
ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ എത്തുന്നവര്‍ക്ക് താമസിക്കാനായി മൂന്നാമതൊരു ക്രൂയിസ് ഷിപ്പ് കൂടി വാടകക്ക് എടുത്തിരിക്കുകയാണ് ഖത്തര്‍. ഒരു രാത്രിക്ക് 38,000 രൂപയാണ് വാടക. ലോകകപ്പ് ഫുട്‌ബോളിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഖത്തര്‍. എന്നാല്‍ കളി കാണാനെത്തുന്ന എല്ലാവര്‍ക്കും താമസ സൗകര്യം ഒരുക്കാന്‍ വേണ്ടത്ര ഹോട്ടലുകള്‍ ഖത്തറില്‍ ഇല്ല. തൊട്ടടുത്ത രാജ്യങ്ങളില്‍ താമസിച്ച് കളി കാണാന്‍ ഖത്തറിലേക്ക് വിമാനത്തില്‍ വരാനുള്ള സൗകര്യവും കുറഞ്ഞ ചെലവില്‍ ഒരുക്കി.
അത് പോരാ ഖത്തറില്‍ തന്നെ താമസിച്ച്, കളി ആസ്വദിക്കണമെന്നുള്ളവര്‍ക്കായി രണ്ട് ക്രൂയിസ് കപ്പലും തയ്യാറാക്കിയിരുന്നു. ഫ്‌ലോട്ടിംഗ് ഹോട്ടലായി. ഇത് കൊണ്ടും മതിയാകില്ലെന്ന് തോന്നിയതോടെയാണ് മൂന്നാമതൊരു ക്രൂയിസ് കപ്പല്‍ കൂടി വാടകയ്ക്ക് എടുക്കുന്നത്. ജനീവയിലെ എംഎസ്‌സി ഒപ്പേറയുമായി കരാറിലെത്തി. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നവംബര്‍ 19 മുതല്‍ ഡിസംബര്‍ 19 വരെ ഈ കപ്പലുണ്ടാകും. ഒരു ദിവസത്തേക്ക് 38,000 രൂപയാണ് വാടക. പരമാവധി രണ്ട് ദിവസം ഇവിടെ താമസിക്കാം.
നേരത്തെ, ഫുട്ബോള്‍ ലോകകപ്പിനായെത്തുന്ന സന്ദര്‍ശകര്‍ക്ക് കൊവിഡ് പ്രോട്ടോകോള്‍ പ്രഖ്യാപിച്ചിരുന്നു ഖത്തര്‍. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണികള്‍ക്ക് നിര്‍ബന്ധമാക്കി. വാക്സിനേഷന്‍ നിര്‍ബന്ധമല്ല. പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ മാസ്‌കും ധരിക്കണം. കോണ്‍ടാക്റ്റ് ട്രേസിംഗ് ഫോണ്‍ ആപ്ലിക്കേഷനായ എഹ്തെരാസ് 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. 12 ലക്ഷത്തിലധികം കാണികള്‍ ഖത്തറിലെത്തുമെന്നാണ് കരുതുന്നത്.
ആറ് വയസും അതില്‍ കൂടുതലുമുള്ള എല്ലാ സന്ദര്‍ശകരും ഖത്തറിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയുടെയോ 24 മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെയോ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് സംഘാടകരായ ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റി വ്യാഴാഴ്ച അറിയിച്ചു. വാക്‌സിന്‍ എടുത്തവരും അല്ലാത്തവരും പരിശോധന നടത്തണം. സന്ദര്‍ശകര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഖത്തറില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!