
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ പ്രിയങ്കരിയായ വ്ലോഗറും ഇൻഫ്ലുവൻസറും നടിയുമാണ് ലക്ഷ്മി മേനോൻ. നടനും അവതാരകനുമായ മിഥുൻ രമേശിന്റെ സ്വന്തം ചിഞ്ചുവിനെ സ്നേഹിക്കുന്നവരും ധാരാളമാണ്. കേരളത്തില്‍ ആദ്യമായി യുട്യൂബ് ചാനൽ തുടങ്ങിയ വനിത വ്ലോഗർ കൂടിയാണ് ലക്ഷ്മി. അടുത്തിടെ തന്റെ വീഡിയോയ്ക്ക് താഴെ വന്ന വളരെ മോശം കമന്റ് ഇട്ടവർക്കെതിരെ ലക്ഷ്മി പരാതി നൽകിയിരുന്നു. കമന്‍റുകള്‍ തന്നെ മെന്‍റല്‍ ട്രോമയിലേക്ക് നയിച്ചുവെന്ന് പറയുകയാണ് ലക്ഷ്മി ഇപ്പോൾ. താനൊന്ന് ഡൗൺ ആയെങ്കിലും തിരിച്ചുവന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
"മൂന്നാഴ്ച മുന്‍പ് കുറച്ച് ടെന്‍ഷനൊക്കെ അനുഭവിച്ചു. മെന്‍റല്‍ ട്രോമയിലൂടെ ഒക്കെ കടന്നുപോയി. ഓണ്‍ലൈന്‍ ഹരാസ്മെന്‍റ്, ബുള്ളിയിംഗ് ഒക്കെ ഉണ്ടായപ്പോള്‍ ഞാന്‍ ഒന്ന് ഡൗണ്‍ ആയി. അതില്‍ നിന്നും തിരിച്ചു വന്നു. രണ്ട് മരുന്ന് കൂടുതല്‍ ആഡ് ചെയ്തു. രാത്രി മാത്രമായിരുന്നു എനിക്ക് മരുന്ന് ഉണ്ടായിരുന്നത്. ഇപ്പോഴത് കാലത്തും കൂടിയായി. അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു", എന്ന് ലക്ഷ്മി പറയുന്നു. അത്തരം കമന്റുകളെ കമന്‍റ് എന്ന് പറയാനാവില്ലെന്നും ലക്ഷ്മി പറയുന്നുണ്ട്.
"വിദ്യാഭ്യാസമില്ലാത്ത, ഒരു ജോലിയും കൂലിയുമില്ലാത്ത ആള്‍ക്കാര്‍ നമ്മുടെ ജീവിതത്തിലേക്ക് വന്ന് ഗോസിപ്പ് നടത്തുകയാണ്. ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് അവര്‍ പറയുന്നത്. വളച്ചൊടിച്ച് കള്ളം പറയുകയാണ്. നമ്മുടെ കുടുംബത്തെ അറിയാം എന്ന് പറഞ്ഞ് കള്ളം പറയുവാണ്. അതില്‍ ഒരു യാഥാര്‍ത്ഥ്യവും ഇല്ല. അത് അപകീര്‍ത്തിയാണ്. അത്രയും ഫ്രസ്ട്രേറ്റഡ് ആണവര്. അവര്‍ ആഗ്രഹിക്കുന്ന കാര്യം നമ്മള്‍ ചെയ്യുന്നത് കാണുമ്പോഴുള്ള പ്രശ്നമാണ്. എന്നെ മാത്രം അല്ല. മമ്മൂക്ക, ലാലേട്ടന്‍ ഒരാളേ പോലും വെറുതെ വിടാതെ അവര്‍ ഗോസിപ്പ് ഇറക്കുകയാണ്. അതിന് വേണ്ടി പ്രത്യേകം ഒരു വിഭാഗം തന്നെയുണ്ട്. യുഎഇയില്‍ ഉള്ളവര്‍ക്കെതിരെ ഞാന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അവിടെ ചെന്നിട്ട് വേണം ബാക്കി കാര്യങ്ങളൊക്കെ ചെയ്യാന്‍. ട്രോളൊക്കെ നമുക്ക് തമാശയായിട്ട് എടുക്കാം. പക്ഷേ ഭയങ്കരമായിട്ട് നമ്മളെ ടാര്‍ഗെറ്റ് ചെയ്ത്, അത് വച്ച് ജീവിക്കുകയാണ്", എന്ന് ലക്ഷ്മി പറയുന്നു.
"ഞങ്ങള്‍ ഒരു പ്രമോഷന് വേണ്ടി റസ്റ്റോറന്‍റില്‍ പോയൊരു വീഡിയോ. ഞാന്‍ ഇട്ടിരുന്നത് ഒരു സല്‍വാര്‍ ആണ്. അതിന് താഴെ വന്നിട്ട് നിര്‍ഭയ കൊലക്കേസ് ഇല്ലേ. അതുപോലത്തൊരു കമന്‍റ്. അത്രയും മോശപ്പെട്ടൊരു കമന്‍റ് ഇടുകയാണ്. നമ്മളൊന്നും കേള്‍ക്കാത്ത തരത്തിലുള്ള കമന്‍റുകള്‍. മദ്യപിച്ചിട്ട് ചെയ്തുവെന്നാണ് അവൻ പറഞ്ഞത്. മദ്യപിക്കുന്നത് വല്ലവരുടേയും വീഡിയോയില്‍ പോയി കമന്‍റ് ഇടാൻ വേണ്ടിയാണോ. ഒരു ജോലിയും കൂലിയും ഇല്ല. അങ്ങനെ ഉള്ളവരാണ് ഇങ്ങനെയുള്ള കമന്‍റുകള്‍ ഇടുന്നത്", എന്നും ആർജെ ഗദ്ദാഫിയുമായുള്ള അഭിമുഖത്തിൽ ലക്ഷ്മി മേനോൻ പറഞ്ഞു.