ആഗ്രഹയിൽ നിന്നുള്ള ഒരു ചാട്ട് വിൽപനക്കാരന്‍റെ വീഡിയോ ആണ് ധനിഷ്ത എന്ന ഫുഡ് ബ്ലോഗര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
കൊവിഡ് വ്യാപനത്തോടെ തെരുവില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിലും നിയന്ത്രണങ്ങള്‍ വന്നു. ഇത്തരത്തില്‍ സ്ട്രീറ്റ് ഫുഡിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ പട്ടിണിയിലായ ഒരു വൃദ്ധ ദമ്പതികളുടെ വീഡിയോ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് വൈറലായത്.
ദില്ലിയിലെ മാളവ്യ നഗറിൽ 'ബാബാ കാ ധാബാ' എന്ന പേരിൽ ഭക്ഷണശാല നടത്തിവരുന്ന കാന്താ പ്രസാദിന്‍റെ ദുരിതം ഒരു ഫുഡ്ബ്ലോഗർ ആണ് പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളില്‍ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാവുകയും ചെയ്തു. നാലുമണിക്കൂറിനുള്ളിൽ വെറും അമ്പതു രൂപയാണ് തനിക്ക് ലഭിച്ചതെന്നു പറയുന്ന എൺപതുകാരനായ കാന്താപ്രസാദിന്റെ വീഡിയോ താരങ്ങൾ ഉൾപ്പെടെ പങ്കുവച്ചിരുന്നു. തുടര്‍ന്ന് നിരവധി പേർ സ്ഥലത്തെത്തി ഭക്ഷണം കഴിക്കുകയും സാമ്പത്തിക സഹായം ഉറപ്പാക്കുകയും ചെയ്തു. ഇപ്പോഴിതാ സമാനമായ മറ്റൊരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
ദില്ലിയില്‍ നിന്നുള്ള ഒരു ചാട്ട് വിൽപനക്കാരന്‍റെ വീഡിയോ ആണ് ധനിഷ്ത എന്ന ഫുഡ് ബ്ലോഗര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കഴിഞ്ഞ നാൽപതുവർഷമായി ആഗ്രയിൽ ചാട്ടുകൾ വിൽപന നടത്തുകയാണ് ഇദ്ദേഹം. ദിവസവും ഇരുനൂറോ മുന്നൂേറോ രൂപയ്ക്കേ വിൽപന നടക്കുന്നുള്ളൂ എന്നും കഴിയുന്നവർ ഇവിടെ വന്നു കഴിക്കൂ എന്നും വീഡിയോക്ക് താഴെ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
വീഡിയോ വൈറലായതോടെ ആഗ്രയിലെ കമലാ നഗറിലുള്ള ഈ കടയിലേയ്ക്ക് ആളുകളുടെ തിരക്കെത്തുകയും ചെയ്തു. മാത്രമല്ല പരിണീതി ചോപ്ര, സ്വര ഭാസ്കർ തുടങ്ങിയ താരങ്ങളും ഇദ്ദേഹത്തിന്റെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. നിരവധി പേർ ഇദ്ദേഹത്തിന്‍റെ ബാങ്ക് വിവരങ്ങൾ അന്വേഷിച്ച് സഹായ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.