
കഴിഞ്ഞ ദിവസം നടന്ന ആറ്റുകാൽ പൊങ്കാലക്കെത്തിയ സിനിമ- സീരിയൽ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആദ്യമായി പൊങ്കാല അർപ്പിക്കാനെത്തിയ അന്ന രാജന്റെ വീഐഡിയോകളും ഇക്കൂട്ടത്തത്തിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ അന്ന രാജനെതിരെ വസ്ത്രധാരണത്തിന്റെ പേരിൽ വലിയ രീതിയിലുള്ള സൈബർ അറ്റാക്കുകളും തുടർന്ന് അരങ്ങേറിയിരുന്നു. ഇപ്പോഴിതാ പൊങ്കാലയുമായുണ്ടായ വിവാദങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അന്ന രാജൻ. കൈ കൂപ്പിയും കണ്ണ് നിറഞ്ഞും ആറ്റുകാൽ അമ്മയുടെ തൃപാദങ്ങളിൽ താൻ ആദ്യമായി പൊങ്കാല അർപ്പിച്ച ദിനമായിരുന്നു അതെന്നും ശുദ്ധമായ പവിത്രമായ ഭക്തിയോടെയാണ് താൻ അവിടെ എത്തിയതെന്നും, ആ നിമിഷത്തിൽ ചില അനാവശ്യമായ വീഡിയോകളും ക്ലിപ്പുകളും പകർത്തി പങ്കുവെക്കപ്പെട്ടുവെന്ന് കണ്ടപ്പോൾ വളരെ വേദനയായി തോന്നിയെന്നും അന്ന രാജൻ പറയുന്നു.
"കനത്ത ചൂടിൽ നിന്നുകൊണ്ട് തീക്കൊല്ലി വെച്ച് പൊങ്കാല ഒരുക്കി അമ്മയുടെ നാമം ജപിച്ച് വിശ്വാസത്തോടെ ആ നിമിഷം അനുഭവിക്കുകയായിരുന്നു. ആ പരിശുദ്ധമായ നിമിഷത്തിനിടെ ചില അനാവശ്യമായ വീഡിയോകളും ക്ലിപ്പുകളും പകർത്തി പങ്കുവെക്കപ്പെട്ടുവെന്ന് കണ്ടപ്പോൾ വളരെ വേദനയായി. ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും മീഡിയയെയും ഉൾപ്പെടെ ഞാൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. പക്ഷെ ആ ദിവസത്തെ ഭക്തിയെ കുറച്ച് കാണിക്കുന്ന തരത്തിൽ ചില നിമിഷങ്ങൾ മാത്രം എടുത്ത് പ്രചരിപ്പിച്ചതാണ് എനിക്ക് ഏറെ വിഷമമായി തോന്നിയത്." അന്ന രാജൻ പറയുന്നു.
"എന്റെ സാരിയോ എന്റെ ഭാവങ്ങളോ അല്ലെങ്കിൽ എന്റെ ഏതെങ്കിലും പ്രവൃത്തികളോ കാരണം ഏതെങ്കിലും ഭക്തരുടെ മനസിൽ അനാവശ്യമായി വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. അതൊന്നും എന്റെ ഉദ്ദേശമല്ലായിരുന്നു. എന്റെ മനസ് അമ്മയ്ക്ക് അറിയാം. ആ ചൂടും ആ പരിശ്രമവും ആ പ്രാർത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മക്ക് അറിയാം. ആ സത്യം മതി എനിക്ക്. എപ്പോഴും ഞാൻ ആറ്റുകാൽ അമ്മയുടെ വിനയമുള്ള ഒരു ഭക്തയായി തുടരും. എല്ലാം അമ്മയുടെ തിരുവടികളിൽ സമർപ്പിച്ചുകൊണ്ട്." അന്ന രാജൻ കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അന്ന രാജന്റെ പ്രതികരണം.