
ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിന് (Fifa World Cup 2022 Qatar) മുന്‍പ് അര്‍ജന്‍റീന-ബ്രസീല്‍ (Argentina vs Brazil) സൗഹൃദ ഫുട്ബോൾ മത്സരത്തിന് സാധ്യത. ജൂണിൽ മത്സരം നടത്താനാണ് ആലോചന. ജൂണിൽ ഇറ്റലിക്കെതിരെ അര്‍ജന്‍റീനയ്ക്കും ഇംഗ്ലണ്ടിനെതിരെ ബ്രസീലിനും സൗഹൃദ മത്സരമുണ്ട്. അതിനോട് അടുത്ത ദിവസങ്ങളില്‍ മത്സരം സംഘടിപ്പിക്കാനാണ് നീക്കം. നവംബറില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം.
ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് ബ്രസീലും അര്‍ജന്‍റീനയും ഖത്തര്‍ ലോകകപ്പിന് ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. 13 കളിയിൽ 35 പോയിന്‍റുമായി മേഖലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു ബ്രസീൽ. ഈമാസം ഇരുപത്തിയേഴിന് ഇക്വഡോറിനെയും ഫെബ്രുവരി രണ്ടിന് പരാഗ്വയേയും ബ്രസീല്‍ നേരിടും. സൂപ്പര്‍താരം നെയ്‌മര്‍ കളിക്കില്ല. ബാഴ്സലോണ വിട്ട് ആസ്റ്റൻ വില്ലയിലേക്ക് ചേക്കേറിയ ഫിലിപെ കുടീഞ്ഞോയും റയൽ മാഡ്രിഡിന്‍റെ യുവതാരം റോഡ്രിഗോയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട് എന്ന പ്രത്യേകതയുണ്ട്.
അലിസൺ ബെക്കർ, എഡേഴ്സൺ, ഡാനി ആൽവസ്, മാർക്വീഞ്ഞോസ്, തിയാഗോ സിൽവ, കാസിമിറോ, ഫാബീഞ്ഞോ, ഫ്രെഡ്, ലൂകാസ് പക്വേറ്റ, റഫീഞ്ഞ, ആന്‍റണി, റോഡ്രിഗോ, എവർട്ടൻ റിബെയ്റോ, ഗബ്രിയേൽ ജീസസ്, ഗാബിഗോൾ, മത്തേയൂസ് കൂഞ്ഞ, വിനിഷ്യസ് ജൂനിയർ തുടങ്ങിയവർ ടീമിലുണ്ട്.
അതേസമയം ചിലെക്കെതിരെ ഈ മാസം 28നും കൊളംബിയക്കെതിരെ അടുത്ത മാസം രണ്ടിനുമാണ് അര്‍ജന്‍റീനയുടെ അടുത്ത മത്സരങ്ങള്‍. ഈ മത്സരങ്ങളില്‍ നായകന്‍ ലിയോണൽ മെസി കളിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ താരമായ മെസി പാരീസിൽ തന്നെ തുടരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!