കെ.എം.ചിദംബരന്‍റെ 'തുറമുഖം' അഞ്ച് പതിറ്റാണ്ടിന് ശേഷം അരങ്ങിലെത്തിക്കാന്‍ മകന്‍

Web Desk |  
Published : Mar 22, 2022, 05:46 PM IST
കെ.എം.ചിദംബരന്‍റെ 'തുറമുഖം' അഞ്ച് പതിറ്റാണ്ടിന് ശേഷം അരങ്ങിലെത്തിക്കാന്‍ മകന്‍

Synopsis

അവതരണം ഈ മാസം 21, 22  തീയതികളില്‍ മട്ടാഞ്ചേരി ഉരുവില്‍ പ്രവേശനം സൗജന്യം

കെ.എം.ചിദംബരന്‍ രചിച്ച്, എഴുപതുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നാടകം 'തുറമുഖം' അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ അരങ്ങിലെത്തിക്കാന്‍ മകന്‍. കൊച്ചി തുറമുഖത്ത് അന്‍പതുകളുടെ തുടക്കത്തില്‍ തൊഴിലാളി സമരത്തിന് നേരെ നടന്ന വെടിവെപ്പും തുടര്‍ന്നുണ്ടായ അധ്വാനവര്‍ഗ്ഗ ഉണര്‍വ്വുമൊക്കെ പശ്ചാത്തലമാക്കി രചിച്ചിരിക്കുന്ന നാടകം 1968ലാണ് കെ.എം.ചിദംബരന്‍ രചിച്ചത്. ഇപ്പോള്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നാടകം സംവിധാനം ചെയ്ത് അവതരിപ്പിക്കുന്നത് കെ.എം.ചിദംബരന്‍റെ മകനും നാടക രചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ (ഇയ്യോബിന്‍റെ പുസ്തകം) ഗോപന്‍ ചിദംബരനാണ്. രാജീവ് രവിയും സുഹൃത്തുക്കളും ചേര്‍ന്നാരംഭിച്ച സിനിമാ നിര്‍മ്മാണക്കമ്പനി കളക്ടീവ് ഫേസ് വണ്ണും ഉരു ആര്‍ട്ട് ഹാര്‍ബറും ചേര്‍ന്നാണ് തീയേറ്റര്‍ പ്രൊഡക്ഷന്‍. ഈ മാസം 21, 22  തീയതികളില്‍ മട്ടാഞ്ചേരി ഉരുവിലാണ് നാടകാവതരണം.

കൊച്ചി തുറമുഖത്തെ തൊഴിലാളി സമരത്തിന് നേര്‍ക്ക് പൊലീസ് വെടിവെപ്പ് നടത്തുന്നത് അന്‍പതുകളുടെ തുടക്കത്തിലാണ്. സംഭവത്തില്‍ സെയ്‍ദ്, സെയ്‍തലവി, ആന്‍റണി എന്നീ തൊഴിലാളികള്‍ രക്തസാക്ഷികളായി. അവരുടെ രക്തസാക്ഷിത്വത്തിനും ഏതാണ്ട് പത്തുവര്‍ഷത്തിന് ശേഷമാണ് കൊച്ചി തുറമുഖത്തിലെ ഏറ്റവും ക്രൂരമായ ചാപ്പ സമ്പ്രദായം അവസാനിക്കുന്നത്. തുറമുഖത്ത് ജോലിക്ക് വേണ്ടി കാത്തുനില്‍ക്കുന്ന തൊഴിലാളികളെ ചാപ്പ എന്ന ചെമ്പ് നാണയങ്ങള്‍ എറിഞ്ഞ് തിരഞ്ഞെടുക്കുന്ന ക്രൂരമായ രീതിയായിരുന്നു അത്. ചാപ്പ കൈവശപ്പെടുത്താന്‍ പരസ്പരം മത്സരിക്കുകയും പോരാടുകയും ചെയ്ത് വിജയിച്ച തൊഴിലാളികള്‍ക്കേ തൊഴില്‍  ലഭിക്കുമായിരുന്നുള്ളൂ. 

തൊണ്ണൂറുവര്‍ഷം മുമ്പ്, 1928-ല്‍, ഉദ്ഘാടനം ചെയ്ത കൊച്ചിന്‍ പോര്‍ട്ട് എന്ന കൊച്ചി തുറമുഖം അന്നാട്ടിലെ തൊഴിലാളി ജീവിതങ്ങള്‍ക്ക് ഒരു താങ്ങാകുമെന്നായിരുന്നു പ്രതീക്ഷ. തുറമുഖമെത്തുമ്പോള്‍ സാര്‍വ്വത്രികമായി തൊഴില്‍ ലഭിക്കുമെന്ന ഉറപ്പുകള്‍ വിശ്വസിച്ചിരുന്ന തൊഴിലാളികളാണ് ഏതാണ്ട് എഴുപത്തിയഞ്ച് പൈസയ്ക്ക് തുല്യമായ 13 അണ എന്ന ദിവസക്കൂലിക്ക് വേണ്ടി അമ്പതുകളില്‍ ചാപ്പയേറും കാത്ത് നിന്നിരുന്നത്. ഈ ചാപ്പ സമ്പ്രദായത്തിനെതിരേയും തൊഴിലുറപ്പാക്കലിനും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷത്തിനും വേണ്ടിയാണ് കൊച്ചിയില്‍ തൊഴിലാളികള്‍ ആദ്യമായി സംഘടിക്കുന്നത്. കേരളത്തിലെ സംഘടിത തൊഴിലാളി ചരിത്രത്തിലെ ധീരവും രക്തഭരിതവുമായ ഒരു അധ്യായമായിരുന്നു തുറമുഖ തൊഴിലാളി സമരങ്ങള്‍.

കൊച്ചിയിലെ മനുഷ്യരുടെ ജീവിതദുരിതവും പോരാട്ടവുമൊക്കെ കാണിയുടെ ഉള്ളില്‍ത്തട്ടുംവിധം അവതരിപ്പിച്ച് എഴുപതുകളില്‍ മികച്ച അഭിപ്രായം നേടിയ നാടകമാണ് തുറമുഖം. കരുത്തുറ്റ പ്രമേയവും കഥാപാത്രമികവും എന്നതിനേക്കാള്‍ ഒരു കാലഘട്ടത്തിന്‍റെ ജീവിത ചിത്രീകരണം എന്ന നിലയിലും പ്രസക്തമാണ് തുറമുഖത്തിന്‍റെ പുനരവതരണമെന്ന് അണിയറക്കാര്‍ വിശ്വസിക്കുന്നു. പ്രദേശവാസികള്‍ തന്നെയാണ് നാടകത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കാണികള്‍ക്ക് പ്രവേശനം സൗജന്യം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബ്രിട്നി സ്പിയേഴ്സ് അറസ്റ്റിൽ, പുലർച്ചെ വരെ പൊലീസ് സ്റ്റേഷനിൽ, പിന്നീട് വിട്ടയച്ചു
സസ്പെന്‍സ് ത്രില്ലര്‍ ചിത്രം 'നിഴൽവേട്ട' വയനാട്ടിൽ ആരംഭിച്ചു