
എഴുന്നള്ളത്ത് എന്ന സിനിമയുമായി ബന്ധപ്പെട്ട് മുകേഷിന്റെയും ജയറാമിന്റെയും ഇടപെടലുകൾ എങ്ങനെയാണ് സിനിമയെ ബാധിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ശാന്തിവിള ദിനേശ്. സാമ്പത്തിക ഞെരുക്കവും ആര്‍ട്ടിസ്റ്റുകളുടെ സഹകരണമില്ലായ്മയുമൊക്കെ കാരണം ഒരുപാട് കാലം കിടന്നുപോയ സിനിമയാണ് എഴുന്നള്ളത്ത് എന്നും, മുകേഷിന്റെയും ജയറാമിന്റെയും പരസ്പരമുള്ള സഹകരണമില്ലായ്മ കാരണം ഒരുപാട് ഷെഡ്യൂളുകൾ നീണ്ടുപോയെന്നും, ഇതിനെല്ലാം ഇടയിൽപെട്ടുപോയത് സിദ്ധിഖ് ആയിരുന്നെന്നും ശാന്തിവിള ദിനേശ് ഓർത്തെടുക്കുന്നു.
"ഞാനായിരുന്നു എഴുന്നള്ളത്തില്‍ ഡ്രസ് കണ്ടിന്യുവിറ്റി എഴുതിയിരുന്നത്. സാമ്പത്തിക ഞെരുക്കവും ആര്‍ട്ടിസ്റ്റുകളുടെ സഹകരണമില്ലായ്മയുമൊക്കെ കാരണം ഒരുപാട് കാലം കിടന്നുപോയ സിനിമയാണ് എഴുന്നള്ളത്ത്. ജയറാം, മുകേഷ്, സിദ്ധിഖ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍. സിദ്ധിഖ് ചെയ്ത വേഷം ചെയ്യേണ്ടിയിരുന്നത് ജഗദീഷ് ആയിരുന്നു. അദ്ദേഹം ഹിസ് ഹൈനസ് അബ്ദുള്ളയില്‍ പെട്ടുപോയി. പകരം കണ്ടെത്തിയതാണ് നവാഗതനായ സിദ്ധീഖിനെ." ശാന്തിവിള ദിനേശ് പറയുന്നു.
"താൻ ഇതുവരെ ചെയ്ത സിനിമകളിലെ മൊത്തം സിനിമകളിലെ സീനുകളേക്കാളും സീനുകള്‍ ഈ സിനിമയില്‍ ഉണ്ടെന്ന് പറഞ്ഞ് ത്രില്ലടിച്ചാണ് സിദ്ധിഖ് അഭിനയിച്ചത്. സിനിമ റിലീസായാല്‍ താന്‍ തിരക്കുള്ള നടനാകും എന്ന് സിദ്ധിഖ് എപ്പോഴും പറയുമായിരുന്നു. എന്നാല്‍ ജയറാം വിജയക്കുതിപ്പ് തുടങ്ങിയ കാലമാണ്. മുകേഷ് നല്ല തിരക്കിലുള്ള സമയം. പല ഷെഡ്യൂളുകള്‍ ആയപ്പോള്‍ ഇവരുടെ ഈഗോ വര്‍ക്കൗട്ടായി." ശാന്തിവിള ദിനേശ് പറയുന്നു.
"ജയറാമിന്റെ അഞ്ച് ദിവസത്തെ ഡേറ്റ് ഒപ്പിച്ച് ഷെഡ്യൂളിന് തയ്യാറാകുമ്പോള്‍ മുകേഷ് താൻ ആ ദിവസങ്ങളില്‍ ഇല്ലെന്ന് പറയും. മുകേഷ് തരുന്ന ഡേറ്റുകള്‍ ജയറാമിനോട് പറയുമ്പോള്‍ ആ ദിവസങ്ങളില്‍ താൻ കേരളത്തിലേ ഉണ്ടാകില്ല എന്നാകും അയാളുടെ മറുപടി. എന്ന് വിളിച്ചാലും വരാന്‍ ഒരു സിദ്ധിഖേ ഉള്ളൂ. ഇവന്മാര്‍ ഈഗോ കളിച്ച് എന്റെ ഭാവി കളയും എന്ന് പകുതി തമാശയായും പകുതി സങ്കടമായും സിദ്ധിഖ് പലവട്ടം എന്നോട് പറഞ്ഞിട്ടുണ്ട്." ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.