
സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങളിൽ ഒരാളാണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാദ്. കണ്ണൂർ സ്വദേശിയായ നിഹാദിന്റെ ‘mrz thoppi’ എന്ന യൂട്യൂബ് ചാനലിന് ആരാധകരേറെയാണ്. തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികൾ വഴിതെറ്റുന്നു എന്ന് ആരോപിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ അധ്യാപകരടക്കം രംഗത്തുവന്നിരുന്നു. ഇതേറെ ചർച്ചയാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് തൊപ്പി. ജീവിതത്തിൽ മാപ്പു പറയണമെന്ന് തോന്നിയിട്ടുള്ളത് ഉമ്മയോടു മാത്രമാണെന്ന് തൊപ്പി പറയുന്നു.
''ഞാനും സുഹൃത്തുക്കളും ഒരു ഫാമിലി എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. നാട്ടിൽ എനിക്ക് ഒരു കുടുംബമുണ്ട്. പക്ഷെ കുടുംബമെന്ന ഫീൽ കിട്ടിയിട്ടില്ല. കാരണം ആരോടും ഞാൻ സംസാരിക്കാറില്ലായിരുന്നു. അനിയനോട് വല്ലപ്പോഴും മിണ്ടിയാലായി. ഇപ്പോൾ അനിയനെ ഫോൺ വിളിച്ച് ഒരുപാട് സംസാരിക്കാറുണ്ട്. മുമ്പ് എനിക്ക് കുടുംബം ഉണ്ടായിരുന്നുവെങ്കിലും ഞാൻ അതിനെ കുറിച്ച് മറന്ന് പോയിരുന്നു. നാല് ചുമരിനുള്ളിൽ ഒരേ ഇരുത്തമായിരുന്നു. ആരോടും സംസാരിക്കാറില്ല, ഇടപഴകാറുമില്ലായിരുന്നു. മാതാപിതാക്കൾ, കൂടപ്പിറപ്പുകൾ എന്നിവർ ഒപ്പമുള്ളതുപോലെ ആവില്ലെങ്കിലും സുഹൃത്തുക്കൾക്കൊപ്പമുള്ള ഇപ്പോഴത്തെ ജീവിതം സന്തോഷം നൽകുന്നുണ്ട്. വീട്ടിൽ നിന്ന് എനിക്ക് സ്നേഹം കിട്ടിയിട്ടില്ല. എന്റെ കുടുംബം ചിലപ്പോൾ ഇത് കാണുമായിരിക്കും. അവർക്ക് സന്തോഷമാണോ സങ്കടമാണോ തോന്നുകയെന്ന് അറിയില്ല.
ഞാൻ തിരുത്താൻ ആഗ്രഹിക്കുന്ന കുറേ കാര്യങ്ങളുമുണ്ട്. സോഷ്യൽമീഡിയ തുടങ്ങിയ കാലത്ത് ചെയ്ത് കൂട്ടിയ കാര്യങ്ങളാണ് അത്. ജീവിതത്തിൽ മുന്നോട്ട് ഇനി ഒന്നുമില്ലെന്ന് തോന്നിയ സമയത്താണ് ഇങ്ങനൊരു കാര്യത്തിലേക്ക് ഇറങ്ങിയത്. ഇത് ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ ചിലപ്പോൾ ആത്മഹത്യ ചെയ്തേനെ. ഞാൻ റിഗ്രറ്റ് ചെയ്യുന്ന പല കാര്യങ്ങളും ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഇവിടെ ഇരിക്കുമായിരുന്നില്ല. തിരിച്ച് പോയി സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഉമ്മയോട് മാത്രമാണ്. ഞാൻ ഇങ്ങനെയായതിൽ ഏറ്റവും കൂടുതൽ വിഷമിച്ചൊരാൾ ഉമ്മയാണ്. ഉമ്മയോട് ചെയ്തത് തിരുത്താൻ അവസരം കിട്ടിയാൽ ചെയ്യും. ആ വീട്ടിൽ അടച്ചിരുന്നപ്പോൾ എനിക്കൊപ്പം നിന്നയാൾ ഉമ്മ മാത്രമാണ്'', എന്ന് തൊപ്പി പറഞ്ഞു. മൂവീ വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തൊപ്പി.