
കേരളവും മലയാള സിനിമാരംഗവും സ്വന്തം വീട് പോലെയാണെന്ന് നടി പദ്മപ്രിയ. പ്രേക്ഷകരും സര്‍ക്കാരും സിനിമാരംഗത്തുള്ള സഹപ്രവര്‍ത്തകരുമെല്ലാം തന്നെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ടെന്നും പദ്മപ്രിയ പറഞ്ഞു. കാസ്റ്റിംഗ് കൗച്ചിന് തനിക്ക് ഇരയാകേണ്ടി വന്നിട്ടില്ല. താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും പദ്മപ്രിയ പറഞ്ഞു.
കാസ്റ്റിങ് കൗച്ചിന് ഇതുവരെ എനിക്ക് ഇരയാകേണ്ടിവന്നിട്ടില്ല. ഒരു നടി എന്ന നിലയില്‍ എന്റെ കഴിവു കൊണ്ടും സിനിമാരംഗത്തെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ബഹുമാനവും കൊണ്ട് മാത്രമാണ് എനിക്ക് അവസരങ്ങള്‍ ലഭിച്ചത്. ഇത്തരം മാപ്പര്‍ഹിക്കാത്ത ഒരു അതിക്രമം സഹിക്കേണ്ടിവന്നവര്‍ ആരായാലും ഇതിനെതിരെ ശബ്‍ദമുയര്‍ത്തിയേ പറ്റൂ. എന്റേതല്ലാത്ത, ഞാന്‍ അനുഭവിക്കാത്ത ഒരു കാര്യം സാക്ഷ്യപ്പെടുത്താന്‍ എനിക്കാവില്ല. അതുകൊണ്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ പ്രതിഫലിച്ചത് വിഷയത്തിലുള്ള എന്റെ നിലപാടല്ല. അത് വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അതില്‍ നിന്ന് പിന്തിരിയണം-- പദ്മപ്രിയ പറയുന്നു. ഇന്ത്യന്‍ സിനിമയിലെ മൊത്തം അവസ്ഥയെക്കുറിച്ചുള്ള പൊതുവായ ഒരു അഭിപ്രായമാണ് ഞാന്‍ നടത്തിയത്. ഒരു സിനിമാ പ്രവര്‍ത്തക എന്ന നിലയില്‍, കാസ്റ്റിങ് കൗച്ച് പോലുള്ള പ്രവണതകള്‍ക്ക് വിധേയരാകേണ്ടിവന്നുവെന്ന് പറയുന്നവര്‍ക്കും അതിന് വിധേയരാവാന്‍ സാധ്യതയുള്ളവര്‍ക്കും, അവര്‍ ആണുങ്ങളായാലും പെണ്ണുങ്ങളായാലും ശരി, അവര്‍ക്ക് പിന്നില്‍ തന്നെ താന്‍ നിലയുറപ്പിക്കുമെന്നും പദ്മപ്രിയ പറയുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ