ്റിച്ചു എന്നൊക്കെയാണ് പറയുന്നത്. നിങ്ങൾ പറ്റിച്ചു ജീവിക്കുന്ന സ്ത്രീയാണെന്നും തന്റെ കാശ് തിരിച്ചു തന്നില്ലെന്നും പണ്ട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് സഹോദരിമാരെ കെട്ടിച്ചു വിട്ടതെന്നൊക്കെ വായിച്ചിട്ടുണ്ടെന്നും ഇങ്ങനെയാണോ നിങ്ങൾ കാശുണ്ടാക്കി കൊടുത്തതെന്നും വരെ അവർ ചോദിച്ചു. അപ്പോൾ തന്നെ അവർ അയച്ച മുഴുവൻ പൈസയും കൊറിയർ ചാർജും ഞാൻ തിരിച്ചയച്ചു. മറുപടി ലഭിക്കാൻ ഒരു ദിവസം വൈകിയതിനാണ് അവർ ഇതെല്ലാം പറഞ്ഞത്. ഈ മെസേജുകൾ വായിച്ച് ഞാൻ അന്തം വിട്ടുപോയി." ബീന ആന്റണി പറയുന്നു.
"അവർ ഭയങ്കര കോടീശ്വരിയാണെന്നും നിങ്ങളെപ്പോലെ ദരിദ്രവാസി അല്ലെന്നും പറയുന്നുണ്ട്. എന്റെ കസ്റ്റമേഴ്സിനോട് പറയാനുള്ളത് ഇതാണ്. എന്റെ ശരിക്കുള്ള പ്രൊഫഷൻ അഭിനയമാണ്. ഒരുപാട് കാര്യങ്ങൾക്കിടയിൽ ചെറിയ രീതിയിലാണ് ഈ ബിസിനസ് നടത്തുന്നത്. ഒരിക്കലും നിങ്ങളെ ആരെയും പറ്റിക്കില്ല. ഞാനെവിടെയും ഒളിച്ചോടി പോവുകയുമില്ല. എന്ത് പ്രശ്നം വന്നാലും പരിഹരിക്കും. ഒരു രൂപ പോലും ആരുടെയും എടുക്കാൻ നിൽക്കില്ല. വലിയ ആഢംബരത്തിലല്ല ജീവിക്കുന്നതെങ്കിലും ആരെയും പറ്റിച്ചല്ല ഇതുവരെ വന്നിരിക്കുന്നത്." ബീന ആന്റണി കൂട്ടിച്ചേർത്തു. തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലായിരുന്നു ബീന ആന്റണിയുടെ പ്രതികരണം.