
ദില്ലി: മഹാമാരിയായ കൊവിഡ് 19 പടരുമ്പോള്‍ എന്തൊക്കെ കഴിക്കാം, കഴിക്കാതിരിക്കാം. ഇതിനെക്കുറിച്ച് പലരും നിർദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. കോഴിയിലൂടെ കൊവിഡ് പടരുമെന്നും അതിനാല്‍ മാംസം കഴിക്കരുതെന്നും നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഈ പ്രചാരണം പാളിയപ്പോള്‍ പുതിയ നമ്പറുമായി എത്തിയിരിക്കുകയാണ് ചിലർ. മാംസമൊക്കെ ഉപേക്ഷിച്ച് കാബേജിന് പിന്നാലെയാണ് ഇവർ കൂടിയിരിക്കുന്നത്.
മാർച്ച് 23ന് ഫേസ്ബുക്കില്‍ ചർച്ചയായ ഒരു പോസ്റ്റ് ഇങ്ങനെ. 'കാബേജ് കഴിക്കരുത്. കാബേജില്‍ ഏറെനേരം കൊവിഡ് 19 വൈറസുകള്‍ തങ്ങിനില്‍ക്കും എന്നാണ് ലോകാരോഗ്യ സംഘടന(WHO)യുടെ റിപ്പോർട്ട് പറയുന്നത്. സാധാരണ പദാർത്ഥങ്ങളിലും പ്രതലങ്ങളിലും 9-12 മണിക്കൂർ വൈറസ് ജീവനോടെയിരിക്കുമ്പോള്‍ കാബേജില്‍ അത് 30 മണിക്കൂർ വരെയാണ്. അതിനാല്‍ കാബേജ് ആരും ഭക്ഷിക്കരുത്'.
ഫേസ്ബുക്കിലും ട്വിറ്ററിലുമായി നിരവധി പേരാണ് ഈ അവകാശവാദം ഷെയർ ചെയ്തത്. പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ലോകാരോഗ്യസംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി വാർത്താ ഏജന്‍സിയായ എഎഫ്‍പിയോട് വ്യക്തമാക്കി. കാബേജ് കഴിക്കരുത് എന്ന് WHO ഒരു മുന്നറിയിപ്പും നല്‍കിയിട്ടില്ല എന്നും അദേഹം പറഞ്ഞു.
പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ് എന്ന് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ(PIB) മാർച്ച് 24ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വകവെക്കാതെയാണ് വ്യാജ പ്രചാരണങ്ങള്‍ ഇപ്പോഴും തകൃതിയായി നടക്കുന്നത്. ഭക്ഷണപദാർത്ഥങ്ങളിലൂടെ കൊവിഡ് 19 പടരുമെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ലെന്ന് അമേരിക്കന്‍ ആരോഗ്യ സ്ഥാപനമായ സിഡിസി (Centre of Disease Control and Prevention) വ്യക്തമാക്കിയിട്ടുണ്ട്.
Read more: ബേക്കറി ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് കൊറോണ വൈറസ് ബാധയ്ക്ക് കാരണമാകുമോ? വസ്തുത ഇതാണ്
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.