
കഴിഞ്ഞ ദിവസം ഷാർജയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണത്തിൽ പ്രതികരിച്ച് നടി സ്നേഹ ശ്രീകുമാർ. അതുല്യയുടെ മരണത്തിൽ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. സതീഷില്‍ നിന്ന് നിരന്തരം ഉപദ്രവവും കൊടിയപീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും വെളിപ്പെടുത്തിയിരുന്നു. സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നതിനു പിന്നാലെ സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തുന്നത്. തിരിച്ചു വരുന്ന മകളെ കുറ്റപ്പെടുത്തുകയല്ല ചേർത്തുപിടിച്ചു അവൾ ജീവിതത്തിൽ ജയിക്കുന്നത് കാണുകയാണ് പെൺകുട്ടികളുടെ കുടുംബം ചെയ്യേണ്ടതെന്നാണ് നടി സ്നേഹ പറയുന്നത്.
''ഈ കാലത്തും പെൺകുട്ടികൾ ഇങ്ങനെ സഹിച്ചു കഴിഞ്ഞു അവസാനം മരണത്തിലേക്ക് എത്തുന്നത് എന്തുകൊണ്ട്, ചിന്തിക്കേണ്ട കാര്യമാണ്. പറ്റാത്ത സാഹചര്യങ്ങളിൽ നിന്ന് മാറിപോന്നാൽ സമൂഹത്തിൽ നിന്ന് ഉണ്ടാകുന്ന ചോദ്യങ്ങളും പരിഹാസങ്ങളും, സ്വന്തം വീട്ടിലുള്ളവർക്ക് നാണക്കേടാകും എന്ന ചിന്ത ഇതിലുമൊക്കെ കൂടുതൽ ആണ് സ്നേഹം കൊണ്ട് വിട്ടുപോരാൻ പറ്റാതെ നിൽക്കുന്നത്. എല്ലാം ശരിയാകും എന്ന വിശ്വാസത്തിൽ തുടർന്ന് പോകുന്നത്.. എല്ലാം ശരിയാക്കാൻ ശ്രമിക്കാം, പക്ഷെ ആ ശ്രമം ഒരുവട്ടം പരാജയപ്പെട്ടാൽ ധൈര്യമായി നമ്മളെ മാനസികമായും ശാരീരികമായും തളർത്തുന്ന സാഹചര്യത്തിൽ നിന്ന് പുറത്തുവാരാൻ തയ്യാറാകണം'', എന്ന് സ്നേഹ പറയുന്നു.
''തിരിച്ചു വരുന്ന മകളെ കുറ്റപ്പെടുത്തുകയല്ല ചേർത്തുപിടിച്ചു അവൾ ജീവിതത്തിൽ ജയിക്കുന്നത് കാണുകയാണ് പെൺകുട്ടികളുടെ കുടുംബം ചെയ്യേണ്ടത്. വർഷങ്ങളായി സഹിച്ചു ജീവിച്ച മകളെ രക്ഷപ്പെടുത്താൻ നമുക്ക് സാധിക്കേണ്ടതല്ലേ..18 വയസാകുമ്പോൾ വിവാഹം അല്ല വേണ്ടത്, നല്ല പഠിപ്പും ജോലിയുമാണ് എന്ന് ഇനി എന്നാണ് നമ്മുടെ സമൂഹം തിരിച്ചറിയുന്നത്? പെൺകുട്ടികളോടാണ്..ധൈര്യമായി പറയാനുള്ളത് പറയണം, അതിനെ അഹങ്കാരമെന്നോ തന്റെടമെന്നോ ആര് വിളിച്ചാലും നമ്മുടെ ജീവിതം സന്തോഷം ആക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ്..'', എന്നും സ്നേഹ ശ്രീകുമാർ കൂട്ടിച്ചേർത്തു.